യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 24% അധിക തീരുവ ചൈന നിര്‍ത്തിവെച്ചു

താരിഫിന്റെ സസ്‌പെന്‍ഷന്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കും

Update: 2025-11-05 10:10 GMT

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന 24% അധിക തീരുവ നിര്‍ത്തിവെക്കാന്‍ ചൈനീസ് തീരുമാനം. സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സസ്‌പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഒരു വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കുമെന്നും പറയുന്നു.എങ്കിലും യുഎസ് സാധനങ്ങള്‍ക്ക് നിലവിലുള്ള 10% താരിഫ് ഈ കാലയളവില്‍ നിലനില്‍ക്കും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ബെയ്ജിംഗിന്റെ നടപടി.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷങ്ങള്‍ക്ക് ശേഷം, ഉഭയകക്ഷി വ്യാപാര ബന്ധം സുസ്ഥിരമാക്കാനുള്ള ഇരു രാജ്യങ്ങളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനത്തെ കാണുന്നത്.

താരിഫ് സസ്‌പെന്‍ഷനോടൊപ്പം, ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഇറക്കുമതിക്കാരായ ചൈന, നവംബര്‍ 10 മുതല്‍ തിരഞ്ഞെടുത്ത യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 15% വരെ താരിഫ് ഉയര്‍ത്തുമെന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ഏറ്റവും കൂടുതല്‍ ബാധിച്ച സോയാബീന്‍, ചോളം, ഗോതമ്പ്, പന്നിയിറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.

ട്രംപ് -ഷി കൂടിക്കാഴ്ച അത്ഭുതകരമായിരുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചിരുന്നത്. ചര്‍ച്ചയില്‍ 10% താരിഫ് കുറവ്, സോയാബീന്‍ വാങ്ങല്‍ പുനരാരംഭിക്കല്‍, അപൂര്‍വധാതുക്കളുടെ കയറ്റുമതി എന്നിവ ഉള്‍പ്പെട്ടിരുന്നു.

ബുസാനില്‍ ഷിയുമായി അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിച്ച ട്രംപ്, 'ധാരാളം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്' എന്നും 'വളരെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍' ഉടന്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News