image

18 May 2022 9:11 AM GMT

Travel & Tourism

ആത്മീയ സൗന്ദര്യത്തിന്റെ കുടജാദ്രി

ആത്മീയ സൗന്ദര്യത്തിന്റെ കുടജാദ്രി
X

Summary

കുടജാദ്രി ഒരു സ്വപ്ന ഭൂമികയായിരുന്നു. യാത്രകൾ ആവേശമായ കാലം മുതലേ സുഹൃത്തുക്കളുടെ വർണ്ണനകളിൽ നിന്നും കോടമഞ്ഞ് പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സിൽ കേറിയിട്ട്. എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നാലാമത്തെ ട്രാഫിക്കിൽ നീണ്ടു നിവർന്ന് കിടക്കുന്നു പൂർണ്ണ എക്സ്പ്രസ്സ്. വഴിയും ഇടവും അറിയാതെ മംഗലാപുരത്തേക്ക് രണ്ട് ടിക്കറ്റെടുത്തു. കമ്പാര്ട്ട്മെന്റ് നിറഞ്ഞിരുന്നെങ്കിലും രണ്ട് സീറ്റ് ഞങ്ങൾ തരപ്പെടുത്തി. സമയം രാത്രി 11.35 അജ്ഞതയുടെ അന്ധകാരത്തിൽ നിന്നുമുള്ള യാത്രക്ക് ചൂളംവിളി മുഴങ്ങി. ഒരു താരാട്ടിന്റെ പരിലാളനത്തോടെ പയ്യെ പയ്യെ […]


കുടജാദ്രി ഒരു സ്വപ്ന ഭൂമികയായിരുന്നു. യാത്രകൾ ആവേശമായ കാലം മുതലേ സുഹൃത്തുക്കളുടെ വർണ്ണനകളിൽ നിന്നും കോടമഞ്ഞ് പുതച്ച കുടജാദ്രിയുടെ ചിത്രം മനസ്സിൽ കേറിയിട്ട്. എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നാലാമത്തെ ട്രാഫിക്കിൽ നീണ്ടു നിവർന്ന് കിടക്കുന്നു പൂർണ്ണ എക്സ്പ്രസ്സ്. വഴിയും ഇടവും അറിയാതെ മംഗലാപുരത്തേക്ക് രണ്ട് ടിക്കറ്റെടുത്തു. കമ്പാര്ട്ട്മെന്റ് നിറഞ്ഞിരുന്നെങ്കിലും രണ്ട് സീറ്റ് ഞങ്ങൾ തരപ്പെടുത്തി. സമയം രാത്രി 11.35 അജ്ഞതയുടെ അന്ധകാരത്തിൽ നിന്നുമുള്ള യാത്രക്ക് ചൂളംവിളി മുഴങ്ങി. ഒരു താരാട്ടിന്റെ പരിലാളനത്തോടെ പയ്യെ പയ്യെ ഇളകി ഇളകി പൂർണ്ണ കുതിച്ചു തുടങ്ങി. വെളിച്ചങ്ങൾ പിന്നിലേക്ക് പായുകയാണ്. വഴിവക്കുകൾ ഇരുട്ടിന് കീഴ്പ്പെടുന്നു. കാത്തിരുന്നും യാത്രയാക്കിയും ഉറങ്ങാതെയിരിക്കുകയാണ് സ്റ്റേഷനുകൾ. രാവേറെയെത്തിയപ്പോൾ ശബ്ദമുണ്ടാക്കാതെ ഉറക്കം കണ്ണിൽ കയറിക്കൂടിയത് ഞങ്ങൾ അറിഞ്ഞതേയില്ല.

