image

12 Aug 2022 3:15 AM GMT

Cryptocurrency

മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനും ഇഡിയുടെ 'പൂട്ട്': 370 കോടി രൂപ മരവിപ്പിച്ചു

MyFin Desk

മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനും ഇഡിയുടെ പൂട്ട്: 370 കോടി രൂപ മരവിപ്പിച്ചു
X

Summary

ഡെല്‍ഹി: വസീര്‍ എക്‌സിന് പിന്നാലെ ഇന്ത്യയിലെ മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന് എതിരെയും നടപടി എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 370 കോടി രൂപ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ചിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലെന്‍ഡിംഗ് ആപ്പ് കമ്പനികള്‍ക്ക് (വായ്പ വിതരണം ചെയ്യുന്ന ആപ്പുകള്‍) കള്ളപ്പണം വെളുപ്പിച്ച് കൊടുത്തു എന്ന് ആരോപിച്ചാണ് ബാങ്ക് അക്കൗണ്ടിലെ തുക മരവിപ്പിച്ചതെന്നും ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ […]


ഡെല്‍ഹി: വസീര്‍ എക്‌സിന് പിന്നാലെ ഇന്ത്യയിലെ മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന് എതിരെയും നടപടി എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 370 കോടി രൂപ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ചിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലെന്‍ഡിംഗ് ആപ്പ് കമ്പനികള്‍ക്ക് (വായ്പ വിതരണം ചെയ്യുന്ന ആപ്പുകള്‍) കള്ളപ്പണം വെളുപ്പിച്ച് കൊടുത്തു എന്ന് ആരോപിച്ചാണ് ബാങ്ക് അക്കൗണ്ടിലെ തുക മരവിപ്പിച്ചതെന്നും ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി മറ്റ് പത്ത് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ മുന്‍നിര ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്‍എക്സിന്റെ ഉടമസ്ഥതയിലുള്ള സാന്‍മൈ ലാബ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇ.ഡി ബാങ്ക് അക്കൗണ്ടുകളിലുള്ള 64.67 കോടി രൂപ മരവിപ്പിക്കാന്‍ ഏതാനും ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കെവൈസി നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനമെന്നാണ് വസീര്‍ എക്‌സ് അധികൃതരുടെ വാദം. വായ്പാ ആപ്പുകള്‍ നേടിയ ലാഭവും മറ്റും ക്രിപ്റ്റോ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേയ്ക്ക് മാറ്റിയെന്നുമാണ് പ്രധാന ആരോപണം. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്‍എക്സില്‍ 1.5 കോടി ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ക്രിപ്റ്റോ കറന്‍സി കമ്പനിയായ ബൈനാന്‍സ് സിഇഒ ചാങ്പെങ് ഷാവോയും വസീര്‍എക്സ് സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടിയും തമ്മിലുള്ള വാക്പോര് രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരെ ആശങ്കയിലാക്കുന്ന സമയത്താണ് രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന് നേരെയും ഇ ഡി നടപടി വന്നിരിക്കുന്നത്. വസീര്‍എക്സിലെ ഉപയോക്താക്കള്‍ അവരുടെ ഫണ്ടുകള്‍ ബൈനാന്‍സിലേയ്ക്ക് മാറ്റണമെന്ന് ഷാവോ ട്വീറ്റ് ചെയ്തതാണ് നിക്ഷേപകരില്‍ ആശങ്കപരത്തിയത്. ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്‍എക്സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം അല്ലെന്ന സൂചനയോടെയായിരുന്നു ചാങ്പെങിന്റെ ട്വീറ്റ്. വസീര്‍എക്സിന്റെ മാതൃസ്ഥാപനമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സിയുടെ ഉപയോഗം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് യുണൈറ്റഡ് നേഷന്‍സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 2021 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം ആളുകള്‍ ക്രിപ്റ്റോകറന്‍സി സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങിയ പൗരന്‍മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി.
ഇത്തരത്തില്‍ പൗരന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഡിജിറ്റല്‍ കറന്‍സികളുടെ അളവ് കണക്കാക്കി പട്ടികപ്പെടുത്തിയതില്‍ ആദ്യ പതിനഞ്ച് എണ്ണം വികസ്വര രാജ്യങ്ങളാണെന്ന് യുഎന്‍ വാണിജ്യവികസന വിഭാഗമായ യുഎന്‍സിറ്റിഎഡി പറഞ്ഞു. 12.7 ശതമാനവുമായി യുക്രൈന്‍ ഒന്നാം സ്ഥാനത്തും റഷ്യ (11.9ശതമാനം), വെനസ്വേല (10.3 ശതമാനം), സിംഗപ്പൂര്‍ (9.4 ശതമാനം), കെനിയ (8.5 ശതമാനം), യുഎസ് (8.3 ശതമാനം) എന്നിവരും പട്ടികയില്‍ മുന്നിലാണ്.