22 Sep 2022 4:40 AM GMT
Summary
മുംബൈ: യുഎസ് ഫെഡിന്റെ പലിശ നിരക്ക് വര്‍ധനയ്ക്ക് ശേഷം ദുര്‍ബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളിലെ വ്യാപാരം ഇടിഞ്ഞു. സെൻസെക്സ് 337.06 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്നു 59,119.72 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 88.55 പോയിന്റ് അഥവാ 0.50 നഷ്ടത്തിൽ 17,629.80 ലും ക്ലോസ് ചെയ്തു. എൻ എസ് ഇ-യിൽ 22 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 28 എണ്ണം നഷ്ടത്തിലാണ് അവസാനിച്ചത്. ശ്രീ സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, […]
മുംബൈ: യുഎസ് ഫെഡിന്റെ പലിശ നിരക്ക് വര്‍ധനയ്ക്ക് ശേഷം ദുര്‍ബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളിലെ വ്യാപാരം ഇടിഞ്ഞു.
എൻ എസ് ഇ-യിൽ 22 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 28 എണ്ണം നഷ്ടത്തിലാണ് അവസാനിച്ചത്.
ശ്രീ സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോജീസ്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോർസ്, ഐ ടി സി, മാരുതി, ബ്രിട്ടാനിയ, ഡോ. റെഡ്‌ഡിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
'2022 അവസാനത്തോടെ നിരക്ക് 4.4 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന ഫെഡറല്‍ റിസേർവിന്റെ പ്രവചനം പ്രതീക്ഷിച്ചതിലും കൂടുതല്‍ ഹോക്കിഷായായിരുന്നു. ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന അടുത്ത രണ്ട് പോളിസി മീറ്റിംഗുകളിലായി 125 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതിനെത്തുടര്‍ന്ന്, യുഎസ് ഡോളര്‍ സൂചിക 111-ന് മുകളില്‍ ഉയര്‍ന്നു; ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം 80 ന് താഴേക്ക് കൊണ്ടുവന്നു. എങ്കിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് അതിന്റെ പ്രതിരോധം നിലനിര്‍ത്താന്‍ കഴിഞ്ഞു, എന്നാല്‍ രൂപയുടെ മൂല്യത്തിൽ ഇടിവ് തുടര്‍ന്നാല്‍ ആഭ്യന്തര വിപണി വിദേശ നിക്ഷേപകര്‍ക്ക് ഹ്രസ്വകാലത്തേക്ക് ആകര്‍ഷകമാകില്ല. ഇത് വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു.
യുഎസ് ഫെഡ് ബുധനാഴ്ച്ച 75 ബിപിഎസ് (0.75 ശതമാനം) പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് ഇന്നലെ വൈകുന്നേരമായിരുന്നു. ഇതോടെ ഫെഡിന്റെ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ 2023 ല്‍ നിരക്ക് 4.60 ശതമാനം വരെ ഉയരും.
ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. സിങ്കപ്പൂർ എസ ജി എക്സ് നിഫ്റ്റി 67.50 പോയിന്റ് ഇടിഞ്ഞു 17,649 ൽ എത്തി നിൽക്കുന്നു. ജക്കാർത്ത കോമ്പസിറ് മാത്രം നേരിയ ലാഭത്തിലാണ് അവസാനിച്ചത്.
ബുധനാഴ്ച യുഎസ് വിപണികള്‍ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
'ഫെഡിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയും, നിരക്ക് വര്‍ധന ഇനിയുമുണ്ടാകുമെന്ന സന്ദേശത്തിന്റെ ആവര്‍ത്തനവും പ്രതീക്ഷിച്ച നിലയില്‍ തന്നെയാണ്. ഫെഡ് നിരക്ക് 2023-ൽ 4.6 ശതമാനമാകാന്‍ സാധ്യതയുണ്ടെന്ന സൂചന വിപണി പ്രതീക്ഷകളേക്കാള്‍ കൂടുതലാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 262.96 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 59,456.78 എന്ന നിലയിലെത്തി. നിഫ്റ്റി 97.90 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 17,718.35 ലും ക്ലോസ് ചെയ്തു. ബ്രെന്റ് ക്രൂഡ് ബാരലിന് 0.50 ശതമാനം ഉയര്‍ന്ന് 90.27 ഡോളറിലെത്തി.
ബിഎസ്ഇയില്‍ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) രണ്ട് ദിവസത്തെ വാങ്ങലിന് ശേഷം ബുധനാഴ്ച 461.04 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
'യുഎസ് ഫെഡ് പ്രതീക്ഷിച്ചതുപോലെ പോളിസി നിരക്കുകള്‍ 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു, എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് ഫെഡിന്റെ പ്രസ്താവന വിപണി വികാരത്തെ സാരമായി ബാധിച്ചു. ഇത് യുഎസ് വിപണികളുടെ കുത്തനെയുള്ള ഇടിവിന് കാരണമായി,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.