ചൂട് വെളിച്ചം മുഖത്ത്തട്ടി വിളിച്ചുണർത്തുമ്പോൾ വണ്ടി മഞ്ചേശ്വരം കടന്ന് കുതിക്കുകയാണ്. കണ്ടതിനേക്കാൾ മനോഹരം കാണാനുള്ളതാണെന്ന് ഉറക്കെ പറഞ്ഞ് കാഴ്ചകൾ പിന്നിലേക്ക് മറയുമ്പോൾ മനസ്സ് പറഞ്ഞു സൗന്ദര്യം എന്നും അകലങ്ങളിലാണെന്ന്. മംഗലാപുരം ജംഗ്ഷനിൽ വണ്ടി ചെയിൻ വലിച്ചുനിന്നു. ഞങ്ങള് വണ്ടിയിൽ നിന്നും ഇറങ്ങി, ഇനി എങ്ങോട്ടെന്ന ആശങ്ക. സ്റ്റേഷനു പുറത്തിറങ്ങി ഏതോ ഒരു ഭാഷയിൽ വഴി ചോദിച്ചപ്പോൾ മറുപടി വന്നത് മലയാളത്തിൽ, ഈ വണ്ടിക്ക് തന്നെ പോകാം, കുന്ദാപുരത്ത് ഇറങ്ങിയാ മതി.വീണ്ടും 120 രൂപയുടെ ടിക്കറ്റ്. ഒരു മണിക്കൂർ നേരത്തെ വിശ്രമത്തിന് ശേഷം വയലുകൾക്ക് നടുവിലൂടെ പൂർണ്ണ പാഞ്ഞു, ഇരട്ടവരയിലെഴുതിയ വടിവൊത്ത അക്ഷരം പോലെ. വയലുകളിൽ മയിലുകൾ പ്രണയകാവ്യം ആടുകയാണ്. പീലി വിടർത്തിയാടുന്ന ആൺ മെയിലിനോട് കൊക്കുരുമി നില്ക്കുന്ന പിട.

കാഴ്ചയുടെ നൈമിഷികത പിന്നിലേയ്ക്ക് മറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് നിറഞ്ഞു. അത് വണ്ടിയുടെ ഉള്ളിലും വ്യാപിച്ചു. മൂന്ന് മിനിറ്റ് ഇരുട്ടിന് വഴിമാറിനിന്ന വെളിച്ചം തിരികെ എത്തിയപ്പോൾ മാത്രമാണ് അറിഞ്ഞത് കടന്നുപോന്നത് തുരംഗത്തിലൂടെയായിരുന്നെന്ന്. (സ്വന്തം നാട്ടില് തുരംഗത്തിലെ ഇരുട്ടിനെ വലിയ കൂകലുകൾ കൊണ്ട് എതിരേൽക്കാറുള്ള ഞങ്ങൾ എത്രപെട്ടെന്നാണ് നിശബ്ദരായിപ്പോയത്, തിണ്ണമിടുക്കെന്ന് പറയുന്നത് ഇതാണ്. ഓർത്തപ്പോൾ ഒരുചിരി അറിയാതെ…)

ഉടുപ്പിയും കടന്ന് കുന്ദാപുരം എത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞു. റെയിൽവേ സ്റ്റേഷനും ടൗണിനും ഇടയിലുള്ള അകലം പൂരിപ്പിച്ച ഓട്ടോക്കാരന് കൂലി 80 രൂപ. വൈകീട്ടത്തെ പട്ടിണിയുടെ വാലു പിടിച്ച് നേരം വെളുത്തപ്പോൾ തന്നെ വയറ് വിശപ്പ് രാഗം പാടിതുടങ്ങിയിരുന്നു. അറിയാത്ത നാട്ടിൽ അറിയാത്ത ഭാഷയിൽ അന്നം ചോദിക്കുമ്പോൾ മുഖത്ത് സമ്മിസ്ര വികാരമാണ്, കേൾക്കുന്നവരുടെയും ചോദിക്കുന്ന ഞങ്ങളുടെയും. ആംഗ്യ ഭാഷയുടെ പ്രാധാന്യവും സാധ്യതയും അവിടെ വെച്ച് മനസ്സിലാക്കി. അജ്ഞതയുടെ ഇരുള് നീങ്ങുകയാണ്.

