ബാറ്ററികളുടെ വിലകൂടുന്നു, ഇലക്ട്രിക്ക് കാർ വിപണി ആശങ്കയിൽ
ഇലക്ട്രിക്ക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില വർദ്ധിക്കുന്നത് ഇല്ക്ട്രിക്ക് കാർ വിൽപ്പനയെ ബാധിക്കുമെന്ന് ആശങ്ക. അസംസ്കൃത വസ്തുക്കളുടെ വിലകുത്തനെ ഉയർന്നതാണ് ബാറ്ററിയുടെ വിലകൂടാൻ കാരണമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്ററി സെല്ലുകളുടെ വിലയിൽ 20 ശതമാനത്തിലേറെയാണ് വിലകൂടിയത്. ആഗോളതലത്തിൽ തന്നെ ഇലക്ട്രിക്ക് കാർ നിർമാതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ബാറ്ററിയുടെ വിലയും ശേഷിയും. ബാറ്ററിയുടെ സെൽ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ലിഥിയം, കൊബാൾട്ട്, നിക്കൽ എന്നിവയുടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ […]
ഇലക്ട്രിക്ക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില വർദ്ധിക്കുന്നത് ഇല്ക്ട്രിക്ക് കാർ വിൽപ്പനയെ ബാധിക്കുമെന്ന് ആശങ്ക. അസംസ്കൃത വസ്തുക്കളുടെ വിലകുത്തനെ ഉയർന്നതാണ് ബാറ്ററിയുടെ വിലകൂടാൻ കാരണമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്ററി സെല്ലുകളുടെ വിലയിൽ 20 ശതമാനത്തിലേറെയാണ് വിലകൂടിയത്.
ആഗോളതലത്തിൽ തന്നെ ഇലക്ട്രിക്ക് കാർ നിർമാതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ബാറ്ററിയുടെ വിലയും ശേഷിയും. ബാറ്ററിയുടെ സെൽ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ലിഥിയം, കൊബാൾട്ട്, നിക്കൽ എന്നിവയുടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത്. ലിഥിയം കാർബണേറ്റിന് കഴിഞ്ഞ വർഷം മാർച്ചിൽ ടണ്ണിന് 10,000 ഡോളറായിരുന്നുവെങ്കിൽ ഈ മാർച്ചിൽ അത് ടണ്ണിന് 70,000 ഡോളറായി ഉയർന്നു. ഇലക്ട്രിക്ക് ബാറ്ററിയുടെ വില ഉയരുന്നതനുസരിച്ച് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലയും വർദ്ധിക്കും. ഇത് സീറോ കാർബൺ എമിഷനെന്ന ലക്ഷ്യം കൈവരിക്കാനുള്ള വാഹന നിർമാതാക്കളുടെ പദ്ധതികൾക്കും തിരിച്ചടിയാകും. ലോകമെമ്പാടുമുള്ള കാർ നിർമാതാക്കളെല്ലാം ഹരിത വാഹനമെന്ന ലക്ഷ്യത്തിൽ കൂടുതലായി ഇലക്ട്രിക്ക് കാറുകൾ നിർമിക്കാനൊരുങ്ങുമ്പോളാണ് ബാറ്ററിയുടെ വില കുത്തനെ ഉയരുന്നത്. യുക്രൈൻ യുദ്ധം ആരംഭിച്ചശേഷം സ്ഥിതി കൂടുതൽ രൂക്ഷമായി. അടുത്ത ഒരുവർഷത്തേക്ക് വിലകയറ്റം തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബാറ്ററിയുടെ വിലകൂടുന്നത് വാഹനനിർമാതാക്കളെ കുറച്ച് കാലത്തേക്കെങ്കിലും പ്രതിസന്ധിയിലാക്കുമെന്ന് ടാറ്റ മോട്ടോര്‌സ് പാസഞ്ചർ വെഹിക്കിൾ ഡിവിഷൻ എംഡി ശൈലേഷ് ചന്ദ്ര ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണിയിൽ ഏതാണ്ട് 90 ശതമാനത്തിലേറെയും ടാറ്റയുടെ കൈവശമാണ്. ഇന്ത്യയിൽ മൊത്തം വാഹനവിൽപ്പനയുടെ ഒരു ശതമാനമാണ് നിലവിൽ ഇലക്ട്രിക്ക് കാറുകളുടേത്. ബാറ്ററിയുടെ ഉയർന്ന വിലയും ചാർജിങ് സ്റ്റേഷനുകളുടെ കുറവുമാണ് ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകൾ വൻതോതിൽ വിറ്റുപോകാത്തതിന് കാരണം. ബാറ്ററി നിർമാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ വിലകയറ്റത്തെതുടർന്ന് ടെസ്ലയടക്കമുള്ള ഇലക്ട്രിക്ക് കാർ നിർമാതാക്കൾ വാഹന വില കൂട്ടിയിരുന്നു. ടാറ്റ നെക്സയടക്കമുള്ള ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 2 ശതമാനം മുതൽ വിലകൂട്ടിയത് അടുത്തിടെയാണ്. ഇനിയും വിലകൂട്ടിയാൽ ഇന്ത്യയെ പോലുള്ള വിപണിയിൽ ഇലക്ട്രിക്ക് കാറുകളോടുള്ള താൽപര്യം കുറയുമെന്നാണ് നിർമാതാക്കളുടെ ആശങ്ക. ഈ വർഷം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന നാലിരട്ടിയാക്കാമെന്നാണ് ടാറ്റ ലക്ഷ്യം വെക്കുന്നത്. എന്നാൽ ബാറ്ററിയുടെ വില അനിയന്ത്രിതമായി ഉയർന്നാൽ അത് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ടാറ്റ മോട്ടോർസ്.
