image

1 Jun 2022 4:44 AM GMT

Technology

18,000 കോടി രൂപ വായ്‌പ നൽകി ഫിൻടെക് കമ്പനികൾ

MyFin Desk

18,000 കോടി രൂപ വായ്‌പ നൽകി ഫിൻടെക് കമ്പനികൾ
X

Summary

ഇന്ത്യയിലെ ഫിൻടെക് കമ്പനികൾ വായ്‌പാവിതരണത്തിൽ വൻ മുന്നേറ്റം നടത്തുകയാണ് . 2021-22 സാമ്പത്തിക വർഷത്തിൽ 18,000 കോടി രൂപയുടെ ലോൺ ആണ് ഇന്ത്യയിൽ ഫിൻടെക് കമ്പനികൾ നൽകിയത്. 2.66 കോടി ഇടപാടുകളിലാണ് ഇത്രയും തുക വിതരണം ചെയ്തത്. ഇത് മുൻസാമ്പത്തിക വർഷത്തിലേതിനേക്കാൾ ഇരട്ടിയാണ്. ഫിൻടെക് കമ്പനികളുടെ സംഘടനയായ FACE (ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെൻറ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഡിജിറ്റൽ വായ്‌പാ വിതരണത്തിലെ പ്രമുഖ കമ്പനികളുടെ സംഘടനയാണ് FACE. വിതരണം ചെയ്ത വായ്‌പായുടെ […]


ഇന്ത്യയിലെ ഫിൻടെക് കമ്പനികൾ വായ്‌പാവിതരണത്തിൽ വൻ മുന്നേറ്റം നടത്തുകയാണ് .

2021-22 സാമ്പത്തിക വർഷത്തിൽ 18,000 കോടി രൂപയുടെ ലോൺ ആണ് ഇന്ത്യയിൽ ഫിൻടെക് കമ്പനികൾ നൽകിയത്. 2.66 കോടി ഇടപാടുകളിലാണ് ഇത്രയും തുക വിതരണം ചെയ്തത്. ഇത് മുൻസാമ്പത്തിക വർഷത്തിലേതിനേക്കാൾ ഇരട്ടിയാണ്.

ഫിൻടെക് കമ്പനികളുടെ സംഘടനയായ FACE (ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെൻറ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഡിജിറ്റൽ വായ്‌പാ വിതരണത്തിലെ പ്രമുഖ കമ്പനികളുടെ സംഘടനയാണ് FACE.

വിതരണം ചെയ്ത വായ്‌പായുടെ നാലിൽ മൂന്നു ഭാഗവും ഫിൻടെക് കമ്പനികൾ നേരിട്ട് നൽകിയതാണ്. ബാക്കി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും. ഏറ്റവും കൂടുതൽ ലോൺ നൽകിയത് മഹാരാഷ്ട്രയിലാണ്. ലോൺ വിതരണത്തിന്റെ 44 ശതമാനം തെക്കേ ഇന്ത്യയിലാണ്.

ഉപഭോക്താക്കൾ വ്യക്തിഗത ആവശ്യങ്ങൾക്കായെടുക്കുന്ന പേർസണൽ ലോൺ ആണ് വിതരണം ചെയ്തതിൽ 98 ശതമാനവും. ആറ് മാസത്തിൽ അടച്ചുതീർക്കേണ്ട ഹൃസ്വകാല വായ്പ്പയാണ് നൽകിയതിൽ 80 ശതമാനം. ശരാശരി വായ്‌പാ തുക 14,000 രൂപയാണ്.

പുരുഷന്മാരാണ് ഫിൻ ടെക് വായ്പ്പയെടുക്കുന്നവർ കൂടുതലും - 90 ശതമാനം. ഉപഭോക്താക്കളിൽ 58 ശതമാനവും 30 വയസ്സിനു താഴെയുള്ളവർ. 10 ൽ 8 പേരും ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് . യുവാക്കളുടെ ഒരു മാർക്കറ്റാണിതെന്നു പറയാം.

സ്മാർട്ട് ഫോണും ഡിജിറ്റൽ സാക്ഷരതയുമുള്ളവരാണ് ഉപഭോക്താക്കൾ. കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുന്നുണ്ട്. അതിനു പുറമെ പ്രമുഖ ബാങ്കുകളും ഫിൻ ടെക് സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നു.

ഈ വർഷം 75 ഡിജിറ്റൽ ബാങ്കുകൾ തുടങ്ങുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി . സാധ്യതകളെപ്പോലെ വെല്ലിവിളികളും ഫിൻടെക് സേവനദാതാക്കൾ നേരിടുന്നുണ്ട്. ഫലപ്രദമായ ഒരു നിയമനിർമ്മാണം ഫിൻടെക്കുകൾക്കുവേണ്ടി വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.