image

21 Jun 2022 12:35 AM GMT

Economy

50 ലക്ഷം പ്രവാസികള്‍, സാരിത്തലപ്പ് വിവാദങ്ങള്‍ക്കപ്പുറം ലോക കേരള സഭ പറഞ്ഞത്

James Paul

50 ലക്ഷം പ്രവാസികള്‍, സാരിത്തലപ്പ് വിവാദങ്ങള്‍ക്കപ്പുറം ലോക കേരള സഭ പറഞ്ഞത്
X

Summary

  ആകെ ജനസംഖ്യയുടെ 15 ശതമാനം പ്രവാസികളായ ഒരു സമൂഹം, വിവിധ രാജ്യങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര ശ്രമം എന്ന നിലയ്ക്കാണ് ലോക കേരള സഭ വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വിളിച്ച് ചേര്‍ക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തിന് പുറത്തുള്ള മലയാളികളായ പ്രവാസികളുടെ എണ്ണം 40 ലക്ഷം വരും. സംസ്ഥാനത്തിന് വെളിയിലുള്ളവര്‍ 13 ലക്ഷം വരും. നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കാണിത്. കേരളത്തിലെ ആകെ ജനസംഖ്യ 3.48 കോടിയാണ്. അതായത് പുറത്ത് അധിവസിക്കുന്നത് ആകെ ജനസംഖ്യയുടെ 15 ശതമാനം […]


ആകെ ജനസംഖ്യയുടെ 15 ശതമാനം പ്രവാസികളായ ഒരു സമൂഹം, വിവിധ രാജ്യങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര ശ്രമം എന്ന നിലയ്ക്കാണ് ലോക കേരള സഭ വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വിളിച്ച് ചേര്‍ക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തിന് പുറത്തുള്ള മലയാളികളായ പ്രവാസികളുടെ എണ്ണം 40 ലക്ഷം വരും. സംസ്ഥാനത്തിന് വെളിയിലുള്ളവര്‍ 13 ലക്ഷം വരും. നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കാണിത്. കേരളത്തിലെ ആകെ ജനസംഖ്യ 3.48 കോടിയാണ്. അതായത് പുറത്ത് അധിവസിക്കുന്നത് ആകെ ജനസംഖ്യയുടെ 15 ശതമാനം പേര്‍. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ഗവണ്‍മെന്റുകള്‍ക്ക് കീഴില്‍ തൊഴില്‍ ചെയ്തു ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ സ്വന്തം നാട് കൈത്താങ്ങാവുക എന്നത് ഏത് പ്രവാസിയ്ക്കും ആശ്വാസവും അഭിമാനവുമാണ്. ഇതുകൊണ്ട് മാത്രം ലോക കേരള സഭ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കേരളം ഇടപെടേണ്ട നിരവധി പ്രതിസന്ധികളില്‍ പെട്ടിട്ടുള്ള അനവധി മനുഷ്യരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട സഭ പക്ഷെ, നിര്‍ഭാഗ്യവശാല്‍, വാര്‍ത്തകളില്‍ നിറഞ്ഞത് ഏതോ ഒരു സ്ത്രീയുടെ അപ്രതീക്ഷിത അരങ്ങേറ്റം കൊണ്ടാണ്. എന്നാല്‍ അതിലപ്പുറത്തുള്ള പല ചര്‍ച്ചകളും ഇടപെടലുകളും ലോക കേരള സഭയില്‍ നടന്നു. അവയെന്തൊക്കെയാണെന്ന് നോക്കാം.