ഒരു ചെറിയ കടയിൽ നിന്നും വിശപ്പിന്റെ വിളിക്ക് മറുപടി പറഞ്ഞു വീണ്ടും ബസ്റ്റോപ്പിലേക്ക്. അല്പ്പ നേരത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊല്ലൂർക്കുള്ള വണ്ടി എത്തി. കാഴ്ചകൾ ആസ്വദിക്കാൻ സൈഡ് സീറ്റിൽ ഇടം പിടിച്ചു. കേരളത്തിലേതിനെക്കാൾ വലിയ മെച്ചമല്ല വഴികൾ എന്ന് ആദ്യ അഞ്ചുമിനിറ്റിൽ തന്നെ മനസ്സിലായി. 39 രൂപയുടെ യാത്ര അവസാനിച്ചത് കൊല്ലൂർ ബസ്സ്സ്റ്റാന്റിൽ. മൂകാംബികയിലേക്കുള്ള ക്ഷണവുമായി ഓട്ടോ സഹോദരന്മാർ വാതിൽക്കൽ തന്നെയുണ്ട്. ഓട്ടോ വേണ്ടെന്ന് വച്ച് ഞങ്ങൾ നടത്തം ആരംഭിച്ചു. 10മിനിറ്റിനപ്പുറം മതിൽ കെട്ടിനകത്ത് മൂകാംബികക്ഷേത്രം.

യാത്രയുടെ ക്ഷീണം കുളിച്ചു കളഞ്ഞ് സ്വപ്നഭൂമിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. എട്ടുപേരെന്ന മാന്ത്രിക സംഖ്യകാത്ത് കിടന്ന ജീപ്പുകളിൽ ഒന്നിൽ ഞങ്ങളും ഇടം പിടിച്ചു. മഴക്കാറ് സൂര്യന്റെ കണ്ണ് പൊത്തിക്കൊണ്ടിരുന്നപ്പോൾ, നേരം വൈകിയതായി തോന്നി. പല വഴിയിൽ നിന്നും ഒരേയിടം ലക്ഷ്യം വച്ച് എത്തിയവരെയും വഹിച്ച് ജീപ്പ് കുതിച്ചു, സ്വപ്ന ഭൂമിയിലേക്ക്. പറഞ്ഞു കേട്ടതൊക്കെയും നുണക്കഥകൾ എന്നു തോന്നി. ആദ്യ 20 കിലോമീറ്റർ…നല്ല പളുങ്കു പോലത്തെ വഴി.അത് കഴിയുന്നിടത്ത് ആരംഭിക്കുകയാണ് കുടജാദ്രി വിസ്മയങ്ങൾ. റോഡ് തീർന്നു, ടാറ് തീര്ന്നു, ഇനി വഴി എവിടെയെന്ന് ചിന്തിക്കുമ്പോഴേക്കും വണ്ടി മുന്നോട്ട് കുതിക്കുകയാണ്. അല്പം മുമ്പ് സൂര്യനെ മറച്ച ആ കറുത്ത മേഘം വലിയ ശക്തിയോടെ താഴേക്ക് ഇറങ്ങിയിരിക്കുന്നു… തുറന്ന പെന്സ്റ്റോക്ക് പൈപ്പിലൂടെയെന്നപ്പോലെ വെള്ളം കുതിച്ചെത്തുകയാണ്, ഒഴുക്കിനെതിരെയുള്ള നീന്തലിനെ ഓർമ്മപ്പെടുത്തി ജീപ്പ് മുന്നിലേക്ക്. വലിയ ഗർത്തങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രത്യേക ഭൂപ്രദേശത്തെ വഴിയെന്ന് വിളിക്കാനാവില്ല. കുഴികളിലേക്ക് നെഞ്ചടിച്ചു വീണ വീഴ്ചയുടെ ആഘാതത്തിൽ നിന്നും കരുത്ത് നേടി പാറക്കല്ലുകളെ കീഴടുക്കുകയാണ് ഈ നാലുചക്രശകടം. ചെങ്കുത്തായ കയറ്റിറക്കങ്ങളിൽ വഴി കണ്ടെത്തിയും വെട്ടിയുണ്ടാക്കിയും ഒരു സാഹസികയാത്ര. മഴ കൂടുതൽ ശക്തമാവുകയാണ്, വഴിച്ചാലുകൾ ഉരുൾപൊട്ടലിനെ അനുസ്മരിപ്പിക്കുന്നു. കാഴ്ചയെ മറയ്ക്കുന്ന മഴത്തുള്ളികളെ ആവേശത്തോടെ തട്ടിതെറിപ്പിക്കുകയാണ് വണ്ടിയുടെ വൈപ്പർ …

