image

6 Oct 2022 3:41 AM GMT

Forex

ഒമ്പത് മാസം കൊണ്ട് ഏഴ് രൂപ നഷ്ടം, ഡോളര്‍ ശക്തിയില്‍ ഞെരിഞ്ഞ് ആഗോള വിദേശനാണ്യ ശേഖരം

MyFin Desk

ഒമ്പത് മാസം കൊണ്ട് ഏഴ് രൂപ നഷ്ടം, ഡോളര്‍ ശക്തിയില്‍ ഞെരിഞ്ഞ് ആഗോള വിദേശനാണ്യ ശേഖരം
X

Summary

  ആഗോള തലത്തില്‍ പണപ്പെരുപ്പവും മാന്ദ്യഭീഷണിയും പ്രതിസന്ധിയായി തുടരവെ, ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് രാജ്യങ്ങളുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലും വലിയ ഇടിവുണ്ടാക്കുന്നു. ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ അതിവേഗത്തിലാണ് മിക്ക രാജ്യങ്ങളുടേയും കരുതല്‍ ശേഖരം കുറയുന്നത്. ആഗോള വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ (7.8 ശതമാനം) ഇടിവുണ്ടായെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ആഗോള വിദേശനാണ്യ കരുതല്‍ ശേഖരം ആകെ 12 ട്രില്യണ്‍ യുഎസ് ഡോളറാണ്. 2003 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ വിദേശ […]


ആഗോള തലത്തില്‍ പണപ്പെരുപ്പവും മാന്ദ്യഭീഷണിയും പ്രതിസന്ധിയായി തുടരവെ, ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് രാജ്യങ്ങളുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലും വലിയ ഇടിവുണ്ടാക്കുന്നു. ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ അതിവേഗത്തിലാണ് മിക്ക രാജ്യങ്ങളുടേയും കരുതല്‍ ശേഖരം കുറയുന്നത്. ആഗോള വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ (7.8 ശതമാനം) ഇടിവുണ്ടായെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ആഗോള വിദേശനാണ്യ കരുതല്‍ ശേഖരം ആകെ 12 ട്രില്യണ്‍ യുഎസ് ഡോളറാണ്. 2003 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നതെന്നും മിക്ക രാജ്യങ്ങളുടേയും കറന്‍സികളുടെ മൂല്യവും (ഡോളറുമായുള്ള വിനിമയത്തില്‍) എക്കാലത്തേയും താഴ്ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലും സ്ഥിതി 'രൂക്ഷം'

കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020 ഒക്ടോബര്‍ 2ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരമെത്തിയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16ന് അവസാനിച്ച വാരം ഇത് 5.22 ബില്യണ്‍ യുഎസ് ഡോളര്‍ താഴ്ന്ന് 545.652 ബില്യണ്‍ യുഎസ് ഡോളറിലെത്തി. രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച ഉള്‍പ്പടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുന്നതിന് കാരണമായെന്നും ആര്‍ബിഐയുടെ പ്രതിവാര സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതാണ് കരുതല്‍ ശേഖരം കുറയാനുള്ള ഒരു കാരണം. കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറന്‍സി ആസ്തിയാണ് ഫോറക്‌സ് എക്‌സ്‌ചേഞ്ച്. ബാങ്ക് നോട്ടുകള്‍, നിക്ഷേപം, ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍, മറ്റു ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയെല്ലാം ഫോറക്‌സ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമാണ്.

രൂപയുടെ മൂല്യശോഷണം

രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ വിദേശ നാണ്യകരുതല്‍ ശേഖരത്തെ സാരമായി ബാധിക്കുന്നുണ്ട്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 81ല്‍ എത്തിയിരിക്കുകയാണ്. ഇത് വരും ആഴ്ച്ചകളില്‍ 83.5 വരെ ഇടിഞ്ഞേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പണപ്പെരുപ്പം ശക്തമായി നിലനിന്നാല്‍ യുഎസ് ഫെഡ് പലിശ നിരക്ക് ഇനിയും ഉയര്‍ത്തുകയും 2023 ആരംഭത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 90ല്‍ എത്തിയേക്കുമെന്നും വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

2024 ആകുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 94ല്‍ എത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി ഏതാനും മാസം മുന്‍പ് പ്രവചനം നടത്തിയിരുന്നു. പക്ഷേ നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ അതിന് മുന്‍പ് തന്നെ രൂപ 90ല്‍ തൊട്ടേക്കും. വെറും ഒന്‍പത് മാസങ്ങള്‍ക്കിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഏഴ് രൂപയിലേറെ നഷ്ടമാണുണ്ടായിരിക്കുന്നത്.