image

12 April 2026 4:59 PM IST

Business

ബ്രിട്ടീഷ് വിപണി ഇനി ഇന്ത്യയുടെ കൈപ്പിടിയില്‍; ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

MyFin Desk

ബ്രിട്ടീഷ് വിപണി ഇനി ഇന്ത്യയുടെ കൈപ്പിടിയില്‍;  ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍
X

Summary

ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും കയറ്റുമതി മേഖലയ്ക്കും പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മെയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണ്ണായകമായ ചരിത്രം കുറിക്കുന്നത്. കരാര്‍ നടപ്പിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയും നികുതി ഇളവുകളും ലഭിക്കും.

ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും. യുകെയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയുന്നതോടെ ആഗോള വിപണിയില്‍ മറ്റ് രാജ്യങ്ങളോട് മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ എളുപ്പമാകും. ഇത് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിദേശനാണയ ശേഖരം ഉയര്‍ത്തുന്നതിനും വലിയ തോതില്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

വ്യാപാര തടസ്സങ്ങള്‍ നീങ്ങുന്നതോടെ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ഇന്ത്യന്‍ കമ്പനികള്‍ക്ക് യുകെയില്‍ സാന്നിധ്യം അറിയിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

കരാറിന് കീഴില്‍, സ്‌കോച്ച് വിസ്‌കിയുടെ താരിഫ് 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടനടി കുറയ്ക്കുകയും 2035 ഓടെ 40 ശതമാനമായി കുറയ്ക്കുകയും ചെയ്യും. സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലും യുകെയില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സേവന മേഖലയിലെ സഹകരണവും ഇതോടെ കൂടുതല്‍ ശക്തമാകും.

കരാറിലെ പ്രധാന നിബന്ധനകളെക്കുറിച്ചുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മെയ് മാസത്തില്‍ ഔദ്യോഗികമായി കരാര്‍ നിലവില്‍ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇരു സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള 56 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കുകയാണ് സിഇടിഎ ലക്ഷ്യമിടുന്നത്. നയതന്ത്ര തലത്തിലുള്ള അവസാനവട്ട അനുമതികള്‍ കൂടി ലഭിക്കുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു കരാറായി ഇത് മാറുമെന്ന് ഉറപ്പാണ്.