image

28 July 2022 12:04 AM GMT

Banking

0.75% പലിശ ഉയര്‍ത്തി യുഎസ്, ആകെ കൂട്ടിയത് 2.25%, ഇന്ത്യയിലും നിരക്ക് ഉയര്‍ന്നേക്കും

MyFin Desk

0.75%  പലിശ ഉയര്‍ത്തി യുഎസ്, ആകെ കൂട്ടിയത് 2.25%, ഇന്ത്യയിലും നിരക്ക് ഉയര്‍ന്നേക്കും
X

Summary

പണപ്പെരുപ്പം കുതിയ്ക്കുന്ന അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കവെ, പലിശ നിരക്കില്‍ മറ്റൊരു മുക്കാല്‍ ശതമാനം കൂടി (75 ബേസിസ് പോയിന്റ്) വര്‍ധന വരുത്തി ഫെഡ് റിസര്‍വ്. ഉയരുന്ന പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി യു എസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തിയത്. അന്ന് കാല്‍ ശതമാനമായിരുന്നു വര്‍ധിപ്പിച്ചത്. പിന്നീട് മേയ് മാസത്തില്‍ അര ശതമാനവും ജൂണില്‍ 75 ബേസിസ് പോയിന്റും കൂട്ടി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മറ്റൊരു മുക്കാല്‍ ശതമാനവും […]


പണപ്പെരുപ്പം കുതിയ്ക്കുന്ന അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കവെ, പലിശ നിരക്കില്‍ മറ്റൊരു മുക്കാല്‍ ശതമാനം കൂടി (75 ബേസിസ് പോയിന്റ്) വര്‍ധന വരുത്തി ഫെഡ് റിസര്‍വ്. ഉയരുന്ന പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി യു എസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തിയത്. അന്ന് കാല്‍ ശതമാനമായിരുന്നു വര്‍ധിപ്പിച്ചത്. പിന്നീട് മേയ് മാസത്തില്‍ അര ശതമാനവും ജൂണില്‍ 75 ബേസിസ് പോയിന്റും കൂട്ടി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മറ്റൊരു മുക്കാല്‍ ശതമാനവും കൂടി കൂട്ടുന്നത്. ഇതോടെ ആകെ 2.25 ശതമാനമാണ് അഞ്ച് മാസം കൊണ്ട് അമേരിക്ക പലിശനിരക്ക് വര്‍ധിപ്പിച്ചത്. അതേസമയം, യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന ഊഹാപോഹങ്ങള്‍ യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ തള്ളി.

40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. നിലവില്‍ പണപ്പെരുപ്പ നിരക്ക് 9.1 ശതമാനമാണ്. 1980 കളിലാണ് മുമ്പ് ഈ നിരക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഇനിയും മറ്റൊരു വര്‍ധനവിനും സാധ്യത തുറന്നിടുന്നുണ്ട് ഫെഡറല്‍ റിസര്‍വ്. ഫെഡിന്റെ അടുത്ത സമ്മേളനം സെപറ്റംബര്‍ 20-21 തിയതികളിലാണ്. നിലവിലുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കും അടുത്ത് മീറ്റിംഗിലെ തീരുമാനമെന്ന് പവല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ നിലയിലാണെന്നും കമ്പനികളുടെ പാദഫലങ്ങള്‍ മികച്ചതാണെന്നും അതുകൊണ്ട് രാജ്യത്ത് സാമ്പത്തിക മാന്ദ്യഭീതിയ്ക്ക് അടിസ്ഥാനമില്ലെന്നും പവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലും നിരക്ക് കൂടിയേക്കാം

അമേരിക്കയുടെ ഈ തീരുമാനത്തോടെ പാശ്ചാത്യ രാജ്യങ്ങളും ബന്ധപ്പെട്ട ഏഷ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്താന്‍ ഇനിയും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനയുണ്ട്. ഇന്ത്യയില്‍ നിലവില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും ഇപ്പോഴും ആര്‍ബി ഐയുടെ സഹനപരിധിക്ക് പുറത്താണ്. നിലവില്‍ 7.1 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. 7.95 ശതമാനത്തില്‍ നിന്നാണ് ഇത് കുറഞ്ഞത്. ഇതിനിടെ 90 ബേസിസ് പോയിന്റ് രണ്ട് തവണയായി പലിശ നിരക്ക് ആര്‍ബി ഐ കൂട്ടിയിരുന്നു.