മെഡിസെപ് പ്രീമിയം തുക ഉയരും; ഇനി അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ

മെഡിസെപ് ഇൻഷുറൻസ് പ്രീമിയം തുക ഇനി 810 രൂപയായി ഉയരും

Update: 2025-10-25 09:47 GMT

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് രണ്ടാംഘട്ടം ഉടൻ . ജീവനക്കാരും പെൻഷൻകാരും നൽകേണ്ട പ്രതിമാസ പ്രീമിയം തുക 810 രൂപയായി ഉയരും. നിലവിലെ ഏജൻസിയായ ഓറിയന്റൽ ഇൻഷുറൻസിന് തന്നെയാണ് രണ്ടാംഘട്ടത്തിലും ചുമതല. ഇൻഷുറൻസ് കവറേജ് മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 500 രൂപയായിരുന്നു പ്രീമിയം.  ടെൻഡർ നടപടിക്ക് വിധേയമായി പ്രീമിയം തുക 750 രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 750 രൂപ പ്രീമിയത്തിൽ മെഡിസെപ് ഏറ്റെടുക്കാൻ കമ്പനികൾ തയ്യാറായില്ല. 875 രൂപയായിരുന്നു കുറഞ്ഞ തുകയായി ക്വാട്ട് ചെയ്തത്. ഇതാണ്  പ്രീമിയം തുക കുത്തനെ ഉയരാൻ കാരണം. 

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെഎൻ. ബാലഗോപാലുമായി നടന്ന ചർച്ചയിൽ 810 രൂപ പ്രീമിയമായി അംഗീകരിക്കാൻ തീരുമാനമാകുകയായിരുന്നു. ഇതിന് മന്ത്രിസഭാ അംഗീകാരം വേണം. നവംബർ ഒന്നുമുതൽ പുതിയ പദ്ധതി തുടങ്ങേണ്ടതിനാൽ ഉടൻ ഉത്തരവിറക്കി പിന്നീട് മന്ത്രിസഭയുടെ അംഗീകാരം തേടാനാണ് സാധ്യത. 

ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നുമാണ് പ്രീമിയം തുക കുറയ്ക്കുന്നത്. 2022 ജൂലൈ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ പദ്ധതിയ്ക്ക് 29 ലക്ഷത്തിലധികം ഗുണഭോക്താക്കളുണ്ടായി. 480 ആശുപത്രികളിൽ ചികിത്സ ലഭിക്കും. 2022–24 പോളിസി കാലയളവിൽ വാർഷിക പ്രീമിയം 4,800 രൂപയായിരുന്നു. 18 ശതമാനമായിരുന്നു ജിഎസ്ടി.  

Tags:    

Similar News