image

14 Aug 2022 12:04 AM GMT

People

ജുന്‍ജുന്‍വാലയെ തുണച്ചത് ടൈറ്റന്‍; കണക്കുകൾ പിഴച്ചത് ക്രിസിലിൽ

Thomas Cherian K

ജുന്‍ജുന്‍വാലയെ തുണച്ചത് ടൈറ്റന്‍; കണക്കുകൾ പിഴച്ചത് ക്രിസിലിൽ
X

Summary

ഇന്ന് 62- ആം വയസ്സിൽ അന്തരിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ ഒരു അതികായനാണ് വിടവാങ്ങിയിരിക്കുന്നത്. 1985ല്‍ ടാറ്റാ ടീയുടെ ഓഹരി വാങ്ങി നിക്ഷേപം ആരംഭിച്ച രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ടൈറ്റന്‍ കമ്പനിയുടെ ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ തലവര തന്നെ മാറ്റി എഴുതിയത്. ഇരുപത് വര്‍ഷം മുന്‍പ് 3 രൂപ മുതല്‍ 5 രൂപ വരെയായിരുന്നു ടൈറ്റന്‍ ഓഹരിയുടെ വില. അന്ന് ഒട്ടേറെ ഓഹരികള്‍ അദ്ദേഹം  വാങ്ങിക്കൂട്ടി. ഇന്ന് ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും സ്വന്തമായുള്ളത് 4,48,50,970 ടൈറ്റന്‍ […]


ഇന്ന് 62- ആം വയസ്സിൽ അന്തരിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ ഒരു അതികായനാണ് വിടവാങ്ങിയിരിക്കുന്നത്.
1985ല്‍ ടാറ്റാ ടീയുടെ ഓഹരി വാങ്ങി നിക്ഷേപം ആരംഭിച്ച രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ടൈറ്റന്‍ കമ്പനിയുടെ ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ തലവര തന്നെ മാറ്റി എഴുതിയത്. ഇരുപത് വര്‍ഷം മുന്‍പ് 3 രൂപ മുതല്‍ 5 രൂപ വരെയായിരുന്നു ടൈറ്റന്‍ ഓഹരിയുടെ വില. അന്ന് ഒട്ടേറെ ഓഹരികള്‍ അദ്ദേഹം വാങ്ങിക്കൂട്ടി. ഇന്ന് ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും സ്വന്തമായുള്ളത് 4,48,50,970 ടൈറ്റന്‍ ഓഹരികളാണ്. ഇപ്പോള്‍ ടൈറ്റന്റെ ഒരു ഓഹരിയുടെ വില 2000 രൂപയ്ക്ക് മുകളിലാണെന്ന് ഓര്‍ക്കണം.
ഒട്ടേറെ ഓഹരി വാങ്ങിക്കൂട്ടിയതോടെ കമ്പനിയില്‍ 3.98 ശതമാനം പങ്കാളിത്തമാണ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കുമുള്ളത്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെയും ഭാരത് ഇലക്ട്രിക്കല്‍സിന്റെയുമൊക്കെ ഓഹരികള്‍ ജുന്‍ജുന്‍വാലയ്ക്ക് വന്‍ നേട്ടമാണ് നല്‍കിയത്. ഓഹരിയില്‍ നിന്നും ശതകോടികള്‍ കൊയ്‌തെങ്കിലും ജുന്‍ജുന്‍വാലയ്ക്കും നിരവധി തവണ ഈ മേഖലയില്‍ നിന്നും തിരിച്ചടിയുമുണ്ടായിട്ടുണ്ട്.
2005 ല്‍ ക്രിസിലിന്റെ ഓഹരികള്‍ വിറ്റ് കിട്ടിയ 27 കോടി രൂപ കൊണ്ട് മുംബൈയില്‍ ഫ്ളാറ്റ് വാങ്ങി. അതിന്റെ മതിപ്പ് വില ഇന്ന് ഏകദേശം 80 കോടിക്ക് അടുത്താണ്. എന്നാല്‍ ക്രിസിലിന്റെ വില കുത്തനെ കയറി. ആ 27 കോടിയുടെ ക്രിസില്‍ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏകദേശം 800 കോടി രൂപ വരും.
അന്ന് ഓഹരികള്‍ വിറ്റത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ജുന്‍ജുന്‍വാല പിന്നീട് പറഞ്ഞിട്ടുണ്ട്. 2008ല്‍ ഉണ്ടായ ആഗോള മാന്ദ്യത്തിലും ജുന്‍ജുന്‍വാലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടായത്. 60 വയസ്സ് തികഞ്ഞപ്പോള്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തന്റെ സ്വത്തിന്റെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുമെന്നായിരുന്നു അത്.
ഇതിന് പിന്നാലെ നവി മുംബൈയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിക്കുകയും 15,000 പേര്‍ക്ക് നേത്രശസ്ത്രക്രിയ സൗജന്യമായി നടത്തുകയും ചെയ്തു. ഇവയ്ക്ക് പുറമേ പലയിടത്തും ജുന്‍ജുന്‍വാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.

മടങ്ങിയത് ആകാശ എന്ന സ്വപനം സാക്ഷാത്ക്കരിച്ച്

ഏവര്‍ക്കും താങ്ങാനാവുന്ന രീതിയില്‍ മികച്ച എയര്‍ലൈന്‍ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ആകാശ എയര്‍വേയ്‌സ് ജുന്‍ജുന്‍വാല ആരംഭിച്ചത്. ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് 2023 ആവുമ്പോഴേക്കും 18 വിമാനങ്ങള്‍ കൂടി കമ്പനിക്ക് വേണ്ടി എത്തിക്കാനുള്ള
തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

ഇന്ധന ക്ഷമതയുള്ള ചെലവ് കുറഞ്ഞ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് ആകാശ എയര്‍ ഓര്‍ഡര്‍ ആദ്യം ഓര്‍ഡര്‍ നല്‍കിയത്. ഇതിന്റെ ആദ്യ വിമാനത്തിന്റെ ഡെലിവറി ഇക്കഴിഞ്ഞ ജൂണ്‍ 21ന് ആയിരുന്നു. തുടക്കത്തില്‍ മെട്രോകളില്‍ നിന്നും ടയര്‍ II, III നഗരങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് ഉണ്ടാവുക.

നിലവില്‍, കാരിയറിന് 50-ലധികം ജീവനക്കാരുണ്ട്. ഏതാനും ആഴ്ച്ച മുന്‍പാണ് ആകാശയുടെ ആദ്യ വിമാനം സര്‍വീസ് ആരംഭിച്ചത്. 2023 പകുതിക്ക് ശേഷം വിദേശ സര്‍വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശം. 20 വിമാനങ്ങളാണ് ഇതിനായി ഒരുങ്ങുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് 20 വിമാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു കമ്പനിക്ക് വിദേശ സര്‍വീസ് ആരംഭിക്കാന്‍ അനുമതി ലഭിക്കുകയുള്ളു.

തുടർന്ന് വായിക്കുക:

https://www.myfinpoint.com/sub-lead-news1/2022/08/14/rajesh-jhunjhunwala/

https://www.myfinpoint.com/lead-story/2022/08/14/jhunjunwala-no-more/