മഴമാറി… ഇനി കോടയുടെ ഊഴമാണ്. കാഴ്ചക്ക്മുന്നിലെ കോടമറക്കുള്ളിലൂടെ കാണാം മലയിറങ്ങിവരുന്ന വാഹനത്തിന്റെ മഞ്ഞ വെളിച്ചം… കാഴ്ചയുടെ കുടജാദ്രി വിസ്മയത്തിലേയ്ക്കിനി ഇത്തിരിദൂരം… കുതിച്ചും കിതച്ചും വഴി തീരുന്നിടത്ത് വണ്ടി ദീര്ഘശ്വാസം വലിച്ചു നിന്നു. കാഴ്ചകൾക്ക് നേരിയ ആവരണം ചാർത്തിയ കോടമഞ്ഞിനിടയിലൂടെ അരിച്ചിറങ്ങിവരികയാണ് ഒരു നെയ്ത്തിരിവെട്ടം…ഇത് കുടജാദ്രി, മൂകാംബികയുടെ മൂലസ്ഥാനമിവിടെയാണ്.. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടക്കുന്നുണ്ട് ഇവിടെ. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ ഈ ശ്രീകോവിലിൽ ഇല്ല… ചുറ്റുമതിലുകളില്ലാത്ത ഈ പ്രചീനയോഗസ്ഥാനം മനുഷ്യന് എന്ന വലിയ ആശയത്തെ ഉയർത്തിപിടിക്കുന്നതായി തോന്നി… വഴിപാടുകളുടെ കണക്ക് നിരത്തുകയാണ് സഹയാത്രികർ , കാഴ്ചക്കാരായി ഞങ്ങളും… മഴക്കാറിനും കോടമഞ്ഞിനുമിടയിലൂടെ ആകാശം ചില ചിത്രപ്പണികൾ ഒരുക്കുന്നുണ്ട്… രൂപങ്ങളും രൂപമാറ്റങ്ങളും കണ്ട് നിൽക്കുമ്പോൾ ജീപ്പ്ഡ്രൈവർ കുമാറിന്റെ വിളി വന്നു … ആരൊക്കെ തിരിച്ചുപോകുന്നുണ്ടെന്ന് ഞങ്ങളൊഴികെ ബാക്കിയെല്ലാവരും മടക്ക യാത്രക്കാരാണ്. രാത്രിയിലെ ഭക്ഷണവും കിടപ്പിടവും സത്രത്തെ ഓർമ്മപ്പെടുത്തുന്ന ആ പഴയ വീട്ടിൽ പറഞ്ഞുവെച്ചു. പിന്നെ മഴനനച്ച ആ മുറ്റത്ത് അല്പ്പനേരത്തെ നടത്തം. ഭൂമിയുടെ സൗന്ദര്യം മുഴുവൻ കുടജാദ്രിയുടെ മുക്കിലും മൂലയിലും വരെ പതിച്ചു വച്ചവനെ മനസ്സുകൊണ്ട് നമിച്ചു.. ഇരുട്ട് പരക്കുകയാണ്…. മടക്കയാത്രയ്ക്കുള്ളവരെയും വഹിച്ച് ജീപ്പ് കോടമഞ്ഞിനു ഉള്ളിലേക്ക് ഇറങ്ങി… ഏകാന്തതയാണ് ഏറ്റവും മികച്ച അനുഭൂതിയെന്ന് തോന്നിയ നിമിഷങ്ങൾ… കാഴ്ചകൾ മറയ്ക്കുമെങ്കിലും കോടമഞ്ഞിന് ഒരു വല്ലാത്ത വശ്യതയാണ്. സുന്തരിയുടെ മുഖം മറയ്ക്കുന്ന നേരിയ വെള്ളത്തുണിപോലെ അത് കാഴ്ചകളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. പകല് അതിന്റെ മുഴുവൻ ആവേശവും സൗന്ദര്യവും രാവിന് കൈമാറുകയാണ്… മുഖം ചുവപ്പിച്ച, പിണക്കം നടിച്ച് മൂവന്തി പടിയിറങ്ങുമ്പോൾ കുടജാദ്രിയുടെ മുറ്റത്ത് അതിന് പതിൻ മടങ്ങ് വശ്യത….

