തുടക്കത്തിലെ ക്ഷാമവും തിരക്കും മൂലം പലരും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരണ്. എന്നാല്‍ ഇങ്ങനെ...
തുടക്കത്തിലെ ക്ഷാമവും തിരക്കും മൂലം പലരും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരണ്. എന്നാല്‍ ഇങ്ങനെ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഏജന്‍സികളിൽ നിന്നും സ്വന്തം ചെലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? അഥവാ വാക്‌സിനേഷന്‍ നിലവിലെ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കവറേജ് പരിധിയില്‍ വരുമോ?
കവറേജ്
രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിയുന്നത്. പിന്നീട് ലോക രാജ്യങ്ങളെല്ലാം ഇതിന്റെ തിക്ത ഫലം അനുഭവിച്ചു. ഇപ്പോഴും കോവിഡ് വെല്ലുവിളികള്‍ തുടരുന്നു. അപ്രതീക്ഷിതമായി എത്തിയ കോവിഡ് ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ചികിത്സാ ചെലവില്‍ കാര്യമായ വര്‍ധനവ് ഇതുണ്ടാക്കി. ഇത് പരിഹരിക്കാന്‍ കോവിഡ് 19 ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ ഭാഗവുമാക്കുകയും പ്രത്യേക കോവിഡ് പോളിസികള്‍ തന്നെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പിന്റെ ചെലവ് ഇവിടെ പരിരക്ഷിക്കപ്പെടുകയില്ല. കാരണം ഇതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. നിലവിലെ പോളിസികളില്‍ ഭൂരിഭാഗത്തിനും അതില്ല. അതേസമയം ചില പ്രത്യേക പോളിസികള്‍ ഇതിന്റെ പരിധിയില്‍ വരികയും ചെയ്യും.
വാക്‌സിന്‍ മാത്രം
ഒരു സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ആശുപത്രി ചെലവും അതിന് ശേഷമുള്ള ചെലവുമാണ് കവര്‍ ചെയ്യുക. ടെസ്റ്റില്‍ കോവിഡ് പോസിറ്റിവ് ആകുന്ന ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും വാക്സിന്‍ സ്വീകരിക്കുകയും ചെയ്താല്‍ വാക്സിന്റെ ചെലവും പോളിസിയുടെ പരിധിയില്‍ വരും. പക്ഷെ, വാക്‌സിന്‍ മാത്രം ആവശ്യമുളളവരുടെ കേസ് വേറെയാണ്.
ആശുപത്രിയില്‍ പോകാതെ വാക്സിന്‍ മാത്രം ആവശ്യമുള്ളവരുടെ കാര്യത്തില്‍ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ്( ഒപി) കണ്‍സള്‍ട്ടേഷന്‍ കൂടി കവര്‍ ചെയ്യുന്ന പോളിസികളാണെങ്കിലേ വാക്സിനേഷന് ക്ലെയിം ലഭിക്കൂ. അതായത് നിലവിലെ പോളിസിയില്‍ ഒ പി കവര്‍ ചെയ്യുന്നില്ലെങ്കില്‍ ഇത് ആഡ് ഓണ്‍ ആയി ചേര്‍ക്കാവുന്നതാണ്. അധിക തുക നല്‍കി ഔട്ട്പേഷ്യന്റ് ചികിത്സ കവറേജ് കൂടി പോളിസിയോടൊപ്പം വാങ്ങിയിട്ടുണ്ടെങ്കിലേ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എടുക്കുന്ന വാക്സിനേഷന് ക്ലെയിം ലഭിക്കൂ.