പലിശ കൂടിയിട്ടും വായ്പകളില്‍ വര്‍ധന, വ്യക്തിഗത വായ്പാ വളര്‍ച്ച 18.8 ശതമാനം
പലിശ നിരക്കില്‍ വര്‍ധന ഉണ്ടായിട്ടും രാജ്യത്ത് വായ്പകളില്‍ കുതിച്ച് ചാട്ടം. 2022 ജൂലായില്‍ ബാങ്ക് വായ്പാ വളര്‍ച്ച 15.1 ശതമാനമായി ഉയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ആലസ്യത്തില്‍ നിന്ന് സാവധാനം കരകയറി വന്ന 2021 ല്‍ ഇതേ മാസം ഇത് 5.1 ശതമാനമായിരുന്നു. 2022 ജൂണ്‍പാദത്തിലെ വര്‍ധനനിരക്കിനേക്കാള്‍ കൂടുതലാണ് ജൂലായിൽ രേഖപ്പെടുത്തിയത്. 14.2 ശതമാനമായിരുന്ന ജൂണിലെ വളര്‍ച്ചാനിരക്ക്. വ്യക്തിഗത വായ്പകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ വര്‍ധന. 2021 ജൂലായിൽ വ്യക്തിഗത വായ്പാ വളര്‍ച്ചാ നിരക്ക് […]
പലിശ നിരക്കില്‍ വര്‍ധന ഉണ്ടായിട്ടും രാജ്യത്ത് വായ്പകളില്‍ കുതിച്ച് ചാട്ടം. 2022 ജൂലായില്‍ ബാങ്ക് വായ്പാ വളര്‍ച്ച 15.1 ശതമാനമായി ഉയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ആലസ്യത്തില്‍ നിന്ന് സാവധാനം കരകയറി വന്ന 2021 ല്‍ ഇതേ മാസം ഇത് 5.1 ശതമാനമായിരുന്നു.
2022 ജൂണ്‍പാദത്തിലെ വര്‍ധനനിരക്കിനേക്കാള്‍ കൂടുതലാണ് ജൂലായിൽ രേഖപ്പെടുത്തിയത്. 14.2 ശതമാനമായിരുന്ന ജൂണിലെ വളര്‍ച്ചാനിരക്ക്. വ്യക്തിഗത വായ്പകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ വര്‍ധന. 2021 ജൂലായിൽ വ്യക്തിഗത വായ്പാ വളര്‍ച്ചാ നിരക്ക് 11.9 ശതമാനമായിരുന്നുവെങ്കില്‍ 22 ല്‍ നിരക്ക് 18.8 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.
പലിശ കൂടി
മേയ് മുതല്‍ മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ആര്‍ബിഐ 1.4 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു. ഇത് വിവിധ ബാങ്കുകളുടെ പലതരം വായ്പകളില്‍ 2 ശതമാനം വരെ പലിശ വര്‍ധനയ്ക്ക് കാരണമാകുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന പലിശ നിലനില്‍ക്കുമ്പോഴും ബാങ്ക് വായ്പ വര്‍ധിക്കുന്നത് ശുഭ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ബാങ്കുകൾ ധനസമാഹരണത്തിന്
വായ്പ ആവശ്യം കൂടിയിതിനാല്‍ പല ബാങ്കുകളും പണം സമാഹരിക്കുകയാണ്. മുനിര ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവ ഉയര്‍ന്ന പലിശ നിരക്കില്‍ എന്‍ആര്‍ ഐ നിക്ഷേപം അടക്കം സ്വരുക്കൂട്ടുന്ന തിരക്കിലാണ്. ഭവന വായ്പാ മേഖലയിലെ കുതിപ്പ് കണക്കിലെടുത്ത് എച്ച്ഡിഎഫ്‌സി ലോക്കല്‍ നിക്ഷേപകരില്‍ നിന്ന് ബോണ്ടു വഴി മറ്റൊരു 10,000 കോടി സമാഹരിക്കാനുളള ശ്രമത്തിലാണ്.
കാർഷിക വായ്പ
ആര്‍ബി ഐയുടെ കണക്കുകള്‍ പ്രകാരം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വായ്പകളുടെ വളര്‍ച്ചാ നിരക്ക് ജൂലായിൽ 13.2 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 11.1 ശതമാനമാണ് രേഖപ്പെടുത്തിയത്. വ്യാവസായിക മേഖലയിലെ വായ്പാ വളര്‍ച്ച 10.5 ശതമാനത്തിലേക്കാണ് വളര്‍ന്നത്. മുന്‍വര്‍ഷം ഇത് 0.4 ശതമാനമായിരുന്നു. വന്‍കിട വ്യവസായമേഖലയില്‍ വായ്പാ തോത് 3.8 ല്‍ നിന്ന് 5.2 ആയിട്ടാണ് ഉയര്‍ന്നത്. സൂക്ഷ്മ വ്യവസായങ്ങളുടെ കാര്യത്തില്‍ 10.5 ല്‍ നിന്ന് 28.3 ആയി ഉയര്‍ന്നു.
