2 Dec 2025 4:21 PM IST
Summary
15 പിടികിട്ടാപ്പുള്ളികൾ ചേർന്ന് ഇന്ത്യയിൽ നിന്നൂറ്റിയത് 58000 കോടി രൂപ
വിവിധ കേസുകളിലായി വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ ഉൾപ്പെടെയുള്ള പിടികിട്ടാപ്പുള്ളികൾ ഇന്ത്യയിൽ നിന്ന് ഊറ്റിയത് 58000 കോടി രൂപ. വിവിധ കേസുകളിലായി 15 പേർ മാത്രം തട്ടിച്ച തുകയാണിത്.2025 ഒക്ടോബർ 31 ലെ കണക്കനുസരിച്ച്, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ എന്നിവർക്കൊപ്പം നിതിൻ സന്ദേശര, ചേതൻ സന്ദേശര, സുദർശൻ വെങ്കിട്ടരാമൻ എന്നിവർ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്ത തുകയാണിത്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി പൊതുമേഖലാ ബാങ്കുകൾക്ക് ഈ സാമ്പത്തിക കുറ്റകൃത്യം കാരണം ഗണ്യമായ നഷ്ടമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വിശദാംശങ്ങൾ നൽകിയത്.
2018 ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്‌സ് ആക്ട് പ്രകാരം ഈ 15 വ്യക്തികളെ പിടികിട്ടാപ്പുള്ളികളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒമ്പത് വ്യക്തികൾ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവരാണ്. രണ്ട് പേർ ഒറ്റത്തവണ സെറ്റിൽമെന്റ് (ഒടിഎസ്) സംവിധാനത്തിന് കീഴിൽ ലോൺ സെറ്റിൽമൻ്റ് നടത്തിയിട്ടുണ്ടെങ്കിലും ബാങ്കുകൾക്ക് മൊത്തം കിട്ടേണ്ട തുക 58000 കോടി രൂപയോളം വരും.
പഠിക്കാം & സമ്പാദിക്കാം
Home
