അഞ്ചാം നാളും വിരാമമില്ലാതെ കുതിപ്പ്; 74,000 കടന്ന് സെൻസെക്സ്, നിഫ്റ്റി 22,550ൽ

  • സെക്ടറൽ സൂചികകളിൽ റിയൽറ്റി ഒഴികെ എല്ലാ സൂചികകളും പച്ചയിൽ വ്യാപാരം അവസാനിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.32 ലെത്തി
  • ആർബിഐ നടപടികളെ തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ 10.85 ശതമാനം വരെ താഴ്ന്നു

Update: 2024-04-25 11:10 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ഉയർന്ന് തന്നെ ക്ലോസ് ചെയുന്നത്. ആദ്യകാല വ്യാപാരത്തിൽ ഇടിവിലായിരുന്ന സൂചികകൾ തുടർന്നുള്ള വ്യാപാരത്തിൽ നേട്ടം വീണ്ടെടുത്തു. സെൻസെക്‌സ് 500 പോയിൻ്റ് ഉയർന്ന് 74,000 തിരിച്ചുപിടിച്ചപ്പോൾ നിഫ്റ്റി 22,550 ലെവലിന് മുകളിലും ഇന്നത്തെ വ്യാപാരത്തിൽ തൊട്ടു. 

സെൻസെക്സ് 486.50 പോയിൻ്റ് അഥവാ 0.66 ശതമാനം ഉയർന്ന് 74,339.44 ൽ ലും നിഫ്റ്റി 167.95 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 22,570.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ആക്‌സിസ് ബാങ്ക്, എസ്‌ബിഐ, ഡോ. റെഡ്ഡീസ് ലാബ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽടി മൈൻഡ് ട്രീ, എച്ച്‌യുഎൽ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടൈറ്റൻ എന്നീ ഓഹരികൾ ഇടിഞ്ഞു. 

ആർബിഐ നടപടികളെ തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ 10.85 ശതമാനം വരെ താഴ്ന്നു.

സെക്ടറൽ സൂചികകളിൽ റിയൽറ്റി ഒഴികെ എല്ലാ സൂചികകളും പച്ചയിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്ക് സൂചിക ഏകദേശം 4 ശതമാനം ഉയർന്ന് 7,421.20 എന്ന റെക്കോർഡിലെത്തി. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കി.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും ഇടിവോടെയാണ് വ്യാപരം അവസാനിപ്പിച്ചത്. ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തോടെയും ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികളിലും സമ്മിശ്ര വ്യാപാരമാണ് നടന്നത്.

ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഉയർന്ന് ബാരലിന് 88.07 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2340 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.32 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,511.74 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് ബുധനാഴ്ച 114.49 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 73,852.94 ലും നിഫ്റ്റി 34.40 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 22,402.40 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News