തണുപ്പ് മജ്ജയെവരെ ചുംബിച്ചുതുടങ്ങി. സത്രത്തിന്റെ അകത്ത് അഭയാര്ത്ഥികളെപ്പോലെ ഞാനും സുഹൃത്ത് കമലേഷും ഒരു ചെറിയ പുതപ്പുകൊണ്ട് കാലുകൾ മൂടിയിരിക്കുകയാണ്. പൂജാരിയുടെ മകൻ അഭിഷേക് അത്താഴം വിളമ്പുന്നതിന്റെ തിരക്കിലാണ്. ചൂട് ചോറും തക്കാളിചാറും നല്ല നരങ്ങായച്ചാറും… ജീവിതത്തിൽ ഇന്നുവരെ ഭക്ഷണം കാണാത്തവരെപ്പോലെ ആർത്തിയോടെ അതുമുഴുവൻ അകത്താക്കി കഴിഞ്ഞപ്പോള് അഭിഷേക് പായും കമ്പിളിയും തയ്യാറാക്കി കഴിഞ്ഞിരുന്നു. ഒമ്പതുമണി കഴിഞ്ഞപ്പോള് വിളക്കുകള് കണ്ണടച്ചു, തണുപ്പിനെ പുറത്ത് നിർത്തി ഞങ്ങളും. സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് യുഗങ്ങളുടെ ദൈര്ഘ്യമുണ്ടെന്ന് തോന്നിപ്പോയി. കാല്പെരുമാറ്റങ്ങളിൽ തട്ടി ഉറക്കമുടഞ്ഞപ്പോൾ നേരം വെളുത്തിരുന്നു. അസ്ഥിമരവിക്കുന്ന തണുപ്പിലും ഒരു കുളി പാസാക്കിയപ്പോൾ മനസ്സിനും ശരീരത്തിനും ഒരു പ്രത്യേക ഉന്മേഷം. മലമുകളിൽ എവിടെനിന്നോ ഒഴുകിയിറങ്ങുന്ന ജലധാര സത്രത്തിന്റെ പിന്നിലൂടെ കടന്നുപോകുന്നുണ്ട്, സത്രത്തിലെ ജലസ്രോതസ്സാണ് ഈ നീരൊഴുക്ക്. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായ തയ്യാറായികഴിഞ്ഞിരുന്നു. വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാൻ നിന്നില്ല. മുകളിലെ സര്വ്വജ്ഞപീഠമായിരുന്നു മനസ്സിൽ. കല്ലുകൾ നിറഞ്ഞ വഴിയിലൂടെ സര്വ്വജ്ഞാനത്തിന്റെ പുണ്യപീഠത്തിലേക്ക് നടക്കുമ്പോൾ സൂര്യൻ എത്തിനോട്ടം ആരംഭിച്ചിരുന്നു. ഇലത്തുമ്പുകളിൽ ശതകോടി ഉദയങ്ങൾ ഒരുക്കി പ്രകൃതി വിസ്മയത്തിന്റെ ചെപ്പ് തുറക്കുകയാണ്…. മുകളിലേക്ക് നീളുകയാണ് വഴി. വെള്ളത്തിന്റെ കുത്തിയൊലിക്കലിൽ രൂപപ്പെട്ട നടവഴിയിലൂടെ മുകളിലേക്ക് കേറുമ്പോൾ ആഴങ്ങൾ മനസ്സിനെ പിടിച്ചുവലിക്കുകയാണ്….. അനന്തതയിലേയക്ക് പറന്നിറങ്ങാൻ നിർബന്ധിക്കുന്നത് പോലെ…

