image

2 Feb 2026 7:29 PM IST

India

Foreign Investment:പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേക്കും

MyFin Desk

Foreign Investment:പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേക്കും
X

Summary

വിദേശ നിക്ഷേപ പരിധി നിലവിലെ 20% ല്‍ നിന്ന് 49% ആയി ഉയര്‍ത്താനാണ് നീക്കം


പൊതുമേഖലാ ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലെ 20% ല്‍ നിന്ന് 49% ആയി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല ചര്‍ച്ചകള്‍ സജീവമായി നടത്തിവരികയാണെന്ന് ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ എഫ്ഡിഐ പരിധി 20% ല്‍ നിന്ന് 49% ആയി ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ബാങ്കിംഗ് റെഗുലേറ്ററായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആര്‍ബിഐ) ധനകാര്യ മന്ത്രാലയം കൂടിയാലോചനകള്‍ നടത്തിവരികയാണെന്നും ഈ നിര്‍ദ്ദേശം ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എന്‍ബിഡി സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്കിന്റെ 60% ഓഹരികള്‍ 3 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയോടുള്ള വിദേശ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചുവരികയാണ്. ഇന്ത്യ നിലവില്‍ സ്വകാര്യ ബാങ്കുകളില്‍ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നു. റിസര്‍വ് ബാങ്ക് ഒരു പ്രത്യേക ഇളവ് അനുവദിക്കുന്നില്ലെങ്കില്‍ ഏതെങ്കിലും വിദേശ സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം 15% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

2025 മാര്‍ച്ചിലെ കണക്കനുസരിച്ച് 1.71 ലക്ഷം കോടി രൂപയുടെ (1.95 ട്രില്യണ്‍ ഡോളര്‍) സംയോജിത ആസ്തിയുള്ള 12 സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ബാങ്കിംഗ് മേഖലയുടെ 55% ഇവയാണ്. നിലവിലെ ഉടമസ്ഥാവകാശം പൊതുവെ കൂടുതലാണെങ്കിലും, ഈ ബാങ്കുകളില്‍ കുറഞ്ഞത് 51% ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ശക്തമായ ബാലന്‍സ് ഷീറ്റുകള്‍, റെക്കോര്‍ഡ് ലാഭക്ഷമത, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവ കാരണം ഭാവിയിലേക്കുള്ള പരിഷ്‌കാരങ്ങള്‍ക്ക് ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ സജ്ജമാണെന്ന് ധനമന്ത്രി പറഞ്ഞു.