image

11 May 2022 8:00 PM GMT

Banking

ഇന്ത്യ ഡിജിറ്റല്‍ പേയ്‌മെന്റ് 'സൂപ്പര്‍ താരം' : 4800 കോടി ഇടപാട് സാംപിള്‍ മാത്രം

MyFin Desk

ഇന്ത്യ ഡിജിറ്റല്‍ പേയ്‌മെന്റ് സൂപ്പര്‍ താരം : 4800 കോടി ഇടപാട് സാംപിള്‍ മാത്രം
X

Summary

ഡെല്‍ഹി :  രാജ്യത്തെ യുപിഐ അധിഷ്ഠിത പേയ്‌മെന്റുകളിലെ വര്‍ധന തുടര്‍ന്നാല്‍ രാജ്യാന്തര ഡിജിറ്റല്‍ പേയ്‌മെന്റ് 'ചക്രവര്‍ത്തി'യായി ഇന്ത്യ മാറിയേക്കും. 2021ല്‍ മാത്രം 48 ബില്യണ്‍ (4800 കോടി)  റിയല്‍ ടൈം ട്രാന്‍സാക്ഷനുകള്‍ നടത്തിയത് വഴി ഇന്ത്യ തന്നെയാണ് ആഗോള ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിവേഗത്തില്‍ പൂര്‍ത്തിയാകുന്ന ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളെയാണ് റിയല്‍ ടൈം പ്രോസ്സിംഗ് ട്രാന്‍സാക്ഷനുകള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ആഗോള പേയ്‌മെന്റുകളുടെ അളവില്‍ ഇന്ത്യയില്‍ നിന്നുള്ള 'സംഭാവന'  ഉയരണമെങ്കില്‍ ഇനിയും കാത്തിരിക്കണം. നിലവിലെ കണക്കുകള്‍ […]


ഡെല്‍ഹി : രാജ്യത്തെ യുപിഐ അധിഷ്ഠിത പേയ്‌മെന്റുകളിലെ വര്‍ധന തുടര്‍ന്നാല്‍ രാജ്യാന്തര ഡിജിറ്റല്‍ പേയ്‌മെന്റ് 'ചക്രവര്‍ത്തി'യായി ഇന്ത്യ മാറിയേക്കും. 2021ല്‍ മാത്രം 48 ബില്യണ്‍ (4800 കോടി) റിയല്‍ ടൈം ട്രാന്‍സാക്ഷനുകള്‍ നടത്തിയത് വഴി ഇന്ത്യ തന്നെയാണ് ആഗോള ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിവേഗത്തില്‍ പൂര്‍ത്തിയാകുന്ന ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളെയാണ് റിയല്‍ ടൈം പ്രോസ്സിംഗ് ട്രാന്‍സാക്ഷനുകള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ആഗോള പേയ്‌മെന്റുകളുടെ അളവില്‍ ഇന്ത്യയില്‍ നിന്നുള്ള 'സംഭാവന' ഉയരണമെങ്കില്‍ ഇനിയും കാത്തിരിക്കണം. നിലവിലെ കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ മൂന്നു മടങ്ങ് അധികം റിയല്‍ ടൈം പേയ്‌മെന്റാണ് ഇന്ത്യയില്‍ നടക്കുന്നത്.
18 ബില്യണ്‍ ട്രാന്‍സാക്ഷനാണ് ചൈനയില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. ഇത് യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ 6.5 മടങ്ങ് അധികമാണെന്നും പേയ്‌മെന്റ് സോഫ്റ്റ് വെയര്‍ സൊലൂഷ്യന്‍സായ എസിഐ വേള്‍ഡ് വൈഡ് അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ക്യൂ ആര്‍ പേയ്‌മെന്റുകള്‍, യുപിഐ അധിഷ്ഠിത മൊബൈല്‍ പേയ്‌മെന്റുകള്‍ എന്നിവയിലെ വര്‍ധനയാണ് ഇന്ത്യയെ ഡിജിറ്റല്‍ പേയ്‌മെന്റ് വിഭാഗത്തില്‍ മുന്നിലെത്തിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ മാത്രം ആകെ റിയല്‍ ടൈം ട്രാന്‍സാക്ഷനുകളുടെ അളവില്‍ 31.3 ശതമാനം വര്‍ധനയാണുണ്ടായത്. ഇത് തുടര്‍ന്നാല്‍ 2026നകം ആഗോള ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളിലെ 70 ശതമാനവും ഇന്ത്യയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുപിഐയോട് 'ഹായ്', നെഫ്റ്റിനോട് 'ഗുഡ് ബൈ'
നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) ട്രാന്‍സാക്ഷനുകള്‍ ഒഴിവാക്കി യുപിഐയിലേക്ക് ആളുകള്‍ കൂടുതലായി എത്തിയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. നെറ്റ്ഫിലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ കഴിഞ്ഞ വര്‍ഷം 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 77 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. എന്നാല്‍ ഇക്കാലയളവില്‍ നെഫ്റ്റ് ട്രാന്‍സാക്ഷനുകളുടെ മൂല്യത്തില്‍ 6.5 ശതമാനവും ആകെ ട്രാന്‍സ്ഫറുകളില്‍ 22 ശതമാനം വളര്‍ച്ചയും മാത്രമാണ് ലഭിച്ചത്.
2021ല്‍ മാത്രം നടന്ന യുപിഐ ട്രാസ്ഫറുകളുടെ ആകെ മൂല്യത്തില്‍ 98 ശതമാനം വളര്‍ച്ചയാണുണ്ടാത്. ആകെ ട്രാന്‍സാക്ഷനുകളില്‍ 104 ശതമാനം വളര്‍ച്ച യുപിഐ നേടി. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) 234 ശതമാനം വളര്‍ച്ച യുപിഎ പേയ്‌മെന്റുകളില്‍ ഉണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലളിതമായ ഉപയോഗ രീതിയും ഇതര ചാര്‍ജുകള്‍ ഇല്ലാത്തതുമാണ് ഉപയോക്താക്കള്‍ക്കിടയില്‍ യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണം. 2020 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുപിഐയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റ് വിഹിതം 8.1 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നു.
ചെറിയ തുകകള്‍ അതിവേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന യുപിഐ ലൈറ്റ് ആപ്പ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ ഇറക്കിയിരുന്നു. സാധാരണ ഡിജിറ്റല്‍ വാലറ്റ് പോലെ തന്നെയാകും യുപിഐ ലൈറ്റും പ്രവര്‍ത്തിക്കുക. യുപിഐ പിന്‍ ഉപയോഗിക്കാതെ തന്നെ പേയ്മെന്റ് നടത്താന്‍ സാധിക്കും എന്നതും പുതിയ വാലറ്റിന്റെ പ്രത്യേകതയാണ്. മാത്രമല്ല സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലെങ്കിലും സാധാരണ കീപ്പാഡ് ഉള്ള ഫോണുകളില്‍ ഇടപാട് നടത്താനുള്ള സംവിധാനവും അടുത്തിടെയാണ് യുപിഐ അവതരിപ്പിച്ചത്.