വിപണിയിലെ ചാഞ്ചാട്ടം തുടര്‍ന്നേക്കാം

ഇന്ത്യന്‍ വിപണിയില്‍ ഇന്നത്തെ വ്യാപാരം റേഞ്ച് അടിസ്ഥാനത്തിലാകാനാണ് (Range Bound) സാധ്യത. കാരണം, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ പ്രതിമാസ കോണ്‍ട്രാക്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ആഗോള സൂചനകളും അത്ര പ്രതീക്ഷ നല്‍കുന്നില്ല. ഇന്നലെ അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 3.95 ശതമാനവും, എസ് ആന്‍ഡ് പി 500 2.81 ശതമാനവും, ഡൗ ജോണ്‍സ് 2.31 ശതമാനവും ഇടിഞ്ഞു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.34 ന് 181 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം […]

Update: 2022-04-26 21:48 GMT

ഇന്ത്യന്‍ വിപണിയില്‍ ഇന്നത്തെ വ്യാപാരം റേഞ്ച് അടിസ്ഥാനത്തിലാകാനാണ് (Range Bound) സാധ്യത. കാരണം, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ പ്രതിമാസ കോണ്‍ട്രാക്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ആഗോള സൂചനകളും അത്ര പ്രതീക്ഷ നല്‍കുന്നില്ല.

ഇന്നലെ അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 3.95 ശതമാനവും, എസ് ആന്‍ഡ് പി 500 2.81 ശതമാനവും, ഡൗ ജോണ്‍സ് 2.31 ശതമാനവും ഇടിഞ്ഞു.

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.34 ന് 181 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ആക്‌സിസ് സെക്യൂരിറ്റീസ് ഇക്വിറ്റി റിസേര്‍ച്ചിലെ നീരജ് ചദാവാറിന്റെ അഭിപ്രായത്തില്‍, വിപണി വരും ദിവസങ്ങളില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള വ്യാപാരത്തിനാകും സാക്ഷ്യം വഹിക്കുക. ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കുമുള്ള സാധ്യതകള്‍ ഒരുപോലെ നിലനില്‍ക്കുന്നു.

"ഈ ദിവസങ്ങളില്‍ കനത്ത ചാഞ്ചാട്ടങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ചൊവ്വാഴ്ച്ച വ്യാപാരത്തില്‍ വോളട്ടിലിറ്റി ഇന്‍ഡെക്‌സില്‍ (India VIX index) അല്‍പ്പം കുറവുണ്ടായി അതിനാലാണ് നേരിയ നേട്ടം വിപണിയില്‍ ഉണ്ടായത്. ദീര്‍ഘകാലത്തേക്ക് ഈ രീതിയില്‍ ചാഞ്ചാട്ടങ്ങള്‍ കുറഞ്ഞു നിന്നാല്‍ മാത്രമേ കൃത്യമായ ദിശയറിയാന്‍ സാധിക്കു," ചദാവാര്‍ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞതായിരിക്കും. കാരണം, ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും, പലിശ നിരക്ക് ഉയര്‍ന്നേക്കുമെന്ന ഭീതിയും അവരുടെ നീക്കങ്ങളെ പ്രവചനാതീതമാക്കുന്നു. ഇക്കാരണത്താല്‍ വ്യാപാരികള്‍ ഉയര്‍ന്ന റിസ്‌കുള്ള ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ശക്തമായ അടിത്തറയുള്ള ഓഹരികളില്‍ മാത്രമേ ഈ ഘട്ടത്തില്‍ വ്യാപാരം നടത്താവു, ചദാവാര്‍ കൂട്ടിച്ചേര്‍ത്തു.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നാലാംപാദ കമ്പനി ഫലങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ നിര്‍ണായകമായ ചലനങ്ങള്‍ സൃഷ്ടിക്കും. വാല്യു അടിസ്ഥാനമാക്കിയുള്ള മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ നല്ല നിക്ഷേപങ്ങളുണ്ടാകും. ഉയരുന്ന പണപ്പെരുപ്പ സമയത്തും പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തിലും ഇത്തരം മേഖലകളിലെ നിക്ഷേപം സഹായകരമാണ്.

നാലാപാദത്തില്‍ കമ്മോഡിറ്റീസ്, ബാങ്കുകള്‍, മെറ്റല്‍സ്, ഓയില്‍, ഗ്യാസ് എന്നീ ഓഹരികള്‍ നല്ല വരുമാനം നല്‍കിയേക്കാം. അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ വിലക്കയറ്റം സംഭവിക്കുന്ന പശ്ചാത്തലത്തില്‍ വാഹനങ്ങള്‍, എഫ്എംസിജി, സിമന്റ്, പ്രത്യേക രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് ലാഭം കുറയാന്‍ സാധ്യതയുണ്ട്. ഇത് ഓഹരി വരുമാനത്തിലും പ്രതിഫലിക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,174.05 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,643.84 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം:
കാപിറ്റല്‍വയ ഗ്ലോബല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ലീഡ് വിജയ് ധനോട്ടിയ പറയുന്നു: "വിപണിയില്‍ ഇന്നലെ അത്ര ഊര്‍ജസ്വലമല്ലാത്ത ചലനങ്ങളായിരുന്നു നമ്മള്‍ കണ്ടത്. എന്നാല്‍, തുടക്കം മികച്ചതായിരുന്നു. 17,150 ലെവലിനു മുകളില്‍ പിടിച്ചു നില്‍ക്കാനൊരു ശ്രമവും നടന്നു. ഹ്രസ്വ കാലത്തേക്ക്, 17,150-17,200 ലെവല്‍ പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം. ഈ നിലയ്ക്ക് മുകളില്‍ പോയാല്‍ സൂചിക 17,600 വരെ ഉയര്‍ന്നേക്കാം. മൊമന്റം സൂചികകള്‍ നല്‍കുന്നത് വളരെ പോസിറ്റീവായ ഫലങ്ങളാണ്."

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- നവീന്‍ ഫ്‌ളൂറൈന്‍ ഇന്റര്‍നാഷണല്‍, യുണൈറ്റഡ് ബ്രൂവെറീസ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, നിപ്പണ്‍ ലൈഫ് ഇന്ത്യ എഎംസി, ടിവിഎസ് മോട്ടോര്‍

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- അതുല്‍, ഗെയില്‍ ഇന്ത്യ, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ കമ്യൂണിക്കേഷന്‍സ്, ആല്‍കെം ലബോറട്ടറീസ്

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,900 രൂപ (ഏപ്രില്‍ 26)
ഒരു ഡോളറിന് 76.52 രൂപ (ഏപ്രില്‍ 27)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.06 ഡോളര്‍ (7.28 am)
ഒരു ബിറ്റ് കോയിന്റെ വില 31,28,400 രൂപ (7.28 am)

Tags:    

Similar News