15 കോടി വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല, പരിരക്ഷയില്ലാത്തവയ്ക്ക് ഇന്ധനം വിലക്കണമെന്ന് കമ്പനികള്‍

നേരത്തെ ഫാസ്റ്റ്ടാഗ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരുകളോട് ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Update: 2023-03-10 04:46 GMT


ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് ഇന്‍ഷുറന്‍സ് വ്യവസായം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക് മുമ്പാകെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച പ്രസന്റേഷനിലാണ് ഇങ്ങനെ ഒരു നിര്‍ദേശം. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തുകളില്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥായകുന്ന പശ്ചാത്തലത്തില്‍ റോഡില്‍ ഓടുന്ന വാഹനങ്ങള്‍ക്കെല്ലാം പരിരക്ഷ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഉപരിതല മന്ത്രാലയം സംസ്ഥാനങ്ങളോട് നിഷ്‌കര്‍ഷിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് പെട്രോള്‍ ബങ്കുകളില്‍ ഇന്ധനം നിഷേധിക്കണമെന്ന ആവശ്യമുയരുന്നത്.

നേരത്തെ ഫാസ്റ്റ്ടാഗ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരുകളോട് ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരോ സംസ്ഥാനത്തേക്കും ഒരോ ലീഡ് കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയുടെ പക്കല്‍ വാഹനങ്ങളുടെ എല്ലാ വിവരങ്ങളും ഉണ്ടാകും. ഈ കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്യപ്പെടാത്ത വാഹനങ്ങളുടെ ലിസ്റ്റ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിക്ക് കൈമാറും.

ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാണ്. 30 കോടി വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലുള്ളത്. ഇതില്‍ 50 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. രാജ്യത്ത് ഒരു വര്‍ഷം 4-5 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാഭാവികമായി 50 ശതമാനത്തിനും പരിരക്ഷ ലഭിക്കുന്നില്ല. 18-45 പ്രായക്കാരെയാണ് കൂടുതലും അപകടങ്ങള്‍ ബാധിക്കുക. ആകെ അപകടങ്ങളില്‍ 1.5 ലക്ഷം വരെ ഗുരുതരപരിക്കുകളുള്‍പ്പെടുന്നവയാണ്. നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2,000 രൂപയാണ് പിഴ.

Tags:    

Similar News