ഇന്ത്യാ-പാക് അതിര്‍ത്തി അടച്ചു; ഇനി ഡ്രൈഫ്രൂട്ട്‌സിന് വിലയേറും

  • ബദാം, ഉണക്കമുന്തിരി, ഉണക്ക ആപ്രിക്കോട്ട്, പിസ്ത എന്നിവയുടെ വില ഉയരും
  • 591 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യ അഫ്ഗാനില്‍നിന്ന് ഇറക്കുമതി ചെയ്തു

Update: 2025-04-29 02:52 GMT

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യാ-പാക് കര അതിര്‍ത്തികള്‍ അടച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഡ്രൈഫ്രൂട്ട്‌സ് ഇറക്കുമതി കുറയും. ഇത് ബദാം, ഉണക്കമുന്തിരി, ഉണക്ക ആപ്രിക്കോട്ട്, പിസ്ത എന്നിവയുള്‍പ്പെടെയുള്ള ഉണങ്ങിയ പഴങ്ങളുടെ ആഭ്യന്തര വില ഉയര്‍ത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.

ഭീകരാക്രമണത്തിനുശേഷം ചിലതരം സാധനങ്ങളുടെ നീക്കത്തിനായി ഉപയോഗിച്ചിരുന്ന അട്ടാരി ലാന്‍ഡ്-ട്രാന്‍സിറ്റ് പോസ്റ്റ് ഉടന്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.

ഇതിനുപകരമായി പാക്കിസ്ഥാന്‍ വഴിയുള്ള ഏതെങ്കിലും മൂന്നാം രാജ്യവുമായുള്ളതും തിരിച്ചുമുള്ള വ്യാപാരം ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും ഉടനടി നിര്‍ത്തിവയ്ക്കുന്നതായി ഇസ്ലാമബാദും പ്രഖ്യാപിച്ചു. ഈ നീക്കം ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതിയെയും ബാധിച്ചേക്കാം.

ഇന്ത്യയിലേക്ക് ഈ ഉണക്കിയ പഴങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. ന്യൂഡല്‍ഹിയും ഇസ്ലാമാബാദില്‍ നിന്ന് ഈ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു.

2024-25 ല്‍ (ഏപ്രില്‍-ജനുവരി) ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി 264.15 മില്യണ്‍ യുഎസ് ഡോളറായിരുന്നു. അതേസമയം ഇറക്കുമതി 591.49 മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇതില്‍, ഇന്ത്യയുടെ ഡ്രൈ ഫ്രൂട്ട്സ് ഇറക്കുമതി 358 മില്യണ്‍ യുഎസ് ഡോളര്‍ വരും.

ഈ കാലയളവില്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഇന്ത്യയുടെ പഴങ്ങളുടെയും പരിപ്പുകളുടെയും ഇറക്കുമതി 0.08 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് കരമാര്‍ഗം ഇറക്കുമതി ചെയ്ത പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഉണങ്ങിയ അത്തിപ്പഴം, കായം, കുങ്കുമപ്പൂവ്, ഉണങ്ങിയ ആപ്രിക്കോട്ട്, പിസ്ത, ഉണക്കമുന്തിരി എന്നിവ ഉള്‍പ്പെടുന്നു. 

Tags:    

Similar News