വഴി കാടിന്റെ അകങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു. കുടനിവർത്തി നിൽക്കുന്ന ഇലകൾക്കിടയിലൂടെ വെയിലിന്റെ വിരലുകൾ നടവഴികളെ തൊടുന്നുണ്ട്. വിസ്മയങ്ങളുടെ ചെപ്പ് തുറന്ന് മുന്നോട്ട് പോകുന്നതിനിടെ വഴി രണ്ടായി പിരിയുന്നു. ചൂണ്ടുപലകയിൽ ഗണേശ ഗുഹ എന്ന എഴുത്തും. അല്പ്പം താഴേക്ക് നടന്ന് വഴി തിരഞ്ഞെത്തുനിടത്ത് പാറയിടുക്കിൽ തന്നെ ഒരു ഗുഹ. അതിൽ ശിലയിൽ തീർത്ത ഗണേശ വിഗ്രഹം. ശ്രീകോവിലിന്റെ അത്ഗിർത്തികൾ ഇല്ലാത്തതിനാൽ അകത്തു കയറി ആ ശിലാ വിഗ്രഹത്തെ ആർക്കും തൊടാം….. ദൈവത്തെ തൊട്ട് സംസാരിക്കുന്ന അവസ്ഥ. ഗുഹയുടെ മുകളിൽ നിന്നും ഉള്ളിലേക്കും വിഗ്രഹത്തിലേക്കും വെള്ളത്തുള്ളികൾ ഇറ്റി വീഴുന്നുണ്ട്.

തിരികെ നടന്ന് സര്വ്വജ്ഞപീഠത്തിലേക്കുള്ള വഴിയിലെത്തി. ഇനിയും വഴിയേറെ നടക്കാനുണ്ട് ഒപ്പം കാഴ്ചയുടെ വിസ്മയങ്ങളും. വഴി കാടിന്പുറത്തേക്ക് നീങ്ങുകയാണ്. അവിടവിടെ ചെറിയ വലിയ പാറക്കല്ലുകൾ….. മഴയില്ലാതിരുന്നിട്ടും കാർമേഘങ്ങൾ നിറഞ്ഞു പെയ്യുന്ന മരങ്ങൾ , ഓരോ പുല്നാമ്പിലും പ്രകൃതി അതിന്റെ വശ്യ സൗന്ദര്യം നിറക്കുകയാണ്. ഇടക്കിടെ ദൃശ്യങ്ങളെ മറച്ച് കൊതിപ്പിചെത്തുന്ന കോടമഞ്ഞിന്റെ നേർത്ത ആവരണം. അതു മാറുമ്പോൾ അങ്ങുതാഴെ പഞ്ഞികെട്ടുകള് പോലെ പറന്നുനടക്കുന്ന മേഘ പടലങ്ങൾ. ഉരുളൻ കല്ലുകൾ ചവിട്ടി മുകളിലേക്ക് ചെല്ലുമ്പോൾ കാണാറായി സര്വ്വജ്ഞാനത്തിന്റെ ശിലാമണ്ഡപം…. സര്വ്വജ്ഞപീഠം…… അകലെ നിന്നേ ചെരിപ്പുകൾ ഊരി മാറ്റി നടന്നു ചെന്ന് തൊഴുതു വന്ദിച്ചു, ജ്ഞാനത്തിന്റെ പടികെട്ടുകളെ…….. മണ്ഡപത്തിനുള്ളിൽ ആദി ശക്തന്റെ ശിലാരൂപം. ഭസ്മവും കുങ്കുമവും രണ്ടു തളികകളിൽ ശങ്കര പ്രതിമക്ക് മുന്നിലുണ്ട്.

