സെൻസെക്സ് 1,400 പോയിന്റിലേറെ നഷ്ടത്തിൽ, നിഫ്റ്റി 15,900 നു താഴെ
മുംബൈ: വൈകിട്ട് മൂന്നുമണിയോടെ സെൻസെക്സ് 1437 പോയിന്റ് നഷ്ടത്തിൽ 52,791.56 ലും നിഫ്റ്റി 432 പോയിന്റ് നഷ്ടത്തിൽ 15,808 ലും എത്തി. ആഗോള വിപണികളിലെ വളരെ മോശം ട്രെന്‍ഡിനൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടം. സ്ഥിരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വലിയലും, ക്രൂഡോയില്‍ വിലയിലെ കുതിപ്പും ഇതിനു കാരണമാണ്. രാവിലെ 11.30 ന് സെന്‍സെക്‌സ് 1,150 പോയിന്റ് ഇടിഞ്ഞ് 53,058 ലും, നിഫ്റ്റി 350 പോയിന്റ് താഴ്ന്ന് 15,890 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ […]
മുംബൈ: വൈകിട്ട് മൂന്നുമണിയോടെ സെൻസെക്സ് 1437 പോയിന്റ് നഷ്ടത്തിൽ 52,791.56 ലും നിഫ്റ്റി 432 പോയിന്റ് നഷ്ടത്തിൽ 15,808 ലും എത്തി.
ആഗോള വിപണികളിലെ വളരെ മോശം ട്രെന്‍ഡിനൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടം. സ്ഥിരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വലിയലും, ക്രൂഡോയില്‍ വിലയിലെ കുതിപ്പും ഇതിനു കാരണമാണ്.
രാവിലെ 11.30 ന് സെന്‍സെക്‌സ് 1,150 പോയിന്റ് ഇടിഞ്ഞ് 53,058 ലും, നിഫ്റ്റി 350 പോയിന്റ് താഴ്ന്ന് 15,890 ലും എത്തി.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 1,154.78 പോയിന്റ് തകർച്ചയിൽ 53,053.75 ലും നിഫ്റ്റി 335.65 പോയിന്റ് ഇടിഞ്ഞ് 15,904.65 ലും എത്തി.
ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഐടിസി ഓഹരികള്‍ മാത്രമാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പ ഭീതിയില്‍ 2020 നു ശേഷമുള്ള ഏറ്റവും മോശം വില്‍പ്പനയാണ് യുഎസ് മാര്‍ക്കറ്റില്‍ കണ്ടതെന്ന് ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 1.61 ശതമാനം ഉയര്‍ന്ന് ബാരലിന് 110.87 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,254.64 കോടി രൂപ വിലുയുള്ള ഓഹരികള്‍ ഇന്നലെ വിറ്റഴിച്ചു.
മേത്ത സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "വഷളാകുന്ന സാമ്പത്തിക നില, ഉയരുന്ന പണപ്പെരുപ്പം, മാന്ദ്യ ഭീതി, യുഎസ് ഫെഡ് കൂടുതല്‍ നിരക്കുയര്‍ത്താനുള്ള സാധ്യത എന്നിവയെല്ലാം വിപണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. നിരാശ ജനിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയാണ്."
"ആഗോള വിപണികള്‍ അമേരിക്കന്‍ വിപണിയുടെ താളത്തിനനുസരിച്ച് ചലിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എന്നാല്‍, അമേരിക്കന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ സാധ്യതകള്‍ നിക്ഷേപകരെ ഏറെ ആശങ്കപ്പെടുത്തുന്നുമുണ്ട്. ഇത് ബുള്‍ മാര്‍ക്കറ്റിലെ വിലയിടിവായി കണക്കാക്കണോ അതോ ബെയര്‍ മാര്‍ക്കറ്റിന്റെ തുടക്കമായി പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വില കുറയുമ്പോള്‍ അമിതമായി വാങ്ങാവുന്ന സാഹചര്യമല്ല ഇപ്പോള്‍. മികച്ച ഓഹരികള്‍ അല്‍പാല്‍പം വാങ്ങുന്നതാകും നല്ലത്. എസ്‌ഐപി നിക്ഷേപങ്ങള്‍ അവസാനിപ്പിക്കുകയുമരുത്. വേണമെങ്കില്‍ എസ്‌ഐപികളില്‍ കൂടുതല്‍ നിക്ഷേപിക്കാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.
