റിപ്പോ വീണ്ടും ഉയർത്തി ആര്‍ബിഐ, അഞ്ചാം തവണ കൂട്ടിയത് 35 ബിപിഎസ്

Update: 2022-12-07 05:18 GMT



മുംബൈ: പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 6.25 ശതമാനമായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി അനുമാനം 6.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച പണനയ അവലോകന യോഗത്തിന്റെ അവസാന ദിനത്തിലാണ് പലിശ നിരക്കുയര്‍ത്തല്‍ ആര്‍ബിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് തവണയും പലിശ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വീതമായിരുന്നു ഉയര്‍ത്തിയത്.


തൊട്ടു മുന്‍പ് മേയമാസത്തില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലെ പണനയ അവലോകനത്തില്‍ 25 മുതല്‍ 35 ബേസിസ് പോയിന്റ്ിന്റെ വര്‍ധനയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. ഇത്തവണത്തെ 35 ബേസിസ് പോയിന്റിന്റെ വര്‍ധനയോടെ മേയ് മാസം മുതല്‍ അഞ്ച് തവണയായി 225 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് പലിശ നിരക്കില്‍ ആര്‍ബിഐ വരുത്തിയിരിക്കുന്നത്.

സെപ്റ്റംബറില്‍ ആര്‍ബിഐയുടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി അനുമാനം ഏഴ് ശതമാനമായിരുന്നു. അടുത്ത 12 മാസത്തെ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം നാല് ശതമാനത്തിനു മുകളിലാണെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

അടിസ്ഥാന പലിശ നിരക്കിലുണ്ടാകുന്ന വര്‍ധന വായ്പ ചെലവുകള്‍ ഉള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഓരോ തവണ നിരക്കുയര്‍ത്തലിന് ശേഷവും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെല്ലാം വായ്പ നിരക്കില്‍ മാറ്റം വരുത്താറുണ്ട്.ഇപ്പോള്‍ ഭവന വായ്പ അടക്കുമുള്ള വായ്പകളുടെ ചെലവ് ഏകദേശം രണ്ട ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കുടുംബ ബജറ്റിനെ പ്രത്യേകിച്ച് ഇടത്തരം വരുമാന പരിധിയില്‍ വരുന്നവരുടെ ബജറ്റിനെ കാര്യമായി തന്നെ ബാധിക്കും. ഇഎംഐ വര്‍ധിക്കാനോ അല്ലെങ്കില്‍ വായ്പ കാലയളവ് വര്‍ധിക്കാനോ നിരക്കുയര്‍ത്തല്‍ കാരണമാകുന്നുമുണ്ട്. നിലവില്‍ ഭവന വായ്ക്ക് മിക്ക ബാങ്കുകളും എട്ട് ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക് ഈടാക്കുന്നത്.

Tags:    

Similar News