24 Feb 2026 4:53 PM IST
വിശ്വാസ്യതയുടെ മധുരം കുറയുന്നുവോ? പ്രതിസന്ധിയില്‍ നെസ്ലെ; ഉറ്റുനോക്കി ഇന്ത്യന്‍ വിപണി
MyFin Desk
Summary
വികസ്വര രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളില്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്നു എന്ന ആരോപണവും, വിദേശ വിപണികളില്‍ ബാസിലസ് സെറിയസ് വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ തിരിച്ചുവിളിച്ചതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനിയായ നെസ്ലെ തങ്ങളുടെ ഏറ്റവും സെന്‍സിറ്റീവ് ആയ 'ശിശു പോഷകാഹാര' വിഭാഗത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. ഏകദേശം 70 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ആഗോള ബിസിനസ്സ് ഇപ്പോള്‍ രണ്ട് പ്രധാന വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. വികസ്വര രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളില്‍ അമിതമായി പഞ്ചസാര ചേര്‍ക്കുന്നു എന്ന ആരോപണവും, വിദേശ വിപണികളില്‍ ബാസിലസ് സെറിയസ് വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ തിരിച്ചുവിളിച്ചതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇന്ത്യയെ ഈ തിരിച്ചുവിളിക്കല്‍ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ബ്രാന്‍ഡിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയില്‍ നിഴലിക്കുന്നുണ്ട്.
ഇന്ത്യയിലെ 14 സെറിലാക് വേരിയന്റുകളില്‍ നിന്ന് 2025 അവസാനത്തോടെ പഞ്ചസാര നീക്കം ചെയ്യാന്‍ നെസ്ലെ നിര്‍ബന്ധിതരായത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. യൂറോപ്പില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുകയും ഇന്ത്യയും നൈജീരിയയും പോലുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്നവയില്‍ മധുരം കലര്‍ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പബ്ലിക് ഐ പോലുള്ള സംഘടനകള്‍ പുറത്തുകൊണ്ടുവന്നതാണ് ഇതിന് കാരണമായത്. ഇതിന് പിന്നാലെയാണ് 2026-ല്‍ ആഗോളതലത്തില്‍ ശിശു ഫോര്‍മുലകള്‍ തിരിച്ചുവിളിക്കേണ്ടി വന്നത്. ഇത് കമ്പനിക്ക് ഏകദേശം 185 ദശലക്ഷം സ്വിസ് ഫ്രാങ്കിന്റെ സാമ്പത്തിക ആഘാതമുണ്ടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
നെസ്ലെയുടെ ആഗോള വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചെറിയൊരു സംശയം പോലും ഡോക്ടര്‍മാരുടെ ശുപാര്‍ശകളെയും ഉപഭോക്താക്കളുടെ തീരുമാനങ്ങളെയും ബാധിച്ചേക്കാം. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും എഫ്‌എസ്എസ്ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, റെഗുലേറ്റര്‍മാര്‍ ശിശു ഭക്ഷണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പുനപരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് മറുപടിയായി 'പഞ്ചസാര ചേര്‍ക്കാത്തത്' എന്ന ലേബലുകള്‍ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമാക്കിക്കൊണ്ട് ഉപഭോക്തൃ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നെസ്ലെ ഇന്ത്യ.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനം
ഈ പ്രതിസന്ധി നെസ്ലെയ്ക്ക് മാത്രമല്ല; ഡാനോണ്‍, റെക്കിറ്റ് തുടങ്ങിയ എതിരാളികളും സമാനമായ സൂക്ഷ്മപരിശോധനകള്‍ നേരിടുന്നുണ്ട്. ശിശു ഭക്ഷണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലോകമെമ്പാടും കര്‍ശനമാക്കുന്നതിന്റെ സൂചനയാണിത്. പ്രതിദിനം ഒരു കോടി പാക്കറ്റുകള്‍ വിറ്റഴിക്കുന്ന 'മാഗി' ഉള്‍പ്പെടെയുള്ള വിപുലമായ പോര്‍ട്ട്ഫോളിയോ ഉള്ള നെസ്ലെയ്ക്ക്, ശിശു പോഷകാഹാര വിഭാഗത്തിലെ ഈ വെല്ലുവിളികള്‍ മറികടക്കുക എന്നത് വരും വര്‍ഷങ്ങളില്‍ നിര്‍ണ്ണായകമാകും. വിപണിയിലെ തങ്ങളുടെ 20 ശതമാനത്തിലധികം വരുന്ന ആധിപത്യം നിലനിര്‍ത്താന്‍ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക എന്നതുമാത്രമാണ് കമ്പനിക്ക് മുന്നിലുള്ള ഏക വഴി.
പഠിക്കാം & സമ്പാദിക്കാം
Home
