8 Jan 2026 10:42 AM IST
Summary
ജാതി വിവരങ്ങൾ ശേഖരിക്കും, സ്വയം വിവരം രേഖപ്പെടുത്താൻ 15 ദിവസം
രാജ്യം സെൻസസ് നടപടികളിലേക്ക് കടക്കകയാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. സെൻസസ് 2027ന്റെ ആദ്യ ഘട്ടം കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കും. ഈ വർഷം ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് ആദ്യ ഘട്ടം നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികൾ പൂർത്തിയാക്കുക.
സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടമായ ഭവന പട്ടികപ്പെടുത്തലും ഭവന സെൻസസും 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനും ഇത്തവണ അവസരം ഒരുക്കിയിട്ടുണ്ട്. വീടുകളിൽ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുൻപായി 15 ദിവസത്തെ സമയം പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകും.
ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണ് ഇത്തവണത്തേത്. ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥർ ആൻഡ്രോയിഡ്, ഐ.ഒ.എസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വിവരശേഖരണം നടത്തും. ഇത്തവണത്തെ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ കൂടി ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയാണ് സെൻസസിൽ ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്.
1881 നും 1931നും ഇടയിൽ ബ്രിട്ടീഷുകാരാണ് അവസാനമായി സമഗ്രമായ ജാതി കണക്കെടുപ്പ് നടത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള സെൻസസുകളിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. 2021-ൽ നടക്കേണ്ടിയിരുന്ന ഈ പത്തുവർഷത്തെ സെൻസസ് കോവിഡ്-19 മഹാമാരിയെത്തുടർന്നാണ് നീണ്ടുപോയത്. 2011 സെൻസസ് പ്രകാരം ജനസംഖ്യാ കണക്കുകൾ.ആകെ ജനസംഖ്യ: 1,210.19 ദശലക്ഷം.
പുരുഷന്മാർ: 623.72 ദശലക്ഷം (51.54%).സ്ത്രീകൾ 586.46 ദശലക്ഷം (48.46%).
പഠിക്കാം & സമ്പാദിക്കാം
Home
