180-ഓളം ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

  • എയര്‍ ഇന്ത്യയെ 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്
  • ടാറ്റ ഏറ്റെടുക്കുന്നതിനു മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12,085 ജീവനക്കാരുണ്ടായിരുന്നു
  • പിരിച്ചുവിടല്‍ നടപടി പുരോഗമിക്കുന്നത് എല്ലാ കരാര്‍ ബാധ്യതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി

Update: 2024-03-16 09:41 GMT

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 180-ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയെ 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ടാറ്റ ഏറ്റെടുക്കുന്നതിനു മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12,085 ജീവനക്കാരുണ്ടായിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാകട്ടെ 6200 ജീവനക്കാരാണുള്ളത്.

2022 ജനുവരിയില്‍ ടാറ്റ ഏറ്റെടുത്തതു മുതല്‍, നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ ബിസിനസ് മോഡല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരുടെയും ക്ഷമതയും, ശേഷിയും കമ്പനി വിലയിരുത്തി വരികയാണ്. രണ്ട് റൗണ്ട് വിആര്‍എസ് (വൊളന്ററി റിട്ടയര്‍മെന്റ് സ്‌കീം) നടത്തുകയും ചെയ്തു. അതോടൊപ്പം തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്തുന്ന പരിശീലനവും ( റീ സ്‌കില്ലിംഗ് ) വാഗ്ദാനം ചെയ്തു. എന്നാല്‍ 1 ശതമാനം വരുന്ന ജീവനക്കാര്‍ ഈ ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്തിയില്ല. ഇവരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്.

പിരിച്ചുവിടല്‍ നടപടി പുരോഗമിക്കുന്നത് എല്ലാ കരാര്‍ ബാധ്യതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Tags:    

Similar News