യാത്രകള ൾ ഇവിടെയും അവസാനിക്കുന്നില്ല. ഇനി കാഴ്ചയുടെ മഹാ വിസ്മയത്തിലേക്ക്. സര്വ്വജ്ഞപീഠത്തിന് പുറകിലൂടെ ചെങ്കുത്തായ ചെരുവിലൂടെ താഴേക്കിറങ്ങുമ്പോൾ ശ്വാസം നിലചെന്ന് തോന്നിപ്പോയി. അതുപോലെ ശ്രമകരമായിരുന്നു താഴേക്കുള്ള ഇറക്കം. ഈ വഴി ചിത്ര മൂലയിലേക്ക്.താഴേക്ക് താഴേക്ക് ചെന്ന് തികച്ചും സാഹസികമായ യാത്ര. മലയിടുക്കിലെ ഒരു ചെറിയ ഗുഹയ്ക്ക് താഴെ വഴി മുട്ടിനിന്നു. ഇത് ചിത്രമൂല. കോടമഞ്ഞും മേഘങ്ങളും ദൃശ്യങ്ങൾക്ക് നിറഭേദമേകി അപ്പഴും മനസ്സിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. താപസന്മാര് ഉണ്ടാവുമെന്ന പ്രതിക്ഷയിലാണ് ചെന്നതെങ്കിലും ഒരു ശിവലിഗം മാത്രമാണ് അവിടെയുണ്ടായിരുന്നത്. ചിത്രമൂലക്ക് മുകളിൽ നിന്ന് ഉത്ഭവിച്ചിരുന്ന നീർച്ചാൽ, വളർന്ന് പ്രായപൂർത്തി ആകുന്നതാണത്രേ സൗപര്ണ്ണിക.

ചെറിയൊരു ഇരുമ്പ് കോവണിയിലൂടെ മുകളിലെത്തുമ്പോൾ കാണാം ഗുരുതപസ്ഥാനം, നീരുറവയിൽ നിന്ന് ഉറ്റിവീഴുന്ന ജല ധാരകണ്ട്‌ മുഖവും മനസ്സും കൂടുതൽ തണുപ്പിക്കുമ്പോൾ. ഹാവു, അറിയില്ല എങ്ങനെ ആ നിമിഷത്തെ അക്ഷരങ്ങളിൽ നിറയ്ക്കുമെന്ന്.

ഇനിമടക്കമാണ്, അതുവരെ എന്തൊക്കെയായിരുന്നുവെന്ന എന്റെ അജ്ഞതയുടെ ഭാണ്ഡം ഇവിടെ ഉപേക്ഷിച്ച്. മുകളിലേക്ക് പോയ വഴിയിലൂടെ തന്നെയായിരുന്നു മടക്കമെങ്കിലും കാഴ്ചകളും വിസ്മയങ്ങളും വ്യത്യസ്തമായിരുന്നു. താഴെയെത്തുമ്പോൾ സത്രത്തിൽ പ്രഭാത ഭക്ഷണം തയ്യാറായിരുന്നു. അതുകഴിച്ച് യാത്ര പറയുമ്പോൾ കുടജാദ്രി മനസ്സിനെ കൊളുത്തി വലിക്കുകയാണ്. നേരെ സൗപർണ്ണികയിലെത്തുമ്പോൾ സൗപര്ണ്ണികാമൃതവീചികൾ പാടുകയാണ്. ചെരുപ്പുകൾ അഴിച്ച് മാറ്റി കണ്ണാടിപോലെ തിളങ്ങുന്ന വെള്ളത്തിൽ' കാലും മുഖവും മനസ്സും കഴുകി മൂകാംബികയുടെ സന്നിധിയിലേക്ക്. കാഴ്ചകൾക്കും വിസ്മയങ്ങൾക്കും അനുഭവങ്ങൾക്കും നന്ദി പറഞ്ഞ്, ഇനിയും കാണാൻ ഒരവസരം കൂടി യാചിച്ച് മടക്കം…