തമിഴ്നാടിൻ്റെ വഴിയെ കേരളവും; ഒടുവിൽ വനിതകൾക്കായി ക്ഷേമ പദ്ധതി, ബാധ്യത 3800 കോടി രൂപ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വനിതകളെ ഒപ്പം കൂട്ടാൻ ഒരുങ്ങി സർക്കാർ. പിന്തുടരുന്നത് തമിഴ്നാട് ഉൾപ്പെടെ നടപ്പാക്കിയ ആശയം

Update: 2025-10-30 08:46 GMT

തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഒന്നിലധികം ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ .ക്ഷേമ പെൻഷൻ 400 രൂപ കൂടെ കൂട്ടി 2000 രൂപ ആക്കിയതിന് പിന്നീലെ മൂന്ന് പുതിയ ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത് . ഇതിൽ ഏറ്റവും ശ്രദ്ധേയമായത് വനിതകൾക്കായി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക പദ്ധതിയാണ്. മറ്റു പെൻഷൻ പദ്ധതികളിലൊന്നും അംഗങ്ങളല്ലാത്ത അന്ത്യോദയ അന്നയോജന കാർഡ്, മുൻഗണന വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് അംഗങ്ങളായ വനിതകൾക്ക് സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിലൂടെ 1000 രൂപ വീതമാണ് നൽകുക.

പാവപ്പെട്ട കുടുംബങ്ങളിലെ ട്രാൻസ് വുമൻ അടക്കമുള്ള സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. 31.34 ലക്ഷം സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഇങ്ങനെ 31.34 ലക്ഷം സ്ത്രീകളുണ്ടെന്നാണ് കണക്ക്. ഈ ഒരു പദ്ധതിയിലൂടെ മാത്രം 3,800 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാവുക. 

നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ സർക്കാരിന് ഇത് അധിക ബാധ്യത വരുത്തുമെന്നതിനാൽ മുടങ്ങാതെ വിതരണം ചെയ്യാനാകുമോ എന്നതിൽ വ്യക്തതയില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ നടപ്പാക്കിയിട്ടുള്ള ആശയമാണിത്. 

തമിഴ്നാട്ടിലെ ജനപ്രിയ പദ്ധതികളിലൊന്ന്

തമിഴ്നാട്ടിൽ സ്ത്രീകൾക്കായുള്ള പ്രതിമാസ വരുമാന പദ്ധതിയാണ് കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ. ഏറെ ജനപ്രിയമായ പദ്ധതിക്ക് കീഴിൽ അർഹരായ വനിതകൾക്ക് പ്രതിമാസം 1,000 രൂപ വീതമാണ് നൽകുന്നത്. വരുമാനമില്ലാത്ത വനിതകളുടെ വീട്ടുജോലികളും മറ്റ് ജോലികളുമൊക്കെ പരിഗണിച്ചാണ് തുക നൽകുന്നത്. വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. 2024 സെപ്റ്റംബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. 

Tags:    

Similar News