image

18 Jan 2022 2:58 AM GMT

Social Security

30 രൂപയ്ക്ക് കുടുംബം മുഴുവന്‍ ഇന്‍ഷുറന്‍സ്

MyFin Desk

30 രൂപയ്ക്ക് കുടുംബം മുഴുവന്‍ ഇന്‍ഷുറന്‍സ്
X

Summary

അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക്
കാരണമാകും


അസുഖം എല്ലാവര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയ...

അസുഖം എല്ലാവര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. അപ്പോഴുണ്ടാകുന്ന പ്രതിസന്ധി മാത്രമല്ല. പിന്നീട് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കടക്കെണിയിലേക്കു ഇത്തരം കുടുംബങ്ങള്‍ വീഴാനും ഇത് ഇടയാക്കും. ദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുമ്പോള്‍ അത് അവരുടെ തൊഴിലിനേയും അതിലൂടെ വരുമാനത്തേയും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് പെട്ടെന്ന് ഇതിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടാണ്. പിന്നീട് ഇതിനെ അതിജീവിക്കാന്‍ ആസ്തി വില്‍പന അടക്കം നടത്തേണ്ടി വരും.

ഈ ദുരന്തപൂര്‍ണ്ണമായ ഫലങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സായ രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജനയുടെ പ്രസക്തി.

എന്താണ് ആര്‍ എസ് ബി വൈ?

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയമാണ് ആര്‍ എസ് ബി വൈ രൂപീകരിച്ചത്. ആര്‍ എസ് ബി വൈയുടെ ലക്ഷ്യം ആശുപത്രി പ്രവേശനമുള്‍പ്പെടെയുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലമുള്ള സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ബിപിഎല്‍ കുടുംബങ്ങളെ കരകയറ്റുക എന്നതാണ്.

പദ്ധതിയുടെ അംഗങ്ങള്‍ക്ക് ഇവിടെ 30,000 രൂപയുടെ കവറേജ് ലഭിക്കും. ആര്‍ എസ് ബി വൈയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്ക് ആശുപത്രി പ്രവേശനം ആവശ്യമുള്ള മിക്കവാറും രോഗങ്ങള്‍ക്കെല്ലാം തന്നെ ആനുകൂല്യം ലഭിക്കുന്നതാണ്.

കുടുംബ പരിരക്ഷ 30 രൂപ

കുടുംബനാഥന്‍, പങ്കാളി, മൂന്നു വരെ ആശ്രിതര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയുടെ കീഴില്‍ പരിരക്ഷ ലഭിക്കുന്നത്. ഗുണഭോക്താക്കള്‍ രജിസ്‌ട്രേഷന്‍ ഫീസായി 30 രൂപ മാത്രം നല്‍കിയാല്‍ മതി. ബാക്കി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്‍കും. 750 രൂപയാണ് ഇരു സര്‍ക്കാരുകളുടെയും സംയുക്ത വിഹിതം. ഇതില്‍ ചേരുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല എന്നുള്ളതും നേട്ടമാണ്.

എന്റോള്‍മെന്റ്

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുള്ള ചെലവും കവറേജിന് പരിധിയിലാണ് ഇവിടെ. സാധാരണ പ്രസവത്തിന് 2,500 രൂപയും അല്ലാത്തതിന് 4,500 രൂപയും കവറേജ് ലഭിക്കും. പദ്ധതി നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആദ്യമായി ബി പി എല്‍ കുടുംബങ്ങളുടെ പട്ടിക സര്‍ക്കാര്‍ കൈമാറും. ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്പനികള്‍ ഓരോ ഗ്രാമത്തിലേയും ബി പി എല്‍ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്.

ഇതനുസരിച്ച് ഇവര്‍ക്ക് ഇതില്‍ അംഗങ്ങളായി ചേരാം. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി ഗ്രാമങ്ങളില്‍ താത്കാലിക എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ തുറക്കും. ഇവിടങ്ങളില്‍ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലൂടെ, അംഗങ്ങളാകുന്നവരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് അംഗത്വ കാര്‍ഡുകള്‍ അപ്പോള്‍ തന്നെ നല്‍കുന്നു. പിന്നീട് അശുപത്രി വാസം വേണ്ടി വരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്കോ, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്കോ ഇലക്ട്രോണിക് റി്പ്പോര്‍ട്ട് ഗുണഭോക്താവ് കൈമാറണം. ഇത് ഡാറ്റാബേസില്‍ പരിശോധിച്ച് ഉറപ്പ് വരുത്തി കമ്പനി ആശുപത്രിയ്ക്ക് പണം കൈമാറുന്നു.

പേരു രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ബെനഫിഷ്യറിയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്നതോടെ എംപാനല്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും ചികിത്സ തേടാവുന്നതാണ്.