രാജ്യത്തെ സുക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങളെ 'ട്രെഡ്‌സ്' (ട്രേഡ് റിസീവബ്ള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം)പ്ലാറ്റ് ഫോമിലേക്ക്...
രാജ്യത്തെ സുക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങളെ 'ട്രെഡ്‌സ്' (ട്രേഡ് റിസീവബ്ള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം)പ്ലാറ്റ് ഫോമിലേക്ക് പൂര്‍ണമായി മാറ്റാന്‍ ഒരുങ്ങി ആര്‍ ബി ഐ. ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഇന്‍വോയ്‌സുകൾ നല്‍കാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ഉത്പന്നങ്ങള്‍ക്കും മറ്റും പണം വേഗത്തില്‍ ലഭ്യമാക്കാന്‍ എം എസ് എം ഇ കളെ ഇത് സഹായിക്കും.
ഇതിലൂടെ അവരുടെ പ്രവര്‍ത്തന മൂലധനത്തിലെ വിടവ് നികത്താനാകും എന്നാണ് കരുതുന്നത്. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ധന പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ട്രെഡ്‌സിലൂടെ സാധാനങ്ങള്‍ നല്‍കുന്ന എം എസ് എ ഇ കളും, വാങ്ങുന്ന കോര്‍പ്പറേറ്റ് കമ്പനികളും ബാങ്കുകളും ഒരു ഏകീകൃത പ്ലാറ്റ് ഫോമിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇവിടെ പേപ്പര്‍ വര്‍ക്ക് ഇല്ലാതെ തന്നെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ ആകും നടക്കുക. 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ തന്നെ ഉത്പന്നത്തിന്റെ പണം ലഭ്യമാകും. ഇവിടെ പേയ്‌മെന്റ് സര്‍ക്കിള്‍ കൃത്യമാകുന്നതിനാല്‍ എം എസ് എം ഇ കള്‍ക്ക് മൂലധന ഒഴുക്കും കൃത്യമായിരിക്കും.
പ്രവര്‍ത്തന ചെലവും കുറവായിരിക്കുമെന്നതാണ് മറ്റൊരു ഗുണം. 2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ ട്രെഡ്‌സ് സംവിധാനം കൊണ്ടു വരുന്നത്. 500 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റുകള്‍ ഈ പ്ലാറ്റ് ഫോം ഉപയോഗിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. 12 കോടി പേരാണ് രാജ്യത്തെ എം എസ് എം ഇ മേഖലയില്‍ പണിയെടുക്കുന്നത്.
ആകെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതില്‍ 45 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്. രാജ്യത്തിന്റെ ജി ഡി പിയുടെ 28 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും എംഎസ് എം ഇ സെക്ടറാണ് സംഭാവന ചെയ്യുന്നത്. എന്നാല്‍ ഈ മേഖലയ്ക്ക് വേണ്ട വായ്പയില്‍ വലിയ കുറവുണ്ട്. ആവശ്യവും ലഭ്യതയും തമ്മില്‍ 2.58 ലക്ഷം കോടി രൂപയുടെ അന്തരമുണ്ടെന്നാണ് കണക്ക്. പുതിയ സംവിധാനത്തില്‍ ഇത് ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.