image

15 Dec 2023 6:44 AM GMT

India

കൈത്തറി, കരകൗശല മേഖലയില്‍ 1000 കോടി നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ

MyFin Desk

1000 crores will be invested in handloom and handicraft sector
X

Summary

  • രാജ്യത്തുടനീളമുള്ളത് 35 ലക്ഷത്തോളം കരകൗശല ജീവനക്കാർ
  • പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഡിസൈനുകള്‍ നവീകരിക്കുകയാണ് ലക്ഷ്യം
  • ഡിപ്പാർട്ട്മെന്റ് 300 കോടി രൂപ പ്രതിവര്‍ഷം ചെലവഴിക്കുന്നു


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈത്തറി, കരകൗശല മേഖലയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയം. രാജ്യത്തുടനീളം 35 ലക്ഷത്തോളം കരകൗശല ജീവനക്കാരുണ്ടെങ്കിലും ഈ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കരകൗശല വിഭാഗം ഡവലപ്മെന്റ് കമ്മീഷണര്‍ അമൃത് രാജ് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ട് ആന്‍ഡ് സെന്ററില്‍ വീട്, സമ്മാനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ദ്വിവാര്‍ഷിക വ്യാപാര പ്രദര്‍ശനമായ 'എച്ച്ജിഎച്ച് ഇന്ത്യ' സന്ദര്‍ശനത്തിനിടെയാണ് അമൃത രാജ് ഇക്കാര്യം പറഞ്ഞത്.

കരകൗശല മേഖലക്കായി ഡെവലപ്‌മെന്റ് കമ്മീഷ്ണര്‍ ഓഫ് ഹാന്‍ഡ്ക്രാഫ്റ്റ് 300 കോടി രൂപ പ്രതിവര്‍ഷം ചെലവഴിക്കുന്നുണ്ട്. വിപണന ഘടകത്തിലും ഡിസൈന്‍ ഇന്നൊവേഷന്‍ ഘടകത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ ഉപഭോക്താക്കളുടെ പ്രവണതകളും മാറുന്ന ആവശ്യങ്ങളും തിരിച്ചറിയുന്നത് പോലെ തന്നെ കൂടുതല്‍ വിപണി സൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്.

കരകൗശല വിദഗ്ധരെ കൂടുതല്‍ പരിശീലിപ്പിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ വിപണനം ചെയ്യാന്‍ അവരെ സഹായിക്കുന്നതിനുമായാണ് നിക്ഷേപം നടത്തുന്നത്. പാരമ്പര്യമായി കൈമാറി വരുന്ന വൈദഗ്ധ്യവുംഅറിവും ഉപയോഗപ്പെടുത്തി ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കും പുതിയ ട്രെന്‍ഡുകള്‍ക്കും അനുസരിച്ച് പഴയ ഡിസൈനുകള്‍ നവീകരിക്കുകയാണ് ലക്ഷ്യം.

ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൂടാതെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു, ജോധ്പൂര്‍, ഇന്‍ഡോര്‍, ചെന്നൈ, കൊച്ചി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പുതിയ പ്രദര്‍ശകരും ഉള്‍പ്പെടെ നൂറിലധികം പുതിയ പ്രദര്‍ശകര്‍ വ്യാപാര പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.