കുടിയേറ്റ നയം

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭ ആവശ്യപ്പെട്ടു . മൂന്നാം ലോകകേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ ലോക കേരള സഭ ലക്ഷ്യം കണ്ടുവെന്നും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തില്‍ ജാതി, മത, വര്‍ഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ലോക കേരള സഭ വലിയ പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ യുദ്ധ സമയത്ത് അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നഴ്സ് റിക്രൂട്ട്മെന്റ് പദ്ധതി

ആദ്യ ലോക കേരള സഭയ്ക്ക് ശേഷം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്‌മെന്റ് കേരള ഹോള്‍ഡിങ് ലിമിറ്റഡ് , വിദേശത്ത് നിന്ന് തിരിച്ചെത്തിയ വനിതകളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരത്തിനായി ആരംഭിച്ച പ്രവാസി വനിതാ സെല്‍, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണ സംഘം എന്നിവ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ ഒപ്പുവെച്ചത് നേട്ടമാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ പ്രത്യേക സ്റ്റാറ്റസ് ഓഫ് റസിഡന്‍സ് ഒരുക്കുന്ന എസ് എസ് ഡബ്ല്യു പദ്ധതിക്ക് കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തത് നോര്‍ക്കയെയാണ്. കൂടാതെ മാലദ്വീപ്, സൗദി അറേബ്യ, യു. കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.

1.8 കോടി പേര്‍ പ്രവാസികള്‍

രാജ്യത്ത് ഏകദേശം 1.8 കോടി ഇന്ത്യക്കാര്‍ പ്രവാസികളാണ്. 2019 ല്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിന്റെ കരട് രൂപത്തില്‍ പ്രവാസി എന്ന നിര്‍വചനത്തില്‍ പ്രവാസികളുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടാത്തതും പ്രവാസികളുടെ പുനരധിവാസം പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നതുമുള്‍പ്പെടെ നിരവധി പോരായ്മകളുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിനായി എംബസികളും കോണ്‍സുലേറ്റുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, കുറഞ്ഞ വേതനം, ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശനങ്ങളില്‍ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു. പ്രവാസികളുടെ റിക്രൂട്ട്മെന്റ്, വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോര്‍ക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചര്‍ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനുതകുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണം.

സര്‍ക്കാര്‍ സിനിമ ശേഖരം

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മിഷന്‍ വഴി തൊഴിലുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികള്‍ക്ക് ഇതുപകാരപ്പെടും. ലോകത്തെ മികച്ച സര്‍വകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തില്‍ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയില്‍ വ്യക്തമാക്കുന്നു.

എട്ടു വിഷയ മേഖലകള്‍ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചര്‍ച്ച ചെയ്യ്തത്. ജനപ്രതിനിധികളും പ്രവാസികളുമുള്‍പ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
മൂന്നാമത് ലോകകേരള സഭ സമ്മേളനം 11 പ്രമേയങ്ങള്‍ അംഗീകരിച്ചു. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡാറ്റാ ബാങ്ക് വിപുലീകരിക്കുന്നതിന്റെ നടപടികള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കല്‍, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

പുറത്ത് പോകുന്നവര്‍ ആരൊക്കെ? കണക്ക് വേണം

കോവിഡിനു മുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് സഭ വിലയിരുത്തി. വിദേശരാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാര്‍ത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണം. തൊഴിലാളികള്‍ക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗണ്‍സിലില്‍ ഇന്ത്യ അംഗമാകണം. പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളില്‍ നയതന്ത്രപരമായ ഇടപെടല്‍ നടത്താന്‍ ഇതുവഴി ഇന്ത്യയ്ക്കു കഴിയും. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം.

വിദേശത്തെ തൊഴില്‍ തര്‍ക്കം

തൊഴിലാളി തര്‍ക്കങ്ങളില്‍ ഇടപെടുന്നതില്‍ ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പ്രശ്‌നങ്ങളെ കൃത്യമായി നേരിടുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ വഴിയൊരുക്കണം. എംബസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികള്‍ പ്രമേയത്തിലൂടെ ത്തവശ്യപ്പെട്ടു.

വിദേശ പഠനം,പ്രശ്നപരിഹാരം വേണം

വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും സഭയില്‍ അവതരിപ്പിച്ചു. പ്രവാസി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുകയും വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും അതിനായി നോണ്‍ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക കേരള സഭയില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നും രണ്ടാം ലോക കേരള സഭ സമ്മേളനത്തിലെ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.