image

1 Sep 2022 1:29 AM GMT

Oil and Gas

ഡീസല്‍, എടിഎഫ്: വിന്‍ഡ്ഫോള്‍ നികുതി വീണ്ടും വർധിപ്പിച്ചു

MyFin Desk

ഡീസല്‍, എടിഎഫ്: വിന്‍ഡ്ഫോള്‍ നികുതി വീണ്ടും വർധിപ്പിച്ചു
X

Summary

  ഡെല്‍ഹി: ഡീസല്‍ കയറ്റുമതിയ്ക്കുള്ള വിന്‍ഡ്ഫോള്‍ നികുതിയില്‍ വര്‍ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഈയിനത്തില്‍ ലിറ്ററിന് 13.5 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 7 രൂപയായിരുന്നു. ജെറ്റ് ഇന്ധനത്തിന്മേലുള്ള (എടിഎഫ്) നികുതിയില്‍ 9 രൂപയുടെ വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എടിഎഫ് ലിറ്ററിന് രണ്ട് രൂപയാണ് വിന്‍ഡ്ഫാള്‍ നികുതിയായി ഏര്‍പ്പെടുത്തിയിരുന്നത്. ആഗോളതലത്തില്‍ ക്രൂഡ് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള തീരുവയിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ടണ്ണിന് 13,000 രൂപയായിരുന്ന നികുതി 13,300 […]


ഡെല്‍ഹി: ഡീസല്‍ കയറ്റുമതിയ്ക്കുള്ള വിന്‍ഡ്ഫോള്‍ നികുതിയില്‍ വര്‍ധന വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഈയിനത്തില്‍ ലിറ്ററിന് 13.5 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 7 രൂപയായിരുന്നു. ജെറ്റ് ഇന്ധനത്തിന്മേലുള്ള (എടിഎഫ്) നികുതിയില്‍ 9 രൂപയുടെ വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എടിഎഫ് ലിറ്ററിന് രണ്ട് രൂപയാണ് വിന്‍ഡ്ഫാള്‍ നികുതിയായി ഏര്‍പ്പെടുത്തിയിരുന്നത്. ആഗോളതലത്തില്‍ ക്രൂഡ് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള തീരുവയിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ടണ്ണിന് 13,000 രൂപയായിരുന്ന നികുതി 13,300 രൂപയായി ഉയര്‍ത്തി. കേന്ദ്ര ധനമന്ത്രാലയം ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

ഇന്ധന കയറ്റുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിന്‍ഡ്ഫോള്‍ നികുതി ചുമത്തിയതിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതിയില്‍ ഇടിവുണ്ടായെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. പെട്രോളിന്റെ കയറ്റുമതി 4.5 ശതമാനം കുറഞ്ഞിട്ടുണ്ട്. ഡീസല്‍ കയറ്റുമതി ജൂലൈയില്‍ 2.18 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നും ജൂണില്‍ ഇത് 2.45 ദശലക്ഷം ടണ്ണായിരുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോര്‍ട്ടിലുണ്ട്. പെട്രോള്‍ കയറ്റുമതി ജൂണില്‍ 1.16 ദശലക്ഷം ടണ്ണായിരുന്നുവെന്നും, ജൂലൈയില്‍ ഇത്് 1.1 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഊര്‍ജ്ജ കമ്പനികളുടെ അധിക ലാഭത്തില്‍ ഇക്കഴിഞ്ഞ ജൂലൈ 1 നാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്‌ഫോള്‍ ടാക്‌സ് ചുമത്തിയത്. പെട്രോളിനും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിനും ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് അന്ന് കയറ്റുമതി തീരുവയായി ചുമത്തിയത്. ഇതിന് പിന്നാലെ ജൂലൈ 20, ആഗസ്റ്റ് 2, ഓഗസ്റ്റ് 19 തീയതികളിലായി തീരുവകള്‍ ഭാഗികമായി ക്രമീകരിച്ചു. പിന്നാലെ പെട്രോളിന്മേലുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് വെട്ടിക്കുറിച്ചരുന്നു.