2021-22ല്‍ നഷ്ടം 3,629 കോടി രൂപ, പിരിച്ചുവിടല്‍ കടുപ്പിക്കാന്‍ സ്വിഗ്ഗി

  • പരസ്യം ഉള്‍പ്പടെയുള്ള പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ചെലവ് നാലിരട്ടി വര്‍ധിച്ച് 1,848.7 കോടി രൂപയായി.

Update: 2023-01-02 12:07 GMT

ബെംഗലൂരു: പുതുവര്‍ഷദിനത്തിലുള്‍പ്പടെ ബിരിയാണി ഓര്‍ഡറുകളില്‍ മികച്ച വര്‍ധനവെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടികളുടെ നഷ്ടമുണ്ടായെന്ന് അറിയിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. 2020-21ല്‍ 1,617 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായതെങ്കില്‍ 2021-22 ആപ്പോഴേയ്ക്കും അത് 3,629 കോടി രൂപയായി ഉയര്‍ന്നു.

മാത്രമല്ല അക്കാലയളവില്‍ കമ്പനിയുടെ ആകെ ചെലവ് 131 ശതമാനം വര്‍ധിച്ച് 9,574.5 കോടി രൂപയായെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്വിഗ്ഗിയിലേക്ക് 70 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇന്‍വെസ്‌കോയുടെ നേതൃത്വത്തില്‍ നടത്തിയ ഫണ്ട് റേസിംഗിലൂടെ ലഭിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം രണ്ടിരട്ടി വര്‍ധിച്ച് 5,705 കോടി രൂപയായി. 2020-21 കാലയളവില്‍ ഇത് 2,547 കോടി രൂപയായിരുന്നു. പരസ്യം ഉള്‍പ്പടെയുള്ള പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ചെലവ് നാലിരട്ടി വര്‍ധിച്ച് 1,848.7 കോടി രൂപയായി.

പിരിച്ചുവിടലുകള്‍ ഉണ്ടായേക്കും

കടുത്ത നഷ്ടം നേരിടുന്നതിനെ തുടര്‍ന്ന് കമ്പനി ഈ മാസം ഏകദേശം 250 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. കമ്പനിയുടെ തന്നെ ഉത്പന്ന ഡെലിവറി പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ടിലുള്ള ജീവനക്കാരെയും പിരിച്ചു വിടാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News