തിരുവനന്തപുരത്ത് വനിത റസ്റ്റ് ഹൗസ് വരുന്നു; 2.25 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി

  • 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.
  • 2025 ല്‍ റെസ്റ്റ് ഹൗസ് യാഥാര്‍ത്ഥ്യമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
  • തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകള്‍ക്കായി വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നത്

Update: 2023-11-29 11:17 GMT

 സ്ത്രീകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം തിരുവനന്തപുരത്ത് നിര്‍മിക്കും. തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകള്‍ക്കായി വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നത്.സംസ്ഥാനത്തെ റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ആക്കുന്നതിന്റെ ഭാഗമായി വനിതാ റെസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ആദ്യ വനിതാ റെസ്റ്റ് ഹൗസ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. 2025 ല്‍ റെസ്റ്റ് ഹൗസ് യാഥാര്‍ത്ഥ്യമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഗുണകരമായ രീതിയില്‍ ഈ റെസ്റ്റ് ഹൗസ് ഭാവിയില്‍ മാറുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ മൂന്ന് പാലങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

പേരാമ്പ്ര മണ്ഡലത്തിലെ പാറക്കടവ് പാലം, ചേലക്കര വടക്കാഞ്ചേരി മണ്ഡലത്തിലെ അകമല പാലം, പെരുമ്പാവൂര്‍ മണ്ഡലത്തിലെ തായിക്കരചിറ ഇരട്ടപാലം എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയത്. പാറക്കടവ് പാലത്തിന് 3.59 കോടി രൂപയും അകമല പാലത്തിന് 2.80 കോടി രൂപയും തായിക്കരചിറ ഇരട്ടപാലത്തിന് 2 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

നവകേരളത്തിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ സമ്മാനമാണ് വനിതാ റെസ്റ്റ് ഹൗസ് നിര്‍മാണ അനുമതിയെന്നും കൂടുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ വനിതാ റെസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

Tags:    

Similar News