നിര്‍ദ്ദിഷ്ട വ്യാപാര കരാര്‍; യുഎസിനെ വിടാതെ ഇന്ത്യ, പൊടിപൊടിച്ച് ചര്‍ച്ചകള്‍
- ജൂലൈ എട്ടിനകം തന്നെ ഇടക്കാല കരാറില്‍ ധാരണയിലെത്തുക ലക്ഷ്യം
- വാഷിംഗ്ടണില്‍ നാലുദിവസത്തെ ചര്‍ച്ചകള്‍ക്ക് സമാപനം
വ്യാപാര ചര്‍ച്ചകളില്‍ യുഎസിനെ വിടാതെ പിന്തുടരുകയാണ് ഇന്ത്യ. തുടര്‍ ചര്‍ച്ചകളില്‍ ഇന്ത്യന്‍ സമ്മര്‍ദ്ദം വ്യക്തമാണ്. പരസ്പര താരിഫുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന കാലയളവിനുള്ളില്‍ ഒരു ഇടക്കാല കരാറിലൂടെ പ്രതികാര താരിഫ് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.കാരണം തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടരുന്നു എന്നതുതന്നെയാണ്.
കരാറിന്റെ പുരോഗതിക്കായി വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വാഷിംഗ്ടണില്‍ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി രണ്ടാമത്തെ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ അതിവേഗമാക്കാന്‍ ഈ മാസം 20ന് ഗോയല്‍ ലുട്‌നിക്കുമായി സംസാരിച്ചിരുന്നു.
ജൂലൈ 8-നകം ഇരു രാജ്യങ്ങളും ഒരു ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നല്‍കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ ചര്‍ച്ചകള്‍ ഇന്നലെ വാഷിംഗ്ടണില്‍ അവസാനിച്ചിരുന്നു.
ഇടക്കാല വ്യാപാര കരാറില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ന്യൂഡല്‍ഹി ആവശ്യപ്പെടുന്നു.
നിലവില്‍, ട്രംപ് ഭരണകൂടത്തിന് ഏറ്റവും അനുകൂലമായ രാഷ്ട്രം (എംഎഫ്എന്‍) നിരക്കുകള്‍ക്ക് താഴെ താരിഫുകള്‍ കൊണ്ടുവരുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ചുമത്തിയിരിക്കുന്ന പരസ്പര താരിഫുകള്‍ നീക്കം ചെയ്യാന്‍ ഭരണകൂടത്തിന് അധികാരമുണ്ട്.
2030-ഓടെ വ്യാപാരം ഇരട്ടിയാക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്. 131.84 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവിലുള്ളത്. ന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസില്‍ നിന്നാണ്.
