വാങ്ങല്‍ തുടര്‍ന്ന് എഫ്‍പിഐ-കള്‍; 4 ദിവസം കൊണ്ട് 10,850 കോടി നിക്ഷേപം

  • ഡെറ്റ് വിപണിയില്‍ നടന്നത് അറ്റ വില്‍പ്പന
  • മികച്ച നാലാംപാദഫലങ്ങള്‍ എഫ്‍പിഐകളെ ആകർഷിക്കുന്നു
  • ഐടി ഓഹരികളില്‍ നടക്കുന്നത് വില്‍പ്പന

Update: 2023-05-07 07:22 GMT

ഇന്ത്യന്‍ മൂലധന വിപണിയിലെ വാങ്ങല്‍ പ്രവണത തു‍ടര്‍ന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐകൾ). മേയിലെ ആദ്യ നാല് ട്രേഡിംഗ് സെഷനുകളിലായി 10,850 കോടി രൂപയുടെ നിക്ഷേപകമാണ് എഫ്‍പിഐകള്‍ നടത്തിയത്. രാജ്യത്തിന്‍റെ സ്ഥിരതയുള്ള ബൃഹത് സാമ്പത്തിക അന്തരീക്ഷം, ശക്തമായ ജിഎസ്‍ടി ശേഖരണം, പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് ത്രൈമാസ വരുമാനം എന്നിവയാണ് എഫ്‍പിഐകളെ ആകര്‍ഷിക്കുന്നത്.

ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐകള്‍ എത്തിച്ചിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാർട്ണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപമാണ് മാർച്ചിലെ നിക്ഷേപത്തെ പ്രധാനമായും നയിച്ചത്.

മേയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ഡെറ്റ് വിപണിയില്‍ നിന്ന് 2,460 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്‍പിഐകള്‍ നടത്തിയിട്ടുള്ളത്.

മുന്നോട്ട് പോകുമ്പോൾ, രൂപയുടെ മൂല്യത്തകർച്ചയും നാലാം പാദത്തിലെ മികച്ച ഫലങ്ങളും ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു. ഏപ്രിലിൽ ഇന്ത്യ മിക്ക വിപണികളെയും പിന്തള്ളി. എഫ്‍പിഐകളുടെ തുടർച്ചയായ വാങ്ങലുകളാണ് മികച്ച പ്രകടനത്തിനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയിലെ സമീപകാല ചാഞ്ചാട്ടവും ഇടയ്‌ക്കിടെയുള്ള തിരുത്തലുകളും അതുപോലെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയും നിക്ഷേപകരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തിയെന്ന് മോണിംഗ്സ്റ്റാർ ഇന്ത്യയുടെ മാനേജർ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

ധനകാര്യ സേവന മേഖലകളിലെ ഓഹരികളിലാണ് എഫ്‍പിഐകള്‍ വലിയ വാങ്ങലുകൾ നടത്തുന്നത്. ഐടി ഓഹരികളില്‍ വില്‍പ്പനയാണ് എഫ്‍പിഐകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം എഫ്‍പിഐകള്‍ ഇക്വിറ്റികളിൽ നിന്ന് 3,430 കോടി രൂപയുടെ പിന്‍വലിക്കലും ഡെറ്റ് വിപണിയില്‍ 1,808 കോടി രൂപയുടെ അറ്റ നിക്ഷേപവുമാണ് നടത്തിയത്. 

Tags:    

Similar News