അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ ഓണത്തിന് മുമ്പ് തുറക്കും

  • മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കും
  • ആദ്യഘട്ട പ്രവര്‍ത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചു
  • പ്രതിസന്ധികളെ മറികടക്കാന്‍ മില്ലുകളെ സ്വയം പര്യാപ്തമാക്കുമെന്ന് മന്ത്രി പി രാജീവ്

Update: 2023-08-14 06:49 GMT

സംസ്ഥാനത്തെ അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ ഓണത്തിന് മുമ്പ് വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചതോടെയാണ് ഈ മില്ലുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്.

ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയില്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റയില്‍സ് സഹകരണ മേഖലയില്‍ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ എന്നിവയാണ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടര്‍പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും

മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകള്‍ക്ക് ആദ്യഘട്ട പ്രവര്‍ത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചതെന്നും താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിപണിയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാകും.

ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്‍പ്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. അസംസ്‌കൃത  വസ്തുവിന്റെ വിലവര്‍ദ്ധനവും ഉയര്‍ന്ന വൈദുതിനിരക്കും ഉല്‍പ്പാദനച്ചിലവ് കൂടി. വിപണി മാന്ദ്യം മൂലം ഉല്‍പ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉല്‍പ്പാദനചിലവിനു ആനുപാതികമായി വിലവര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിപണിനഷ്ടവും സ്ഥിതി മോശമാക്കി. ഇത് മറികടക്കാൻ ഇപ്പോൾ അനുവദിച്ച സഹായധനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ പ്രതിസന്ധിയെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോഴും സംസ്ഥാന ടെക്സ്റ്റൈൽ മേഖലയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പി. രാജീവ് ചൂണ്ടിക്കാണിക്കുന്നു. 

Tags:    

Similar News