image

2 Oct 2022 4:13 AM GMT

Education

ഉന്നത വിദ്യാഭ്യാസം: കമ്പ്യൂട്ടർ സയൻസും ഐടിയും മാത്രമാണോ എഞ്ചിനീയറിംഗ്?

James Paul

ഉന്നത വിദ്യാഭ്യാസം: കമ്പ്യൂട്ടർ സയൻസും ഐടിയും മാത്രമാണോ എഞ്ചിനീയറിംഗ്?
X

Summary

എഞ്ചിനീയറിംഗിൻറെ ആദ്യ ബാച്ച് അലോട്ട്മെൻറ് പൂർത്തിയായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ കംപ്യൂട്ടർ സയൻസും ഐടിയും ഒഴികെ മറ്റ് ബ്രാഞ്ചുകൾക്ക് വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥിതിയാണ്. കംപ്യൂട്ടർ സയൻസും ഐടിയും ഒഴികെയുള്ള ബ്രാഞ്ചുകളിൽ ലഭ്യമായ സീറ്റുകളുടെ മൂന്നിലൊന്ന് പോലും നികത്താൻ കോളേജുകൾക്ക് കഴിയാത്തതിനാൽ രാജ്യത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കോളേജധികൃതർ പറയുന്നു. സിവിൽ, മെക്കാനിക്കൽ, മെറ്റീരിയൽ സയൻസ്, മെറ്റലർജി, ഇലക്ട്രിക്കൽ തുടങ്ങിയ പരമ്പരാഗത വിഷയങ്ങളിലൊന്നും ചേരാൻ വിദ്യാർത്ഥികൾ താൽപ്പര്യപ്പെടുന്നില്ല. ഈ പ്രധാന വിഷയങ്ങൾക്ക് […]


എഞ്ചിനീയറിംഗിൻറെ ആദ്യ ബാച്ച് അലോട്ട്മെൻറ് പൂർത്തിയായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ കംപ്യൂട്ടർ സയൻസും ഐടിയും ഒഴികെ മറ്റ് ബ്രാഞ്ചുകൾക്ക് വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥിതിയാണ്.

കംപ്യൂട്ടർ സയൻസും ഐടിയും ഒഴികെയുള്ള ബ്രാഞ്ചുകളിൽ ലഭ്യമായ സീറ്റുകളുടെ മൂന്നിലൊന്ന് പോലും നികത്താൻ കോളേജുകൾക്ക് കഴിയാത്തതിനാൽ രാജ്യത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കോളേജധികൃതർ പറയുന്നു. സിവിൽ, മെക്കാനിക്കൽ, മെറ്റീരിയൽ സയൻസ്, മെറ്റലർജി, ഇലക്ട്രിക്കൽ തുടങ്ങിയ പരമ്പരാഗത വിഷയങ്ങളിലൊന്നും ചേരാൻ വിദ്യാർത്ഥികൾ താൽപ്പര്യപ്പെടുന്നില്ല. ഈ പ്രധാന വിഷയങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച അടിസ്ഥാന സൗകര്യങ്ങളും നിയമിച്ച അദ്ധ്യാപകരേയും എന്തുചെയ്യണമെന്നറിയാതെ പല കോളേജുകളും നട്ടം തിരിയുകയാണ്.

താത്പര്യം കംപ്യൂട്ടർ സയൻസും ഐടിയും

“ഈ വർഷം കുട്ടികൾക്ക് കംപ്യൂട്ടർ സയൻസും ഐടിയും മാത്രം മതി. മറ്റ് ബ്രാഞ്ചുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് ഞങ്ങളുടെ മാത്രം സ്ഥിതിയല്ല, ഇന്ത്യയിലെ പല കോളേജുകളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നു. കംപ്യൂട്ടർ സയൻസും ഐടിയും പഠിച്ചിറങ്ങുന്നവർക്ക് ജോലി സാധ്യത കൂടുതലാണെന്ന ഒരു ധാരണ വിദ്യാർത്ഥികൾക്കിടയിൽ രൂഡമൂലമായിട്ടുണ്ട്. എന്നാൽ അങ്ങിനെയല്ല, മറ്റ് ബ്രാഞ്ചുകളിലും കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് ഒട്ടേറെ അവസരങ്ങളുണ്ട്,” കൊച്ചിയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൻറെ ഡയറക്ടർ പറഞ്ഞു.

