image

10 April 2024 10:22 AM GMT

India

മാപ്പില്‍ തൃപ്തിയില്ല; പതഞ്ജലിയോട് ഉദാരതയില്ലെന്ന് സുപ്രീം കോടതി

MyFin Desk

supreme court rejects patanjalis apology, saying it does not intend to show leniency
X

Summary

  • കടുത്ത സമ്മര്‍ദ്ദം മൂലം മാത്രമാണ് മാപ്പ് സമര്‍പ്പിച്ചതെന്നും ഇതില്‍ സത്യസന്ധതയില്ലെന്നുമാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
  • പതഞ്ജലിയുടെ അവകാശ വാദങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രം
  • ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കോവിഡ് ഭേദമാക്കുമെന്ന പറയുന്ന പതഞ്ജലി കോറോണിലിന്റെ പരസ്യം പ്രചരിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്.


വ്യാജ പരസ്യ കേസില്‍ പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ഞങ്ങള്‍ അന്ധരല്ലെന്നും ഉദാരത കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ സുപ്രീം കോടതി കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ഹിമ കോലിയും അഹ്‌സനുദ്ദീന്‍ അമാനുള്ളയുടേയും ബെഞ്ചാണ് മാപ്പപേക്ഷ നിരസിച്ചത്.

കോടതിയ്ക്ക് നല്‍കുന്നതിന് മുന്‍പ് മാപ്പപേക്ഷ പതഞ്‌ലി മാധ്യമങ്ങള്‍ക്ക് കൈമാറിയതായി ചൂണ്ടിക്കാട്ടിയ ബെഞ്ച് കമ്പനി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. കടലാസ് ക്ഷമാപണം മാത്രമാണിതെന്നും മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ മാത്രമാണ് മാപ്പപേക്ഷ നല്‍കിയിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

തെറ്റിദ്ധാരണ പരുത്തുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ബാബാ രാംദേവിനെയും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാത്രമല്ല അന്ന് കോടതിയലക്ഷ്യക്കേസില്‍ ഇരുവരും എഴുതി നല്‍കിയും നേരിട്ടും മാപ്പ് പറഞ്ഞിരുന്നു. അത് അന്ന് തന്നെ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

അതേസമയം പതഞ്ജലിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും സുപ്രീം കോടി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പല തവണ പ്രചരിപ്പിച്ച കേസില്‍ കേന്ദ്ര നിലപാട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. പതഞ്ജലി ആയുര്‍വേദയുടെ സഹ സ്ഥാപകനായ ബാബ രാംദേവും മാനേജിംഗ് ഡയറക്ടറായ ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഇരുവരും കോടതി മുന്‍പാകെ വ്യക്തമാക്കിയിട്ടുണ്ട്.

ആയുഷ് മാന്ത്രാലയം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് മുന്‍പാണ് കൊവിഡ് പ്രതിരോധ മരുന്നെന്ന രീതിയില്‍ ഉല്‍പ്പന്നം പ്രചരിച്ചതിരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.