ഡിജിറ്റല്‍ കറന്‍സിയില്‍ ആര്‍ബിഐയുമായി സജീവ ചർച്ചയിലെന്ന് ധനമന്ത്രി

  • 2022 ഡിസംബര്‍ 1-ന് ഇ-രൂപയുടെ റീട്ടെയില്‍ പതിപ്പില്‍ ആര്‍ബിഐ ഒരു മാതൃക പുറത്തിറക്കിയിട്ടുണ്ട്
  • കുറഞ്ഞ ചെലവില്‍ പേയ്മെന്റുകള്‍ വേഗത്തിലാക്കാന്‍ സിബിഡിസി സഹായിക്കും
  • നിയമപരമായ ടെന്‍ഡറിനെ പ്രതിനിധീകരിക്കുന്ന ഒരു ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലാണ് ഇ-രൂപ

Update: 2024-01-27 13:50 GMT

ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ആര്‍ബിഐ മൊത്തവ്യാപാര പദ്ധതിയായ സിബിഡിസി ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിങ്ങനെ ഒമ്പത് ബാങ്കുകളെ ഇതിനായി തിരഞ്ഞെടുത്തിരുന്നു.

കൂടാതെ, 2022 ഡിസംബര്‍ 1-ന് സിബിഡിസി അല്ലെങ്കില്‍ ഇ-രൂപയുടെ റീട്ടെയില്‍ പതിപ്പില്‍ ആര്‍ബിഐ ഒരു മാതൃക പുറത്തിറക്കിയിട്ടുണ്ട്. നിയമപരമായ ടെന്‍ഡറിനെ പ്രതിനിധീകരിക്കുന്ന ഒരു ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലാണ് ഇ-രൂപ.

പേപ്പര്‍ കറന്‍സിയുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാണ് ഇത് വിതരണം ചെയ്യുന്നത്. ഇത് സാമ്പത്തിക ഇടനിലക്കാരായ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പങ്കെടുക്കുന്ന ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഇ-രൂപയുമായി ഇടപാട് നടത്താന്‍ കഴിയും.

കുറഞ്ഞ ചെലവില്‍ പേയ്മെന്റുകള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. ഇത് രാജ്യത്തിനകത്തേക്കും പുറത്തേക്കും പണമയയ്ക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതായി ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലും കൂടുതല്‍ ശ്രദ്ധ

ഉല്‍പ്പാദനത്തിലും കാര്‍ഷിക മേഖലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷിയിലും വിളവെടുപ്പിനു ശേഷമുള്ള രീതികളിലും നവീകരണം കൊണ്ടുവരാനും കൃഷിയെ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഉല്‍പ്പാദനത്തില്‍, പുനരുപയോഗ ഊര്‍ജം, അര്‍ദ്ധചാലകങ്ങള്‍, മെഷീന്‍ ലേണിംഗ്, ഭൗമശാസ്ത്രം, ബഹിരാകാശം എന്നിവയുള്‍പ്പെടെ 13 മികച്ച മേഖലകള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായാണ് മന്ത്രി അറിയിച്ചത്.

Tags:    

Similar News