image

8 April 2022 4:58 AM IST

Economy

സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാനയം പ്രഖ്യാപിച്ചു, നിരക്കുകളിൽ മാറ്റമില്ല

MyFin Desk

സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാനയം പ്രഖ്യാപിച്ചു, നിരക്കുകളിൽ മാറ്റമില്ല
X

Summary

ധനകാര്യമേഖല കാത്തിരുന്ന വായ്പാ നയം ആര്‍ബി ഐ പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ ഈ പാദത്തിലും തുടരും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഉയര്‍ത്തിയ ആഗോള സമര്‍ദം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന അലയൊലികള്‍ കണക്കിലെടുത്താണ് 'അക്കോമൊഡേറ്റീവ് സ്റ്റാൻസ്' നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. പണപ്പെരുപ്പ നിരക്ക് പരിധി വിടുന്നുണ്ടെങ്കിലും തത്കാലം വളര്‍ച്ചയെ തടസപ്പെടുത്തേണ്ടതില്ല എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു കേന്ദ്ര ബാങ്ക്. കഴിഞ്ഞ ഏതാനും പാദ അവലോകനങ്ങളിലും ഇതേ നിലപാടായിരുന്നു ബാങ്ക് സ്വീകരിച്ചത്. റിപ്പോ 4 ശതമാനമായും, റിവേഴ്‌സ് […]


ധനകാര്യമേഖല കാത്തിരുന്ന വായ്പാ നയം ആര്‍ബി ഐ പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ ഈ പാദത്തിലും തുടരും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഉയര്‍ത്തിയ ആഗോള സമര്‍ദം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന അലയൊലികള്‍ കണക്കിലെടുത്താണ് 'അക്കോമൊഡേറ്റീവ് സ്റ്റാൻസ്' നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.

പണപ്പെരുപ്പ നിരക്ക് പരിധി വിടുന്നുണ്ടെങ്കിലും തത്കാലം വളര്‍ച്ചയെ തടസപ്പെടുത്തേണ്ടതില്ല എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു കേന്ദ്ര ബാങ്ക്. കഴിഞ്ഞ ഏതാനും പാദ അവലോകനങ്ങളിലും ഇതേ നിലപാടായിരുന്നു ബാങ്ക് സ്വീകരിച്ചത്. റിപ്പോ 4 ശതമാനമായും, റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും.

പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയാണ്. 6.07 ആണ് നിലവിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്. യുക്രെയിന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു. കോവിഡ് പിന്‍മാറിയതോടെ സമസ്ത മേഖലയും സാവധാനം കരകയറി വരികയുമാണ്. പണപ്പെരുപ്പമെന്ന ഒറ്റ ഘടകം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ് വ്യവ്സഥയുടെ വളര്‍ച്ചാ നിരിക്കിനെ സ്വാധീനിച്ചേക്കാം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നയമായിരുന്നു ആര്‍ബിഐ സ്വീകരിച്ചത്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതമാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു. നിലവില്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.5 ശതമാനത്തിലാണ്. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.