കേരളത്തിലെ ബ്യൂറോക്രസിക്ക് വന്‍കിട പദ്ധതികള്‍ നടത്താനുള്ള പക്വതയില്ല: തോമസ് ഐസക്ക്

കേരളത്തിലെ ഭരണസംവിധാനത്തിന്, പ്രത്യേകിച്ച് ബ്യൂറോക്രസിക്ക്, വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ പരിചയമില്ലെന്നും, അവയോട് പൊതുവില്‍ താൽപ്പര്യമില്ലന്നും മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക്. കേരള വികസന സാധ്യതകളെപ്പറ്റി മൈഫിന്‍ പോയിന്റുമായുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. “കേരളത്തിലെ ബ്യൂറോക്രസി മികച്ചതാണ്. അവര്‍ വളരെ മിടുക്കരാണ്. ഭൂപരിഷ്‌കരണം, ക്ഷേമ പദ്ധതികളുടെ നടപ്പിലാക്കല്‍ എല്ലാം സാധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ കാര്യങ്ങള്‍ ചെയ്തുള്ള ശീലം നമ്മുടെ ഭരണസംവിധാനത്തിനില്ല. ജലസേചന പദ്ധതികളിലേക്കു വന്നാൽ, സില്‍വര്‍ ജൂബിലി കഴിയാതെ ഒരെണ്ണവും പൂര്‍ത്തിയാക്കിയിട്ടില്ല. […]

Update: 2022-02-18 03:13 GMT

കേരളത്തിലെ ഭരണസംവിധാനത്തിന്, പ്രത്യേകിച്ച് ബ്യൂറോക്രസിക്ക്, വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ പരിചയമില്ലെന്നും, അവയോട് പൊതുവില്‍ താൽപ്പര്യമില്ലന്നും മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക്. കേരള വികസന സാധ്യതകളെപ്പറ്റി മൈഫിന്‍ പോയിന്റുമായുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

“കേരളത്തിലെ ബ്യൂറോക്രസി മികച്ചതാണ്. അവര്‍ വളരെ മിടുക്കരാണ്. ഭൂപരിഷ്‌കരണം, ക്ഷേമ പദ്ധതികളുടെ നടപ്പിലാക്കല്‍ എല്ലാം സാധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ കാര്യങ്ങള്‍ ചെയ്തുള്ള ശീലം നമ്മുടെ ഭരണസംവിധാനത്തിനില്ല. ജലസേചന പദ്ധതികളിലേക്കു വന്നാൽ, സില്‍വര്‍ ജൂബിലി കഴിയാതെ ഒരെണ്ണവും പൂര്‍ത്തിയാക്കിയിട്ടില്ല. പലതും ഗോള്‍ഡന്‍ ജൂബിലി കഴിയും. കെ എസ് ടി പി റോഡുകള്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂര്‍ത്തിയാക്കുന്നത്. ഈ മെഷീനറിയ്ക്ക് ഇങ്ങനെയുള്ള പ്രൊജക്ടുകള്‍ ഏറ്റെടുത്തുള്ള അനുഭവമില്ല. അതിന് പക്വവുമല്ല,” അദ്ദേഹം പറഞ്ഞു.

കെ-റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രധാന കാരണം പല ബുദ്ധിജീവികള്‍ക്കും ഇതെന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും ഇടതുപക്ഷ അനുഭാവികൾ തന്നെയാണ്. മലബാറിന്റെ ടൂറിസം-വ്യവസായ വികസനത്തിന് കെ-റെയില്‍ അനിവാര്യമാണ്.

“ഇന്ന് 90 ശതമാനം ടൂറിസ്റ്റുകളും കൊച്ചിയ്ക്ക് വടക്കോട്ട് പോവുന്നില്ല. എന്നാല്‍ ഏറ്റവും മനോഹരമായ ബീച്ചുകള്‍ മലബാറിലാണ്. സാംസ്‌കാരിക-കലാ രൂപങ്ങളെല്ലാം അവിടെയാണ്. കേരളത്തിന്റെ ടൂറിസം വളരണമെങ്കില്‍ ടൂറിസ്റ്റുകൾ അങ്ങോട്ടു പോകണം. ആകെ മൂന്നോ-നാലോ ദിവസത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്ത് മലബാറിലേക്ക് പോവാനാവില്ല. വലിയ വിലയാണ് അവരുടെ സമയത്തിന്. മണിക്കൂറുകള്‍ കൊണ്ട് അവിടെ എത്തിച്ചേരാനുള്ള സംവിധാനമുണ്ടാവണം. പിന്നെ, മലബാറിലല്ലാതെ പുതിയ വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ ഭൂമിയില്ല. കണ്ണൂര്‍-കാസര്‍കോട് മേഖലയിലാണ് ഭൂമി ലഭ്യമായിട്ടുള്ളത്. ഒരു അതിവേഗ യാത്രാസൗകര്യമുണ്ടെങ്കില്‍ ഇവയെല്ലാം വന്‍തോതില്‍ വികസിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണരൂപം കാണാന്‍ മൈഫിന്‍ ടിവി സന്ദര്‍ശിക്കുക)

https://www.myfinpoint.com/live-tv/2022/02/14/unlimited-kerala-dr-thomas-isaac/

https://www.myfinpoint.com/live-tv/2022/02/15/unlimited-kerala-thomasissac-part2/

Tags:    

Similar News