താരിഫ്, റിപ്പോ നിരക്ക്, പണപ്പെരുപ്പം വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍

  • യുഎസ് പണപ്പെരുപ്പ ഡാറ്റയും ഈ ആഴ്ച പുറത്തുവരും
  • വ്യാഴാഴ്ച ഓഹരി വിപണികള്‍ക്ക് അവധി

Update: 2025-04-06 04:38 GMT

ട്രപിന്റെ താരിഫ്, ആര്‍ബിഐയുടെ പലിശ നിരക്ക് തീരുമാനം, യുഎസ് പണപ്പെരുപ്പ ഡാറ്റ തുടങ്ങിയവ ഈ ആഴ്ച വിപണിയെ സ്വാധീനിക്കുമെന്ന് വിശകലന വിദഗ്ധര്‍. നിക്ഷേപകര്‍ ആഗോള സമ്പദ് വ്യവസ്ഥയിലും പണപ്പെരുപ്പത്തിലും യുഎസ് താരിഫുകള്‍ ചെലുത്തുന്ന വിശാലമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിലും തുടരും.

ഒരു സമ്പൂര്‍ണ വ്യാപാര യുദ്ധം ആഗോള വ്യാപാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നുവെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

അതേസമയം 'ശ്രീ മഹാവീര്‍ ജയന്തി' പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരിക്കും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിനാല്‍ ഈ ആഴ്ച ആഗോള, ഇന്ത്യന്‍ വിപണികള്‍ അസ്ഥിരമായിരിക്കാനാണ് സാധ്യത കൂടുതല്‍.'യുഎസ് പണപ്പെരുപ്പ കണക്കുകള്‍ എഫ്ഒഎംസി (ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി) മിനിറ്റ്‌സിനൊപ്പം പുറത്തുവിടും. ഇത് വിപണിയെ സ്വാധീനിക്കും,' മാസ്റ്റര്‍ ട്രസ്റ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ പുനീത് സിംഘാനിയ പറഞ്ഞു.

ആഗോള വ്യാപാര യുദ്ധഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ഓഹരി വിപണികള്‍ ഇടിഞ്ഞിരുന്നു. വന്‍ വില്‍പ്പന സമ്മര്‍ദ്ദമാണ് കനത്ത നഷ്ടത്തിലേക്ക് വിപണിയെ നയിച്ചത്. ഇതിനു പുറമേ പലിശനിരക്കുകള്‍ സംബന്ധിച്ച ആര്‍ബി ഐ തീരുമാനവുംവിപണിയില്‍ ചലനമുണ്ടാക്കും. ഇന്ത്യയുടെ വ്യാവസായിക, ഉല്‍പ്പാദന ഉല്‍പ്പാദന ഡാറ്റയും ഈ ആഴ്ച പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

2020 ന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയായ വെള്ളിയാഴ്ച യുഎസ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഏകദേശം 6 ശതമാനമാണ് ഇടിഞ്ഞത്.

മാര്‍ച്ചിലെ ചൈനയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റ വ്യാഴാഴ്ചയും യുകെയുടെ ജിഡിപി ഡാറ്റ വെള്ളിയാഴ്ചയും പുറത്തുവിടുമെന്ന് സിംഘാനിയ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 2,050.23 പോയിന്റ് അഥവാ 2.64 ശതമാനം ഇടിഞ്ഞപ്പോള്‍, എന്‍എസ്ഇ നിഫ്റ്റി 614.8 പോയിന്റ് അഥവാ 2.61 ശതമാനം ഇടിഞ്ഞു.

യുഎസ് പരസ്പര താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളും ഈ ആഴ്ചയില്‍ കൂടുതല്‍ മേഖലാ നിര്‍ദ്ദിഷ്ട താരിഫുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും കാരണം ഈ ആഴ്ച ഇന്ത്യന്‍ വിപണികള്‍ അസ്ഥിരമായിരിക്കാനാണ് സാധ്യത കൂടുതലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'ഏപ്രില്‍ 9 ന് ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വരുന്നത്. അവിടെ വിപണി 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഏപ്രില്‍ 10 ന് ടിസിഎസ് ഫലങ്ങളോടെ 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ വരുമാന സീസണ്‍ ആരംഭിക്കും,' മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വെല്‍ത്ത് മാനേജ്മെന്റ് ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഈ ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന മാര്‍ച്ചിലെ സിപിഐ ഡാറ്റയും നിക്ഷേപകര്‍ പ്രതീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍, രൂപ-ഡോളര്‍ പ്രവണത, അസംസ്‌കൃത എണ്ണ വില എന്നിവ ഈ ആഴ്ച വിപണികള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ ആഗോളതലത്തില്‍ വില്‍പ്പനയ്ക്ക് കാരണമായതിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പുതുക്കിയതായും ഖേംക കൂട്ടിച്ചേര്‍ത്തു.

'ട്രംപിന്റെ പരസ്പര താരിഫ് നയം യുഎസില്‍ മാന്ദ്യത്തിന് ആക്കം കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളെയും അത് വിഴുങ്ങുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ പറഞ്ഞു.

ഏപ്രില്‍ ആദ്യം മാറിയപ്പോള്‍ എഫ്പിഐകള്‍ വീണ്ടും വില്‍പ്പനക്കാരായി മാറിയതായി ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

പരസ്പര താരിഫുകള്‍ പ്രതീക്ഷിച്ചതിലും വളരെ കുത്തനെയാണ് വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'എല്ലാ ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന താരിഫ്, എല്ലാ ഓട്ടോമൊബൈല്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ്, മിക്ക രാജ്യങ്ങള്‍ക്കും ഉയര്‍ന്ന തീരുവ എന്നിവ യുഎസില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ യുഎസ് സമ്പദ് വ്യവസ്ഥ സ്റ്റാഗ്ഫ്‌ലേഷനിലേക്ക് പോലും വഴുതിവീഴുമോ എന്ന ആശങ്കയുമുണ്ട്. ഇത് യുഎസ് വിപണികളില്‍ വന്‍ വില്‍പ്പനയ്ക്ക് കാരണമായി, എസ് & പി 500 ഉം നാസ്ഡാക്കും രണ്ട് ദിവസത്തിനുള്ളില്‍ 10 ശതമാനത്തിലധികം നഷ്ടം നേരിട്ടു,' വിജയകുമാര്‍ പറഞ്ഞു. 

Tags:    

Similar News