പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി ഇപിഎഫ്ഒ

  • മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണിത്
  • ധനമന്ത്രാലയം മുഖേന സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശ നിരക്ക് നല്‍കൂ
  • 2011-12ല്‍ 8.25 ശതമാനമായിരുന്നു പലിശ

Update: 2024-02-10 12:51 GMT

ഡല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ; EPFO) 2023-24 ലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് മൂന്ന് വർഷത്തെ ഉയർന്ന പലിശ നിരക്കായ 8.25 ശതമാനം നിശ്ചയിച്ചു.

2022-23ൽ, ഇപിഎഫ്ഒ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 2021-22 ലെ 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി ഉയർത്തിയിരുന്നു..

2022 മാര്‍ച്ചില്‍, ഇപിഎഫ്ഒ അതിന്റെ ആറ് കോടിയിലധികം വരിക്കാര്‍ക്ക് 2020-21 ലെ 8.50 ശതമാനത്തില്‍ നിന്ന് 2021-22 ലെ പിഎഫ് പലിശ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്.

സിബിടി-യുടെ തീരുമാനത്തിന് ശേഷം, 2023-24 ലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് അംഗീകാരത്തിനായി ധനമന്ത്രാലയത്തിലേക്ക് അയയ്ക്കും. സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷം, പുതുക്കിയ നിരക്ക് ഇപിഎഫ്ഒയുടെ ആറ് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ധനമന്ത്രാലയം മുഖേന സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശ നിരക്ക് നല്‍കൂ.

2020 മാര്‍ച്ചില്‍, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ല്‍ നല്‍കിയ 8.65 ശതമാനത്തില്‍ നിന്ന് 2019-20 ലെ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു.

ഇപിഎഫ്ഒ 2016-17 ല്‍ 8.65 ശതമാനവും 2017-18 ല്‍ 8.55 ശതമാനവും പലിശ നിരക്ക് നല്‍കിയിരുന്നു. 2015-16ല്‍ പലിശ നിരക്ക് 8.8 ശതമാനമായി ഉയര്‍ന്നു. 2013-14 ലും 2014-15 ലും 8.75 ശതമാനം പലിശ നിരക്ക് നല്‍കിയിരുന്നു. 2012-13 ലെ 8.5 ശതമാനത്തേക്കാള്‍ കൂടുതലാണിത്. 2011-12ല്‍ 8.25 ശതമാനമായിരുന്നു പലിശ.


Full View


Tags:    

Similar News