image

14 Jan 2023 11:56 AM IST

India

കളിപ്പാട്ട ഔട്ട്‌ലെറ്റുകളിലെ റെയ്ഡ് തുടര്‍ന്നേക്കും, ഗുണമേന്മ ഉറപ്പാക്കാന്‍ കേന്ദ്രം

MyFin Desk

കളിപ്പാട്ട ഔട്ട്‌ലെറ്റുകളിലെ റെയ്ഡ് തുടര്‍ന്നേക്കും, ഗുണമേന്മ ഉറപ്പാക്കാന്‍ കേന്ദ്രം
X

Summary

  • മുന്‍നിര കളിപ്പാട്ട ബ്രാന്‍ഡുകളായ ഹാംലേയ്‌സ്, ആര്‍ച്ചീസ് തുടങ്ങിയവയുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഗുണമേന്മാ മുദ്രണം ഇല്ലാത്ത ഒട്ടേറെ കളിപ്പാട്ടങ്ങള്‍ പിടികൂടിയിരുന്നു.


മുംബൈ: രാജ്യത്തെ കളിപ്പാട്ട വിപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചേക്കുെമന്ന് സൂചന. ബിഐഎസ് ക്വാളിറ്റി മുദ്രണം ഇല്ലാത്തതിനാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ബ്രാന്‍ഡുകളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും 18,600 കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കം.

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വ്യാപാരം നടത്തിയിരുന്നവരെ വരെ അധികൃതര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുന്‍നിര കളിപ്പാട്ട ബ്രാന്‍ഡുകളായ ഹാംലേയ്‌സ്, ആര്‍ച്ചീസ് തുടങ്ങിയവയുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഗുണമേന്മാ മുദ്രണം ഇല്ലാത്ത ഒട്ടേറെ കളിപ്പാട്ടങ്ങള്‍ പിടികൂടിയിരുന്നു. മാത്രമല്ല ഇത്തരം കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ നിന്നും നോട്ടീസ് അയയ്ച്ചിരുന്നു.

ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയെന്നാണ് സൂചന. വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് ടോയ്‌സ് ഷോപ്പുകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 150 കോടി യുഎസ് ഡോളറാണ് ഇന്ത്യയിലെ കളിപ്പാട്ട വിപണിയുടെ മൂല്യം. ഇത് ഏകദേശം 12,000 കോടി ഇന്ത്യന്‍ രൂപ വരും. 2027 ആകുമ്പോഴേയ്ക്കും ഇത് ഏകദേശം 273 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള വിപണിയായി ഉയരുമെന്നാണ് കണക്ക് കൂട്ടല്‍.