image

13 May 2022 7:38 AM GMT

Travel & Tourism

കൂട്ട് കൂടാം കോട്ടൂരിലെ ആനകൾക്കൊപ്പം

Aswathi Kunnoth

കൂട്ട് കൂടാം കോട്ടൂരിലെ ആനകൾക്കൊപ്പം
X

Summary

ആനകളെ പൂരത്തിനൊക്കെ ഒരുക്കി നിർത്തിയിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമാണല്ലേ? എന്നാൽ വനത്തിന്റെ വശ്യതയിൽ ഒറ്റകൊമ്പനെ കാണുമ്പോ എങ്ങനെയുണ്ടാകും? അലഞ്ഞു തിരിഞ്ഞ് നാട്ടിലെത്തുന്നതും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കാട്ടാനകളെയുമൊക്കെ മര്യാദ രാമന്മാരാക്കുന്ന ഒരു സ്ഥലമുണ്ട് കേരളത്തിൽ. ആന പുനരധിവാസ കേന്ദ്രം, അതും നമ്മുടെ തലസ്ഥാനത്ത്. തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥിതി ചെയ്യുന്നതും, അന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ പുനരധിവാസ കേന്ദ്രമാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂർ […]


ആനകളെ പൂരത്തിനൊക്കെ ഒരുക്കി നിർത്തിയിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമാണല്ലേ? എന്നാൽ വനത്തിന്റെ വശ്യതയിൽ ഒറ്റകൊമ്പനെ കാണുമ്പോ എങ്ങനെയുണ്ടാകും? അലഞ്ഞു തിരിഞ്ഞ് നാട്ടിലെത്തുന്നതും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കാട്ടാനകളെയുമൊക്കെ മര്യാദ രാമന്മാരാക്കുന്ന ഒരു സ്ഥലമുണ്ട് കേരളത്തിൽ. ആന പുനരധിവാസ കേന്ദ്രം, അതും നമ്മുടെ തലസ്ഥാനത്ത്. തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥിതി ചെയ്യുന്നതും, അന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ പുനരധിവാസ കേന്ദ്രമാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം.

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂർ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. 2006 ൽ ആരംഭിച്ച ഇവിടെ കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളർത്തുക, പ്രായം ചെന്ന ആനകളെ സംരക്ഷിക്കുക,
ആന കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങൾ നടത്തുക, കാട്ടിൽ നിന്നും ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകൾക്കു പുറമേ, ക്രൂരതക്കിരയാവുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടിയാനകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംരക്ഷിച്ചു പരിപാലിക്കുക എന്നിങ്ങനെ വലിയ ചുമതലകളാണ് നിർവഹിക്കുന്നത്. കുട്ടിയാനകളുടെ തമ്മിൽ തല്ലും, ആർത്തുല്ലസിച്ചുള്ള നടപ്പും കുളിയുമൊക്കെ ചുറ്റിനടന്ന് കാണാം.

നാൽപത്‌ രൂപ ടിക്കറ്റെടുത്താൽ ഇവിടേക്ക് പ്രവേശിക്കാം. രണ്ട് മാസം മുതൽ എഴുപത് വയസ് വരെ പ്രായമുള്ള ആനകളെ ഇവിടെ കാണാം. രാവിലെ കോട്ടൂർ കാപ്പുകാട് ആനക്കൊട്ടിൽ സന്ദർശിച്ചാൽ ഗജരാജൻമാർ നെയ്യാറിൽ കുളിച്ച് തിമിർക്കുന്ന കാഴ്ച കണ്ട് മടങ്ങാം. മറ്റ് ആനസങ്കേതങ്ങളിലൊന്നും ലഭ്യമല്ലാത്ത ആന സവാരിയും ഇവിടെയുണ്ട്. ആന സവാരിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണവും. സ്വദേശികൾക്കും വിദേശികൾക്കും ഇതിനായി പ്രത്യേക ചാർജ്ജുകളാണ്. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടയിൽ എത്തിയാൽ മാത്രമേ ആനപ്പുറത്ത് കയറാനാകൂ. ആനകളെ ഊട്ടുന്നത് കാണാനും സന്ദർശകർക്ക് അവസരമൊരുക്കുന്നുണ്ട്.

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി മലയൻകീഴ്-കാട്ടാക്കട റൂട്ടിൽ യാത്രാ ചെയ്താൽ കോട്ടൂരിലെത്താം.തിരുവനന്തപുരത്തുനിന്നും കോട്ടൂർ ബസ് ലഭിക്കും. അല്ലെങ്കിൽ കാട്ടാക്കടയിൽ നിന്ന് കോട്ടൂർ ബസിൽ കയറിയാലും സ്ഥലത്തെത്താം. എന്തായാലും ആനപ്രേമികൾക്ക് ഇതിലും മികച്ചൊരു അനുഭവം വേറെയുണ്ടാവില്ല !