ഇത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. പഠന മികവുള്ളവർ എല്ലാവരും കംപ്യൂട്ടർ സയൻസും ഐടിയും മാത്രം തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മറ്റ് വ്യവസായ മേഖലകളുടെ ഭാവി എന്താകും? മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് മുതലായവയിൽ നിന്ന് ഐടിയിലേക്ക് മാറുന്നത് എളുപ്പമാണ്, പക്ഷേ തിരിച്ച് മറ്റ് വിഭാഗങ്ങളിലേക്ക് മാറുന്നത് എളുപ്പമായിരിക്കില്ല, അദ്ദേഹം പറഞ്ഞു.

ആരോഗ്യ സംരക്ഷണം, കൃഷി, ഊർജം, പ്രതിരോധം, ബഹിരാകാശം, സിവിൽ ഇൻഫ്രാസ്ട്രക്ചർ, ഗതാഗതം, മാലിന്യ സംസ്കരണം, അർദ്ധചാലകങ്ങളുടെ നിർമ്മാണം, ഡ്രോണുകൾ തുടങ്ങി നിരവധി മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ ഇടപെടേണ്ടതുണ്ട്. എഞ്ചിനീയറിംഗ് എന്നത് സിവിൽ, മെക്കാനിക്കൽ, സിഎസ്ഇ തുടങ്ങിയവ മാത്രമല്ല. എഞ്ചിനീയറിംഗ് സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും സുസ്ഥിരമായ പരിഹാരങ്ങൾ നൽകുന്നതും ആവണം. അതിനെ പലപ്പോഴും ഒരു പ്രത്യേക വിഷയത്തിൻറെ ചട്ടക്കൂട്ടിൽ ഒതുക്കാൻ സാധ്യമല്ല. ഒരു പരിഹാരം വികസിപ്പിക്കുന്നതിന് പലപ്പോഴും മൾട്ടി-ഡിസിപ്ലിനറി ടീമുകൾ ആവശ്യമാണ്. എല്ലാ വിഷയങ്ങളും സിഎസ്ഇയിലും ഐടിയിലും ലയിച്ചാൽ, സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള നമ്മുടെ നൂതന സാധ്യതകളെ അത് സാരമായി ബാധിച്ചേക്കാം.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

ലോകത്ത് ഏറ്റവും കൂടുതൽ എഞ്ചിനീയർമാരും എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻ പന്തിയിലാണ്. 2021-ലെ കണക്കനുസരിച്ച് ഇന്ത്യ പ്രതിവർഷം പതിനഞ്ച് ലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ 2500 എഞ്ചിനീയറിംഗ് കോളേജുകളും 1400 പോളിടെക്നിക്കുകളും 200 പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ക്കൂളുകളും ഉൾപ്പെടുന്നു. ഇത് കൂടാതെ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) തുടങ്ങിയ ദേശീയ തലത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വർഷവും മികച്ച എഞ്ചിനീയർമാരെ സൃഷ്ടിക്കുന്നുണ്ട്.

കേരളത്തിൽ ഏകദേശം 190 എഞ്ചിനീയറിംഗ് കോളേജുകൾ ബിടെക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 68% സ്വകാര്യമേഖലയിലാണ്. 32% സർക്കാർ കോളേജുകളും.

ബഹുമുഖ സമീപനം വേണം

ഈ സാഹചര്യം പരിഹരിക്കാനും പരമ്പരാഗത വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ താൽപര്യം പുതുക്കാനും നമുക്ക് എങ്ങനെ കഴിയും?

ഇതിന് ദേശീയ തലത്തിൽ ഒരു ബഹുമുഖ സമീപനം ആവശ്യമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഒന്നാമതായി, പരമ്പരാഗത വിഷയങ്ങളെക്കുറിച്ചുള്ള ധാരണ മാറ്റേണ്ടതുണ്ട്. ഉദാഹരണത്തിന്, മെക്കാനിക്കൽ ഇപ്പോൾ ശാരീരിക ശക്തി ആവശ്യമുള്ള വലിയ യന്ത്രങ്ങളുമായി ഇടപെടുന്ന പഠനമല്ല. മൈക്രോ-ഇലക്ട്രോ-മെക്കാനിക്കൽ സിസ്റ്റങ്ങൾ, മൈക്രോഫ്ലൂയിഡിക്സ്, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയിൽ നൂതനമായ ജോലികൾ ചെയ്യുന്ന പല വകുപ്പുകളും ഉപയോഗിച്ച് ഇൻഡസ്ട്രി 4.0 മെക്കാനിക്കൽ എഞ്ചിനീയറിംഗിനെ പൂർണ്ണമായും മാറ്റിമറിച്ചു. കൂടാതെ സിവിൽ എഞ്ചിനീയറിംഗ് പാലങ്ങളും അണക്കെട്ടുകളും നിർമ്മിക്കുന്നത് മാത്രമല്ല. ധാരാളം സിവിൽ എഞ്ചിനീയർമാർ ഇപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയും മലിനീകരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റലർജി മെറ്റീരിയൽ സയൻസായി രൂപാന്തരപ്പെട്ടു. ഇലക്‌ട്രോണിക്‌സ് ഇനി കമ്മ്യൂണിക്കേഷനല്ല, വിഎൽഎസ്‌ഐയും നാനോഇലക്‌ട്രോണിക്‌സും ഉണ്ട്. ഇലക്ട്രിക്കൽ എന്നത് ഇലക്ട്രിക്കൽ മെഷീനുകളെക്കുറിച്ചല്ല, അത് സ്മാർട്ട് ഗ്രിഡുകളെയും പുനരുപയോഗിക്കാവുന്നവയെയും കുറിച്ചാണ്.

എഐസിടിഇയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) സ്‌കൂൾ തലത്തിൽ തന്നെ ബോധവൽക്കരണ ശിൽപശാലകൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്. വലിയ തൊഴിൽ ഡിമാൻഡുള്ള മേഖലകളിൽ മൈനർ ഡിഗ്രി പ്രോഗ്രാമുകൾ നടത്തണം. ഓരോ വിദ്യാർത്ഥിക്കും തൊഴിൽ കാഴ്ചപ്പാടിൽ വ്യക്തത നേടാനാവശ്യമായ ബോധവൽക്കരണം നടത്തണം.

90-കളുടെ അവസാനം മുതൽ രാജ്യത്തുടനീളം ഉണ്ടായ ഐടി വിപ്ലവത്തിന് ശേഷം, മറ്റ് പല സാങ്കേതികവിദ്യകളും ഗവേഷണ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബയോടെക്നോളജി, നാനോ ടെക്നോളജി, കോഗ്നിറ്റീവ് ടെക്നോളജി (AI/ML etc), ക്വാണ്ടം ടെക്നോളജീസ് എന്നി അതിന് ശേഷം ഉയർന്നു വന്ന മേഖലകളാണ്. ഇവയെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരുക്കുമ്പോഴാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വിദ്യാഭ്യാസ പരിപാടികൾ വിദ്യാർത്ഥികൾക്ക് ആകർഷകമാവുകയും ചെയ്യുന്നത്.

വിദ്യാഭ്യസ നവീകരണം

ഗവേഷണ സംരംഭങ്ങൾക്ക് കാര്യമായ നവീകരണങ്ങൾ വേണം. ഇതിന് സ്റ്റാർട്ടപ്പ് ഫണ്ടിംഗ് സ്കീമുകൾ പിന്തുണ നൽകേണ്ടതുണ്ട്. വ്യവസായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ഉണ്ടാകണം. അടിസ്ഥാന ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവ് സ്ഥിരമായി ആപ്ലിക്കേഷൻ-അധിഷ്ഠിത മേഖലകളിലേക്ക് മാറ്റേണ്ടതുണ്ട്.

ഒരു രാഷ്ട്രമെന്ന നിലയിൽ, പ്രാദേശികമായി ലഭ്യമായ വിപുലമായ വിജ്ഞാന ശേഖരവും കഴിവുകളും ഉണ്ടായിരുന്നിട്ടും ഈ പുതിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്ന മികച്ച അവസരങ്ങൾ നമുക്ക് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നത് ഒരു പോരായ്മയാണ്.

ഡിപ്ലോമ തലത്തിലും ബിരുദതലത്തിലും പിഎച്ച്ഡി തലത്തിലും ഈ സാങ്കേതിക മേഖലകളിൽ രാജ്യത്തിന് എത്ര ബിരുദധാരികളെ ആവശ്യമുണ്ടെന്ന് കണ്ടെത്തി, വിദ്യാഭ്യാസ പരിപാടികൾ തുടക്കം മുതൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അക്കാദമിക രംഗത്തെ ഉന്നത വിദ്യാഭ്യാസ വിദഗ്ദരുടെയും വ്യവസായ മേഖലയിലെ പ്രൊഫഷണലുകളുടെയും സഹായത്തോടെ മാതൃകാ പാഠ്യപദ്ധതികളും പഠന സാമഗ്രികളും രൂപപ്പെടുത്തേണ്ടതുണ്ട്. അധ്യാപക പരിശീലനവും പ്രത്യേക മാനവശേഷി വികസന സംരംഭങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ മാത്രമേ ഐടി വിപ്ലവത്തിന്റെ പൂർണ ഫലം നമുക്ക് ഉപയോഗപ്പെടുത്താനാവൂ.