image

14 July 2022 8:55 PM GMT

Banking

ക്രെഡിറ്റ് ലൈന്‍ വിലക്ക്: ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ ചുവടുമാറ്റുന്നു

MyFin Desk

ക്രെഡിറ്റ് ലൈന്‍ വിലക്ക്: ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ ചുവടുമാറ്റുന്നു
X

Summary

ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ രാജ്യത്തെ ഫിന്‍ടെക്ക് കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വിവിധ തരം ടെക്ക് സേവനങ്ങളെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചെങ്കിലും അതൊന്നും ഫലം കണ്ടതുമില്ല. ഏറ്റവുമധികം വളര്‍ച്ച നേടിയ ഫിന്‍ടെക്ക് കമ്പനികളുള്ള രാജ്യം കൂടിയാണ് ഇന്ത്യ. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്താണ് ഫിന്‍ടെക്കുകളുടെ വളര്‍ച്ചയ്ക്ക് 'റോക്കറ്റ് വേഗം' കിട്ടിതുടങ്ങിയത്. ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വരെ […]


ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ രാജ്യത്തെ ഫിന്‍ടെക്ക് കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വിവിധ തരം ടെക്ക് സേവനങ്ങളെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചെങ്കിലും അതൊന്നും ഫലം കണ്ടതുമില്ല. ഏറ്റവുമധികം വളര്‍ച്ച നേടിയ ഫിന്‍ടെക്ക് കമ്പനികളുള്ള രാജ്യം കൂടിയാണ് ഇന്ത്യ. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്താണ് ഫിന്‍ടെക്കുകളുടെ വളര്‍ച്ചയ്ക്ക് 'റോക്കറ്റ് വേഗം' കിട്ടിതുടങ്ങിയത്.

ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വരെ വലിയ തോതില്‍ പണം ഒഴുകിയെത്തി. എന്നാല്‍ ആര്‍ബിഐ നീക്കം കമ്പനികളുടെ വരുമാന വളര്‍ച്ചയെ സാരമായി ബാധിച്ചു. അടുത്തിടെ ആരംഭിച്ച മിക്ക കമ്പനികളും അവരവരുടെ പ്ലാറ്റ്ഫോമുകളിലൂടെയുള്ള 'അതിവേഗ വായ്പാ വിതരണം' വഴിയാണ് മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചത്. ക്രെഡിറ്റ് ലൈന്‍ രീതിയാണ് അവരുടെ സേവനങ്ങളുടെ ശ്രദ്ധാ കേന്ദ്രം.

ആര്‍ബിഐ അറിയിപ്പ് വന്നതോടെ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കി പണം വിതരണം നടത്തിയിരുന്ന ബാങ്കുകളും ഈ സേവനം നിറുത്തലാക്കി. 'കാര്‍ഡ് അധിഷ്ഠിത' ഫിന്‍ടെക്ക് പ്ലാറ്റ്ഫോമുകള്‍ക്കാണ് വന്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്. പിപിഐ ക്രെഡിറ്റ് ലൈന്‍ വഴി (വായ്പ) പണം ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നുമാണ് ഏതാനും ദിവസം മുന്‍പ് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ആര്‍ബിഐ വ്യക്തമാക്കിയത്.

സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമാണ് പിപിഐ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകളില്‍ മുന്‍കൂര്‍ നിറച്ചിട്ടുള്ള പണം കൊണ്ടാണ് ഇത് ചെയ്യുക. ആമസോണ്‍ പേ, ബജാജ് ഫിനാന്‍സ്, ഒല ഫിനാന്‍ഷ്യല്‍ സര്‍വീസ്, പേയു പേയ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫോണ്‍പേ തുടങ്ങിയവ അടക്കം 35 ഓളം പിപിഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല പിപിഐ സ്ഥാപനങ്ങളും ഉപഭോക്താക്കളെ നേടാന്‍ ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് വായ്പകള്‍ അനുവദിക്കാറുണ്ട്. അഥവാ ക്രെഡിറ്റില്‍ വാലറ്റുകളിലേക്ക് പണം നല്‍കാറണ്ട്.

ഇത്തരം സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ഒന്നു മുതല്‍ നിയന്ത്രണമുണ്ടായിരിക്കുന്നത്. ബാങ്കിംഗ് പാര്‍ട്ടണര്‍മാരുമായി കൈകോര്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന ഫിന്‍ടെക് കമ്പനികള്‍ക്കും ഇത് ബാധകമാകും. പിപി ഐ കള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയ്ക്കാണ്. എന്നാല്‍ പല സ്ഥാപനങ്ങളും ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് തടയിടുകയാണ് ലക്ഷ്യം. പിപിഐകള്‍ക്ക് ഇടപാടുകള്‍ക്കായി കാര്‍ഡുകള്‍, വാലറ്റുകള്‍ തുടങ്ങിയ ഇന്‍സ്ട്രുമെന്റുകള്‍ പുറത്തിറക്കാനേ അനുമതിയുള്ളു.

പേപ്പര്‍ വൗച്ചറുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും ആര്‍ബിഐ ഇത്തരം സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് 2007 പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിപ്പിലുണ്ട്. പ്രീ പേയ്ഡ് പെയ്മെന്റ്സ ഇന്‍സ്ട്രുമെന്റ്-മാസ്റ്റര്‍ ഡയറക്ഷന് അനുവാദമുള്ള വിനിമയ രീതികള്‍ ഏതൊക്കെയെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. .

പരിഹാരം എങ്ങനെയാകും?

കമ്പനികളുടെ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കണ്ടെത്താം എന്ന ആലോചനകള്‍ക്കിടയിലാണ് ബാങ്കുകളുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കിയേക്കുമെന്ന സൂചന ലഭിക്കുന്നത്. എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചാകും ഇത്തരം കാര്‍ഡുകള്‍ ഇറക്കുക. പക്ഷേ ഇതിനായി ഉപഭോക്താവ് പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടി വരും.

അതത് ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇറക്കുന്നത് ഫിന്‍ടെക്ക് കമ്പനിയായിരിക്കും. ഇത്തരത്തില്‍ പദ്ധതി നടപ്പായാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കും. ഇത്തരം സ്‌കീമിനെ പറ്റി ബാങ്കുകളില്‍ നിന്നോ ഫിന്‍ടെക്ക് കമ്പനികളില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.