രണ്ടാം പാദത്തിൽ ടിസിഎസിന് മികച്ച നേട്ടം
അറ്റാദായം 1% വര്‍ദ്ധിച്ച് 12,075 കോടിയിലെത്തി. ഓഹരി 51 ബ്രോക്കറേജുകളുടെ റഡാറില്‍.
വിപണി പ്രതീക്ഷകള്‍ കാത്ത് മുൻനിര ഐടി കമ്പനിയായ ടിസിഎസിന്റെ രണ്ടാം പാദഫലം. അറ്റാദായം 1% വര്‍ദ്ധിച്ച് 12,075 കോടിയിലെത്തി. ഓഹരി 51 ബ്രോക്കറേജുകളുടെ റഡാറില്‍.
പാദഫലത്തിനൊപ്പം ഐടി കമ്പനി ഓഹരി ഒന്നിന് 11 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട. ഈ മാസം 15 ആണ് റെക്കോര്‍ഡ് തിയ്യതി. അതേസമയം, വരുമാനത്തില്‍ അനലിസ്റ്റ് പ്രവചനങ്ങളെ കമ്പനി മറികടന്നു. വരുമാനം 2% വര്‍ദ്ധിച്ച് 65,799 കോടിയിലെത്തി. 65,114 കോടി രൂപയായിരുന്നു അനലിസ്റ്റ് പ്രവചനം. എബിട്ഡ മാര്‍ജിന്‍ ജൂണിലെ 24.5% ല്‍ നിന്ന് 70 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 25.2% ആയി. മൂന്ന് പാദങ്ങള്‍ക്ക് ശേഷം കറന്‍സി വരുമാനത്തില്‍ മുന്നേറ്റമുണ്ടായി എന്നതാണ് ശ്രദ്ധേയം. രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷം കറന്‍സി അടിസ്ഥാനത്തിലെ വരുമാന വളര്‍ച്ച 0.8% ആയി.
അമേരിക്കയുടെ താരിഫ് ഭീഷണി, മാക്രോ ഇക്കണോമിക് അനിശ്ചിതത്വം എന്നിവയാല്‍ ഐടി ഉപഭോക്താക്കള്‍ നിക്ഷേപമടക്കമുള്ളവയില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് പാദഫലം വന്നിരിക്കുന്നത്.വെല്ലുവിളി നിറഞ്ഞ പാദത്തിലും മികച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
പാദഫലം വന്നതോടെ ഓഹരി ബ്രോക്കറേജ് റഡാറിലേക്കെത്തി. 51 ബ്രോക്കറേജുകളാണ് ഓഹരിയില്‍ കവറേജുള്ളത്. ഇതില്‍ 32 ബ്രോക്കറേജുകള്‍ ബൈ റേറ്റിങാണ് നല്‍കിയിരിക്കുന്നത്. 13 പേര്‍ ഹോള്‍ഡും 6 ബ്രോക്കറേജുകള്‍ സെല്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.
