ഇന്‍ഷുറന്‍സ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശം പാലിക്കണം:ഐആർഡിഎഐ

  • രഹസ്യ വിവരങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പുറത്തുവിടരുത്
  • സേവന തകരാർ റിപ്പോർട്ട് ചെയ്യാന്‍ മീഡിയ ഫോറങ്ങള്‍ ഉപയോഗിക്കരുത്
  • വ്യക്തി സൃഷ്ടിക്കുന്ന പ്രതിച്ഛായ സ്ഥാപനത്തെയും ബാധിക്കും

Update: 2023-04-30 13:15 GMT

സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്തതോ രഹസ്യാത്മകമോ ആയ വിവരങ്ങളൊന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇൻഷുറൻസ് കമ്പനികള്‍ അവരുടെ ജീവനക്കാർക്ക് സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന് ഐആര്‍ഡിഎഐ ആവശ്യപ്പെട്ടു.

ഒരു സ്ഥാപനത്തെ ഖ്യാതി അതിന്റെ ജീവനക്കാരുടെ പെരുമാറ്റവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു. എല്ലാ ഇൻഷുറർമാർക്കും നൽകിയിട്ടുള്ള വിവര, സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളില്‍, 'സോഷ്യൽ മീഡിയയുടെ സ്വീകാര്യമായ ഉപയോഗം' എന്നതിനെക്കുറിച്ചുള്ള ഒരു പ്രത്യേക വിഭാഗമുണ്ട്. പരിശോധിച്ചുറപ്പിക്കാത്തതും രഹസ്യാത്മകവുമായ വിവരങ്ങൾ "ഏതെങ്കിലും ബ്ലോഗുകള്‍, ചാറ്റ് ഫോറങ്ങൾ, സംവാദ ഫോറങ്ങൾ, മെസഞ്ചർ സൈറ്റുകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ" എന്നിവയിലൂടെ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജീവനക്കാർ വിട്ടുനിൽക്കണമെന്ന് ഇതില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും ഐആര്‍ഡിഎഐ ചൂണ്ടിക്കാണിക്കുന്നു.

ഒരു സേവന തകരാർ റിപ്പോർട്ട് ചെയ്യാനോ പരാതി നൽകാനോ മീഡിയ ഫോറങ്ങൾ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന്‍ അയാള്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തെ സൂചിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന ഏതൊരു വ്യക്തിപരമായ ഇന്‍റര്‍നെറ്റ് പോസ്റ്റിലോ ആശയവിനിമയത്തിലോ 'ഇത് വ്യക്തിപരമായ വീക്ഷണങ്ങളാണെന്നും സ്ഥാപനത്തിന്‍റേത് അല്ലെന്നും അത്തരത്തില്‍ വായിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും' നിരാകരണമായി നല്‍കണം.

സോഷ്യൽ മീഡിയയിൽ ഒരുവ്യക്തി സൃഷ്ടിക്കുന്ന പ്രതിച്ഛായ സ്ഥാപനത്തെയും ബാധിക്കും. ഏതെങ്കിലും സ്ഥാപനത്തെയോ ബിസിനസിനെയോ കുറിച്ചുള്ള വിമര്‍ശനമോ അഭിപ്രായമോ സ്വകാര്യ വെബ്സൈറ്റുകള്‍ വഴുയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയോ നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News