image

27 May 2022 8:12 AM IST

Banking

മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായത്തിൽ നേരിയ കുറവ്

MyFin Desk

മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായത്തിൽ നേരിയ കുറവ്
X

Summary

ഡെല്‍ഹി: പലിശ വരുമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് 2022 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 1,006.23 കോടി രൂപയായി. പ്രധാനമായും സ്വര്‍ണ്ണ വായ്പാ സേവനങ്ങള്‍ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 1,023.76 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി താരതമ്യം ചെയ്യുമ്പോള്‍, അറ്റാദായം 2021 ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,043.64 കോടി രൂപയേക്കാള്‍ കുറവാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 2021 […]


ഡെല്‍ഹി: പലിശ വരുമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് 2022 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 1,006.23 കോടി രൂപയായി. പ്രധാനമായും സ്വര്‍ണ്ണ വായ്പാ സേവനങ്ങള്‍ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം, ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 1,023.76 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി താരതമ്യം ചെയ്യുമ്പോള്‍, അറ്റാദായം 2021 ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,043.64 കോടി രൂപയേക്കാള്‍ കുറവാണ്.

2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,118.98 കോടി രൂപയില്‍ നിന്ന് 3,041.14 കോടി രൂപയായി കുറഞ്ഞുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3,029.83 കോടി രൂപയില്‍ നിന്ന് 3.7 ശതമാനം കുറഞ്ഞ് 2,916.87 കോടി രൂപയിലെത്തി. എന്നിരുന്നാലും, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 2020-21 ലെ 3,818.87 കോടി രൂപയില്‍ നിന്ന് 5.6 ശതമാനം വര്‍ധിച്ച് 4,031.32 കോടി രൂപയായി.

ഈ വര്‍ഷത്തെ മൊത്തം കണ്‍സോളിഡേറ്റഡ് വരുമാനം 11,570.20 കോടിയില്‍ നിന്ന് 12,237.46 കോടി രൂപയായി ഉയര്‍ന്നു. കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ, 2022 മാര്‍ച്ച് 31 വരെ, 64,494 കോടി രൂപയായി വര്‍ധിച്ചു, ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കൈകാര്യം ചെയ്യുന്ന സ്വര്‍ണ്ണ വായ്പകൾ 11 ശതമാനം വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചുവെങ്കിലും സ്വര്‍ണപ്പണയത്തിനുള്ള ഡിമാന്റില്‍ കുറവു പ്രതീക്ഷിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിന്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8 കോടി രൂപയും (മുന്‍വര്‍ഷം 13 കോടി രൂപ), ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് 45 കോടി രൂപയും (മുന്‍വര്‍ഷം 47 കോടി രൂപ), മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് 28 കോടി രൂപയും (മുന്‍വര്‍ഷം 32 കോടി രൂപ) വീതം അറ്റാദായം നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി 12 കോടി ശ്രീലങ്കന്‍ രൂപ (മുന്‍വര്‍ഷം 5 കോടി ലങ്കന്‍ രൂപ) അറ്റാദായം നേടി. മുത്തൂറ്റ് ഗ്രൂപ്പിന്റെ മൊത്തം ശാഖകളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷത്തെ 5,451ല്‍ നിന്ന് 5,581 ആയി വര്‍ധിച്ചു.