image

28 Aug 2022 12:29 AM GMT

Lifestyle

ഗോതമ്പ് പൊടി, മൈദ, റവ കയറ്റുമതി നിരോധിച്ചു

MyFin Desk

ഗോതമ്പ് പൊടി, മൈദ, റവ കയറ്റുമതി നിരോധിച്ചു
X

Summary

ഡെല്‍ഹി: വിലക്കയറ്റം തടയുന്നതിനായി ഗോതമ്പ് പൊടി, മൈദ, റവ, ആട്ട എന്നിവയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇത്തരം ഇനങ്ങളുടെ കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു. 2015-20 ലെ വിദേശ വ്യാപാര നയത്തിലെ വ്യവസ്ഥകള്‍ ഈ വിജ്ഞാപനത്തിന് ബാധകമാവില്ല. ചരക്കുകളുടെ വിലക്കയറ്റം തടയുന്നതിനായി ഗോതമ്പുപൊടി കയറ്റുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഈ മാസം 25 നാണ് സര്‍ക്കാര്‍ […]


ഡെല്‍ഹി: വിലക്കയറ്റം തടയുന്നതിനായി ഗോതമ്പ് പൊടി, മൈദ, റവ, ആട്ട എന്നിവയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇത്തരം ഇനങ്ങളുടെ കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.
2015-20 ലെ വിദേശ വ്യാപാര നയത്തിലെ വ്യവസ്ഥകള്‍ ഈ വിജ്ഞാപനത്തിന് ബാധകമാവില്ല. ചരക്കുകളുടെ വിലക്കയറ്റം തടയുന്നതിനായി ഗോതമ്പുപൊടി കയറ്റുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഈ മാസം 25 നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലാണ് തീരുമാനം.
ഗോതമ്പിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആഗോള തലത്തില്‍ ഗോതമ്പ് വിതരണം തടസപ്പെടുത്തി. അങ്ങനെ ഇന്ത്യന്‍ ഗോതമ്പിന്റെ ആവശ്യകത വര്‍ധിച്ചു. ഇതിന്റെ ഫലമായി ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വിലയില്‍ വര്‍ധനവ് ഉണ്ടായി. ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ മെയില്‍ സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. എന്നാല്‍ ഇത് ഗോതമ്പ് പൊടിയുടെ ഡിമാന്‍ഡ് കുതിച്ചുയരാന്‍ കാരണമായി.
2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗോതമ്പ് മാവ് കയറ്റുമതി 200 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിദേശത്ത് ഗോതമ്പ് മാവിനുള്ള ആവശ്യം വര്‍ധിച്ചത് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമായി.
2021-22 ല്‍ ഇന്ത്യ 24.6 കോടി ഡോളറിന്റെ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തു. ഇതേ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കയറ്റുമതി ഏകദേശം 12.8 കോടി ഡോളറായിരുന്നു.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഗോതമ്പിന്റെ ശരാശരി ചില്ലറ വില്‍പ്പന വില 22 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 31.04 രൂപയായി. ഗോതമ്പ് മാവിന്റെ ശരാശരി റീട്ടെയില്‍ വില 17 ശതമാനം വര്‍ധിച്ച് 35.17 രൂപയായി.